NEWS UPDATE

6/recent/ticker-posts

മൈസൂരുവിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോക്കിടെ വാഹനവ്യൂഹത്തിന് നേരെ മൊബൈൽ ഫോൺ എറിഞ്ഞു, സംഭവമിങ്ങനെ...

മൈസൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിന് നേരെ ഫോൺ എറിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി മൈസൂരുവിൽ നടത്തിയ റോഡ് ഷോക്കിടെയാണ് സംഭവം. മോദിയുടെ വാഹനവ്യൂഹത്തിന് നേരെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരു മൊബൈൽ ഫോൺ എറിയുകയായിരുന്നു. ജനക്കൂട്ടത്തിന് നേരെകൈവീശി കാണിക്കുന്നതിനിടെ മോദിക്ക് തൊട്ടുമുമ്പിൽ മൊബൈൽ ഫോൺ വന്നുവീണു.[www.malabarflash.com]


പോലീസ് നടത്തിയ അന്വേഷണത്തിൽ, പ്രധാനമന്ത്രിക്ക് നേരെ പൂക്കൾ എറിയുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്ന് ആരോ അബദ്ധത്തിൽ മൊബൈൽ എറിഞ്ഞതാണെന്ന് കണ്ടെത്തി. വനിതാ ബിജെപി പ്രവർത്തകയാണ് പൂക്കൾക്കൊപ്പം ഫോൺ എറിഞ്ഞതെന്നും ആവേശം കൊണ്ട് പറ്റിപ്പോയതാണെന്നും പോലീസ് പറഞ്ഞു. 

പ്രധാനമന്ത്രി എസ്‌പിജിയുടെ സുരക്ഷയിലായിരുന്നു. പ്രധാനമന്ത്രിയുടെ വാഹനത്തിൽ വന്നുവീണ ഫോൺ ബിജെപി പ്രവർത്തകയായുടേതായിരുന്നു. സത്യാവസ്ഥ അറിഞ്ഞതോടെ എസ്‌പിജി അത് അവർക്ക് തിരികെ നൽകിയെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ലോ ആൻഡ് ഓർഡർ) അലോക് കുമാർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

പ്രധാനമന്ത്രിയെ കണ്ട ആവേശത്തിൽ പൂക്കൾക്കൊപ്പം ഫോണും എറിയുകയായിരുന്നു. അവർക്ക് ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ ആ സ്ത്രീയെ കണ്ടെത്താൻ ശ്രമിക്കുകയാണ്. എസ്പിജി ഫോൺ അവർക്ക് കൈമാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ശനിയാഴ്ച ബിദാർ ജില്ലയിലെ ഹംനാബാദിലും ബെലഗാവി ജില്ലയിലെ കുടച്ചിയിലും ബെംഗളൂരുവിൽ മോദി റോഡ് ഷോയും പൊതുയോ​ഗവും നടത്തി. ഞായറാഴ്ച അദ്ദേഹം കോലാറിലും രാമനഗരയിലും ചന്നപട്ടണയിലും ബേലൂരിലും തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തു. മൈസൂരിലെ റോഡ്‌ഷോയോടെ സമാപിച്ചു.

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയുടെ വിഷപ്പാമ്പ് പരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. താൻ പരമശിവന്റെ കഴുത്തിലെ പാമ്പാണെന്നും രാജ്യത്തെ ജനങ്ങൾ തനിക്ക് ദൈവത്തിന്റെ രൂപമാണെന്നും മോദി കോലാറില്‍ പറഞ്ഞു. ഈശ്വരന്റെ കഴുത്തിലെ പാമ്പിനോട് ഉപമിച്ചപ്പോൾ താൻ ആസ്വദിച്ചെന്നും മോദി പറഞ്ഞു. കോൺ​ഗ്രസ് അഴിമതിയിൽ മുങ്ങിക്കുളിച്ച പാർട്ടിയാണെന്നും മോദി ആരോപിച്ചു.

Post a Comment

0 Comments