NEWS UPDATE

6/recent/ticker-posts

പഠനവും ജോലിയും ഒരുമിച്ച്, ഒടുവിൽ മരണത്തിലും; നൊമ്പരമായി റിയാദിലെ മലയാളികളുടെ വിയോഗം

റിയാദ്: ഒരുമിച്ച് പഠിച്ച് ജോലിചെയ്ത സുഹൃത്തുക്കൾ ഒടുവിൽ ഒന്നിച്ചു തന്നെ മരണത്തിനും കീഴടങ്ങി. റിയാദിൽ തീപിടിത്തത്തിൽ മരിച്ച മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ അബ്ദുൽ ഹക്കീമും (31) മേൽമുറി സ്വദേശി നൂറേങ്ങൽ കാവുങ്ങൽതൊടിയിൽ ഇർഫാൻ ഹബീബും (33) സഹപ്രവർത്തകരും ഉറ്റ കൂട്ടുകാരുമായിരുന്നു.[www.malabarflash.com]


ഇരുവരും കോട്ടക്കൽ എൻജിനീയറിങ് കോളജിൽ നിന്നു ഒരേസമയം ബിടെക് പഠനം പൂർത്തിയാക്കിയവരാണ്. ഒരുപാട് സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് ഇരുവരും ഇൗ ലോകത്തു നിന്നു വിടപറഞ്ഞത്. നാട്ടിൽ ഒരുമിച്ച് ജോലി ചെയ്യുമ്പോഴാണ് ഗൾഫിലേയ്ക്ക് വരാൻ ഇരുവർക്കും അവസരം ലഭിച്ചത്. ഇന്റർവ്യൂ കഴിഞ്ഞ് റിയാദിലെ പമ്പിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. പമ്പിലെ സാങ്കേതിക ജോലികൾക്കായി ഇരുവരും ടെക്‌നീഷ്യൻ തസ്തികയിൽ എത്തിയവരാണ്.

എന്നാൽ, സ്വപ്നങ്ങൾ തകിടം മരിച്ച് മരണം അവരെ തട്ടിയെടുത്തതായി സഹപ്രവർത്തകർ പറഞ്ഞു. ഇരുവരുടെയും മരണം ഞെട്ടലോടെയാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും സൗദിയിലെ പ്രവാസി സമൂഹവും ശ്രവിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ റിയാദ് ഖാലിദിയയിലെ പമ്പിനോട് ചേർന്ന ഇവരുടെ താമസ സ്ഥലത്ത് തീപിടിത്തമുണ്ടാവുകയും ഹക്കീമും ഇർഫാൻ ഹബീബുമടക്കം ആറു ഇന്ത്യക്കാർ മരിക്കുകയുമായിരുന്നു. ശീതീകരണിയിൽ നിന്നുള്ള വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ഇവരെ കൂടാതെ തമിഴ്‌നാട്, ഗുജറാത്ത്‌, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്.

Post a Comment

0 Comments