NEWS UPDATE

6/recent/ticker-posts

കേരള സ്റ്റോറിക്കു പിന്നിലെ രാഷ്ട്രീയ താൽപ്പര്യം എന്ത് ? കേരളത്തിന്റെ മുഖം വികൃതമാക്കൽ ആരുടെ ലക്ഷ്യം ?

പ്രണയത്തിന് മതത്തിന്റെ നിറം ചാർത്തുന്നത് ആര് തന്നെ ആയാലും അത് ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്. മനുഷ്യനെ ആദ്യം മനുഷ്യനായി കാണാനാണ് ശ്രമിക്കേണ്ടത്. അതല്ലങ്കിൽ വയലാർ രാമവർമ്മ പറഞ്ഞതു പോലെ ഈ ലോകം തന്നെയാണ് ഭ്രാന്താലയമായി മാറുക. ഇക്കാര്യം വീണ്ടും ഒരിക്കൽ കൂടി ഓർമ്മിപ്പിക്കാൻ കാരണം കേരള സ്റ്റോറി എന്ന സിനിമയുടെ കടന്ന് വരവ് തന്നെയാണ്.[www.malabarflash.com]

മെയ് 5 ന് പുറത്തിറങ്ങുന്ന ഈ സിനിമയുടെ ട്രെയിലർ മതേതര കേരളത്തെയാണ് ഞെട്ടിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള പതിനായിരക്കണക്കിന് ഇതരമതസ്ഥരായ യുവതികളെ മുസ്ലിം ചെറുപ്പക്കാർ പ്രണയിച്ച് മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിലെത്തിച്ചു ലൈംഗിക അടിമകളാക്കി എന്നൊക്കെയാണ് ട്രെയിലറിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നത്.

ഐ.എസ് എന്ന തീവ്രവാദ സംഘടനകളിൽ ആകൃഷ്ടരായി ചില യുവാക്കളും യുവതികളും നാട് വിട്ട് പോവുകയും, മതംമാറ്റം ഉൾപ്പെടെ നടത്തിയതും ഒരു യാഥാർത്ഥ്യമാണ്. അത് അത്തരം തീവ്രവാദ സംഘടനകളുടെ അജണ്ട പ്രകാരം നടന്ന പ്രവർത്തികൾ മാത്രമാണ്. എന്നാൽ, മുസ്ലീം സമുദായത്തിലെ ബഹുഭൂരിപക്ഷവും ഇത്തരം പ്രവർത്തികളെ അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല. ഇതാണ് യാഥാർത്ഥ്യമെന്നിരിക്കെ കേരളത്തിൽ നിന്നുള്ള പതിനായിരക്കണക്കിന് ഇതരമതസ്ഥരായ യുവതികളെ മുസ്ലിം ചെറുപ്പക്കാർ പ്രണയിച്ച് മതം മാറ്റിച്ച് ഇസ്ലാമിക് സ്റ്റേറ്റിലെത്തിച്ചു എന്ന് ഒരു സിനിമ പറയുമ്പോൾ അത് സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശമാണ്.ലൗജിഹാദ്‌ കേരളത്തിലില്ലെന്നത് മുൻപു തന്നെ വ്യക്തമായിട്ടുള്ള കാര്യമാണ്‌. പ്രണയത്തിന് മതമില്ല. മതം നോക്കി ആരും പ്രണയിക്കാറുമില്ല. ഒറ്റപ്പെട്ട ഏതെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അത്തരം സംഭവങ്ങളെ ഒറ്റപ്പെട്ട സംഭവമായി തന്നെയാണ് കാണേണ്ടത്.

ന്ത്രി എം.ബി രാജേഷും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം എം.പിയുമടക്കം അനവധി പേർ വിവാഹം ചെയ്തിരിക്കുന്നത് ഇതര മതത്തിൽപ്പെട്ടവരെയാണ്. ഇവരെയൊക്കെ പരസ്പരം യോജിപ്പിച്ചത് ഒരുമതവുമല്ല അതിനും അപ്പുറം ചുവപ്പ് പാതയിലെ ജീവിതാനുഭവങ്ങളാണ്. അങ്ങനെ നോക്കുകയാണെങ്കിൽ ചൂണ്ടിക്കാട്ടാൻ ഉദാഹരണങ്ങൾ ഒരുപാടുണ്ട്. ഈ കണക്കുകൾ കൂടി കൂട്ടിയാണ് 32,000ത്തിന്റെ കണക്ക് സിനിമ പറയുന്നതെങ്കിൽ അതിനെ ചോദ്യം ചെയ്യുക മാത്രമല്ല ശക്തമായി എതിർക്കുകയും വേണം. ആടിനെ പട്ടിയാക്കുന്നതിനു തുല്യമായ നിലപാടാണിത്. ഒരു തീവ്രവാദ സംഘടനയ്ക്കും കേരളത്തിന്റെ മണ്ണിൽ വേരുറപ്പിക്കാൻ കഴിയുകയില്ല ഈ മണ്ണിന്റെ പ്രത്യേകതയാണത്. രാഷ്ട്രീയ ഭിന്നത നിലനിൽക്കുമ്പോഴും വർഗ്ഗീയതയെ ചെറുക്കാൻ ഒറ്റക്കെട്ടായാണ് കേരളം രംഗത്തിറങ്ങാറുള്ളത്.

ഐഎസിൽ ചേരാൻ കേരളത്തിൽ നിന്ന്‌ പോയവർ 20ൽ താഴെയാണെന്നതാണ് കണക്ക്. അതിൽ പുരുഷന്മാരെല്ലാം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്‌ പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ജയിലിലായ സ്‌ത്രീകളാകട്ടെ മോചിപ്പിക്കപ്പെട്ടിട്ടുമുണ്ട്‌. തീവ്ര ചിന്താഗതിയിൽ ആകൃഷ്ടരായി ഇങ്ങനെ വീടുവിട്ടിറങ്ങുന്നവരിൽ 98.5 ശതമാനവും പിന്നീട്‌ തിരിച്ചെത്തുന്നതായാണ്‌ പുറത്തുവന്ന കണക്കുകളിൽ പറയുന്നത്. ഈ കണക്കുകൾ ശരിയായാലും ഇല്ലങ്കിലും കേരളത്തിലെ പൊതു ബോധം ഇത്തരം നിലപാടുകൾക്ക് എതിരാണ്. എല്ലാ മതവിഭാഗങ്ങളിലും കുഴപ്പക്കാരുണ്ട്. അത്തരം ചില ആളുകൾ നടത്തുന്ന പ്രവർത്തിക്ക് അവർ പ്രതിനിധീകരിക്കുന്ന മതവിഭാഗത്തെ പ്രതിക്കൂട്ടിലാക്കുക എന്നത് ഒരു പരിഷ്കൃത സമൂഹത്തിനു ചേർന്ന രീതിയല്ല.

ഇവിടെ ഏതാണ്ട് 89 ലക്ഷത്തോളം മുസ്ലീമുകളുണ്ട്. ഇതിൽ വെറും 23 പേരാണ് ഐ.എസ് എന്ന തീവ്രവാദ സംഘടനയിലേക്ക് പോയിരിക്കുന്നത്. മുഴുവൻ മത നേതാക്കളും ഇവരെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ മതവും രീതിയുമല്ല ഇതെന്നാണ് അവരൊക്കെ തുറന്നു പറഞ്ഞിരിക്കുന്നത്. വാസ്തവം ഇതായിരിക്കെയാണ് ഉത്തരേന്ത്യക്കാരായ ചിലർ കേരള സ്റ്റോറി നിർമ്മിച്ച് സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നത്. അവർക്കൊന്നും ഈ കേരളത്തെ കുറിച്ച് ഒരു ചുക്കും അറിയുകയില്ല. കേരളം തിരസ്ക്കരിച്ച കാവി രാഷ്ട്രീയത്തിന് വളമിടാനുള്ള തന്ത്രമാണ് ഈ സിനിമക്കു പിന്നിലും ഒളിഞ്ഞിരിക്കുന്നത്. അതിനെ ആ രൂപത്തിൽ തന്നെ നാം കാണേണ്ടതുമുണ്ട്. ഹൈന്ദവ- ക്രൈസ്തവ വിഭാഗങ്ങളിൽ ആശങ്ക സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള പുതിയ തന്ത്രമാണിത്.

എക്കാലത്തും ഒരു സെക്യുലർ നിലപാടാണ് പ്രബുദ്ധ കേരളം സ്വീകരിച്ചിരിക്കുന്നത്. സംഘപരിവാർ രാഷ്ട്രീയത്തെ മാത്രമല്ല പോപ്പുലർ ഫ്രണ്ട് – എസ്.ഡി.പി.ഐ രാഷ്ട്രീയത്തെയും തള്ളിക്കളഞ്ഞ സംസ്ഥാനമാണിത്. പേരിലും കൊടിയിലും മതത്തിന്റെ അടയാളം കൊണ്ടു നടക്കുന്ന സാക്ഷാൽ ലീഗ് പോലും നിലപാട് സ്വീകരിക്കുമ്പോൾ സെക്യുലർ നിലപാടാണ് സ്വീകരിക്കാറുള്ളത്. ബാബരി മസ്ജിദ് തകർത്ത കാലത്ത് ലീഗ് ഉയർത്തിപ്പിടിച്ച നിലപാടും ഏറെ പ്രശംസിക്കപ്പെട്ടതാണ്.

രാഷ്ട്രീയപരമായി ശക്തമായ വിയോജിപ്പ് ഉണ്ടെങ്കിലും പരസ്പരം പോരടിക്കുന്നവരാണെങ്കിലും മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്ന കാര്യത്തിൽ ഇടതുപക്ഷവും യു.ഡി.എഫും ശക്തമായി തന്നെയാണ് മുന്നോട്ട് പോകുന്നത്. ഇരു മുന്നണികൾക്കും ഇടയിൽ സ്പെയ്സ് കിട്ടാതെ ഔട്ടായ അവസ്ഥയിൽ നിൽക്കുന്ന ബി.ജെ.പിയെ സംബന്ധിച്ച് , അതു കൊണ്ടു തന്നെയാണ് കേരളത്തിൽ വേരുറപ്പിക്കാൻ ലഭിക്കുന്ന അവസരമായി ‘കേരള സ്റ്റോറി’യെ നോക്കി കണ്ടിരിക്കുന്നത്. സംഘപരിവാർ പ്രൊഫൈലുകളിൽ വ്യാപകമായാണ് ഈ സിനിമക്കുവേണ്ടിയുള്ള പ്രചരണങ്ങൾ നടക്കുന്നത്.

മതേതര കേരളത്തെ ഭീകരവാദികളെ പിന്തുണയ്ക്കുന്ന സ്ഥലമായി ചിത്രീകരിക്കുന്നത് ലോകത്തിനു മുന്നിൽ വളരെ മോശം പ്രതിച്ഛായയാണ് സൃഷ്ടിക്കുക. അതിന്റെ പ്രത്യാഘാതവും വളരെ ഗുരുതരമായിരിക്കും. ലോകത്ത് ആദ്യമായി കമ്യൂണിസ്റ്റുകൾ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന സംസ്ഥാനമാണ് കേരളം. ജാതിക്കും, മതത്തിനും, വർഗ്ഗത്തിനും, നിറത്തിനും എല്ലാം മീതെ മനുഷ്യരുടെ മനസ്സ് തൊട്ടറിഞ്ഞ പ്രത്യയശാസ്ത്രമാണത്. രാഷ്ട്രീയ അവബോധത്തിലും സാക്ഷരതയിലും ജീവിത നിലവാരത്തിലും എല്ലാം മറ്റു സംസ്ഥാനങ്ങൾക്ക് ഇന്നും മാതൃകയാണ് കേരളം. വർഗ്ഗീയ കലാപങ്ങൾക്ക് മുന്നിൽ റെഡ് സിഗ്നൽ ഉയർത്തിയ സംസ്ഥാനം കൂടിയാണ് കേരളം. ഇവിടെ ജാതി – മത ചിന്തകൾ വിലപ്പോവില്ല. ഐ.എസിൽ ചേർന്നവരെയും കശ്മീരിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചവരുടെയും കുടുംബാംഗങ്ങൾ തന്നെ സ്വന്തം ചോരയെ തള്ളിപ്പറഞ്ഞ് രംഗത്ത് വന്നത് കേരളത്തിന്റെ പൊതുവികാരം ഉയർത്തിപ്പിടിച്ചാണ്.

ക്രിസ്തുമത വിശ്വാസിയായ ഒരു അദ്ധ്യാപകന്റെ കൈ വെട്ടിമാറ്റിയപ്പോൾ ആ പ്രവർത്തി ചെയ്തവർക്കെതിരെ ഉയർന്നതും ഇതേ വികാരം തന്നെയാണ്. ഇപ്പോൾ ഈ മണ്ണിൽ ഒരു സിനിമയിലൂടെ വർഗ്ഗീയ വിഭജനമാണ് ലക്ഷ്യമെങ്കിൽ ഗൗരവമായി തന്നെ അതിനെ നാം കാണേണ്ടതുണ്ട്. കർണ്ണാടക തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേരള സ്റ്റോറി എന്ന പാൻ ഇന്ത്യൻ സിനിമ പ്രദർശനത്തിൽ എത്തുന്നതെന്നതും ശ്രദ്ധേയമാണ്. സംഘപരിവാർ വാദങ്ങളും ബിജെപി അജൻഡയും ഉൾപ്പെടുത്തിയാണ്‌ സംവിധായകൻ സുദീപ്‌തോ സെൻ ഈ സിനിമയൊരുക്കിയതെന്നാണ് ഇടതുപാർട്ടികളും യു.ഡി.എഫും ആരോപിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമായി തുടരുക തന്നെ ചെയ്യും.

കേരളത്തിലെ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ത്ത് രാഷ്ട്രീയനേട്ടം ഉണ്ടാക്കുകയെന്ന ലക്ഷ്യമാണിതിന്‌ പിന്നിലെന്നും സിനിമയുടെ ടീസർ തന്നെ ഇത്‌ വ്യക്തമാക്കുന്നതായും ഇതിനകം തന്നെ ആരോപണം ഉയർന്നു കഴിഞ്ഞിട്ടുണ്ട്. ‘കശ്‌മീർ ഫയൽസ്‌’ സിനിമയിലൂടെ ഉത്തരേന്ത്യയിൽ പ്രയോഗിച്ച് വിജയിച്ച അജൻഡ ‘കേരള സ്‌റ്റോറി’യിലൂടെ ആവർത്തിക്കാമെന്നാണ്‌ സംഘപരിവാർ സംഘടനകൾ കണക്കു കൂട്ടുന്നതെങ്കിൽ അവർക്ക് പിഴക്കുക തന്നെ ചെയ്യും. സിനിമയുടെ പിന്നിലെ രാഷ്ട്രീയം തിരിച്ചറിയാനുള്ള വിവേകമൊക്കെ ഇവിടുത്തെ പ്രബുദ്ധ ജനങ്ങൾക്കുണ്ട്. ആ ഉയർന്ന ബോധം ഉയർത്തിപ്പിടിച്ചു തന്നെയാണ് നാളെയും കേരളം മുന്നോട്ട് പോവുക.


(കടപ്പാട്: എക്സ്പ്രസ്സ് കേരള )

Post a Comment

0 Comments