NEWS UPDATE

6/recent/ticker-posts

ഗുരുവായൂരപ്പനെ തൊഴുത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തി

തൃശ്ശൂർ: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗുരുവായൂർ ക്ഷേത്രത്തിലെത്തി തുലാഭാരം നടത്തി. വൈകിട്ട് ക്ഷേത്രം കിഴക്കേ നട പന്തലിൽ വെച്ചായിരുന്നു ഗവർണർക്ക് 83 കിലോ കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തിയത്. ഇതിനായി 4250 രൂപ ക്ഷേത്രത്തിൽ അടച്ചു.[www.malabarflash.com] 

മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃദ് സമിതി സംഘടിപ്പിച്ച മാടമ്പ് അനുസ്മരണം ഉദ്ഘാടനം ചെയ്യാനാണ് ഗവര്‍ണര്‍ ഗുരുവായൂരിലെത്തിയത്. വൈകുന്നേരം നാലരയോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷേത്രത്തിന് മുന്നിലെത്തിയത്. തൂവെള്ള ഷർട്ടും മുണ്ടുമായിരുന്നു വേഷം.

ഗോപുര കവാടത്തിന് മുന്നിൽ നിന്ന് ഗവർണർ ഗുരുവായൂരപ്പനെ തൊഴുതു. കൈകൂപ്പി ഏതാനം മിനിട്ടുകൾ ഗോപുര കാവടത്തിൽ നിന്ന ഗവർണർ പിന്നീട് കിഴക്കേ നടയിലേക്കെത്തി തുലാഭാരം നടത്തി. 83 കിലോകദളിപ്പഴം വേണ്ടിവന്നു തുലാഭാരത്തിനായി. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഗുരുവായൂരപ്പന്‍റെ പ്രസാദ കിറ്റ് ഗവർണർക്ക് നൽകി. 'വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാകാത്ത ആത്മീയഅനുഭവം' എന്നായിരുന്നു ഗുരുവായൂർ ക്ഷേത്ര ദർശനത്തെക്കുറിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഒറ്റ വാചകത്തിലെ പ്രതികരണം. ഉപനിഷദ് വാക്യവും ചൊല്ലിയായിരുന്നു പ്രതികരണം.

തുലാഭാരത്തിന് ശേഷം ദേവസ്വം ഭരണസമിതി അംഗങ്ങൾക്കൊപ്പം ഫോട്ടോയെടുക്കാനും ഗവർണർ സമയം കണ്ടെത്തി. ദേവസ്വം ചെയർമാനോടും ഭരണ സമിതി അംഗങ്ങളോടും നന്ദി പറഞ്ഞായിരുന്നു ഗവർണറുടെ മടക്കം. 

വൈകുന്നേരം മുന്നേ മുക്കാലോടെ ശ്രീവൽസം ഗസ്റ്റ് ഹൗസിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ,ഭരണ സമിതി അംഗങ്ങളായ സി.മനോജ്, വി.ജി.രവീന്ദ്രൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ചെയർമാൻ ഗവർണറെ ഷാളയണിയിച്ചു. ദേവസ്വത്തിന്‍റെ ഉപഹാരമായി മ്യൂറൽ ചിത്രം നൽകി. 

ജില്ലാ ഭരണകൂടത്തിനു വേണ്ടി ചാവക്കാട് തഹസീൽദാർ എം.കെ. ഇന്ദു ഗവർണറെ സ്വീകരിക്കാനെത്തി. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ.പി.മനോജ് കുമാർ ,പി.ആർ.ഓ വിമൽ.ജി നാഥ്, ഗസ്റ്റ് ഹൗസ് മാനേജർ ബിനു എന്നിവരും സന്നിഹിതരായി.

Post a Comment

0 Comments