NEWS UPDATE

6/recent/ticker-posts

ലോക്ക്ഡൗണ്‍ കാലത്തെ പ്രതികാരം; ബോളിവുഡ് നടിയെ ഷാര്‍ജയില്‍ ജയിലിലാക്കി, രണ്ടുപേര്‍ പിടിയില്‍

മുംബൈ: ബോളിവുഡ് നടി ക്രിസന്‍ പെരേരയെ മയക്കുമരുന്നുമായി ഷാര്‍ജയില്‍ കുടുക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടുപേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com] 

നടിയുടെ കൈയിലുണ്ടായിരുന്ന ട്രോഫിക്കുള്ളില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തതിനെ തുടര്‍ന്ന് ഏപ്രില്‍ ഒന്ന് മുതല്‍ അവര്‍ ഷാര്‍ജയില്‍ ജയിലിലാണ്. മുംബൈയിലെ ബോറിവ്‌ലി പ്രദേശത്ത് താമസിക്കുന്ന ആന്റണി പോള്‍ ആണ് സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍. ട്രോഫിയില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി നടിയെ ഷാര്‍ജയിലേക്ക് അയച്ചതിന് ഇയാളുടെ കൂട്ടാളിയായ മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലക്കാരനായ രവി എന്ന രാജേഷ് ബഭോട്ടെയെയും ക്രൈംബ്രാഞ്ച് പിടികൂടി.

സഡക് 2, ബട്ല ഹൗസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് 27-കാരിയായ ക്രിസന്‍ പെരേര. ഈ മാസം ആദ്യത്തിലാണ് താരത്തെ മയക്കുമരുന്നുമായി ഷാര്‍ജയില്‍ പിടികൂടിയത്. തുടര്‍ന്ന് ക്രിസന്‍ പെരേരയുടെ കുടുംബം കള്ള കേസില്‍ കുടുക്കിയതാണെന്ന് ആരോപിച്ച് മുംബൈ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ നടിയുടെ അമ്മ പ്രമീള പെരേരയോട് പ്രതികാരം ചെയ്യുന്നതിനായി ആന്റണി പോള്‍ നടത്തിയ ഗൂഢ പദ്ധതിയാണ് ക്രിസന്‍ പെരേരയെ കുടുക്കിയതിന് പിന്നിലെന്ന് കണ്ടെത്തി.

ഒരു അന്താരാഷ്ട്ര വെബ് സീരീസിനുവേണ്ടിയുള്ള ഓഡിഷനായി ക്രിസനെ യുഎഇയിലേക്ക് അയയ്ക്കാന്‍ പോള്‍ തന്റെ കൂട്ടാളി രവിയ്ക്കൊപ്പം പദ്ധതിയിട്ടു. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ മറ്റൊരാള്‍ക്ക് കൈമാറാനാണെന്ന് പറഞ്ഞ് ഒരു ട്രോഫിയും ഇവര്‍ നല്‍കി.

ക്രിസന്‍ പെരേരയെ കുടുക്കിയതിന് സമാനമായി മറ്റു നാലുപേരെയും ആന്റണി പോള്‍ ഷാര്‍ജയില്‍ കുടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് മുംബൈ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ ഇപ്പോഴും ഷാര്‍ജയില്‍ തടവിലാണ്. ക്രിസന്‍ പെരേരയുടെ കേസില്‍ നയതന്ത്ര ചാനലുകള്‍ വഴി അന്വേഷണ റിപ്പോര്‍ട്ടുകള്‍ നല്‍കി നടിയെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ മുംബൈ പോലീസ് നടത്തിവരുന്നുണ്ട്.

മാര്‍ച്ച് 23-നാണ് മകള്‍ക്ക് മികച്ച റോള്‍ നല്‍കാമെന്ന് അറിയിച്ചുകൊണ്ട് ഒരു സന്ദേശം ക്രിസന്റെ അമ്മ പ്രമീളയക്ക് ലഭിക്കുന്നത്. രവി എന്ന് പരിചയപ്പെടുത്തിയ ആള്‍ ടാലന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ നിന്നാണെന്നാണ് പ്രമീള സന്ദേശം ലഭിച്ച നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ അറിയിച്ചത്. ഷാര്‍ജയില്‍ നടക്കുന്ന ഓഡിഷനില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഏപ്രില്‍ ഒന്നിന് ക്രിസന്‍ ഷാര്‍ജ വിമനത്താവളത്തില്‍ എത്തിയപ്പോള്‍ ആരും എത്തിയില്ല. ഹോട്ടല്‍ റൂമോ മറ്റു വിവരങ്ങളോ അവര്‍ക്കറിയില്ലായിരുന്നു. തുടര്‍ന്ന് അവര്‍ അച്ഛനെ വിളിച്ച് സംസാരിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായത്. ഇതിനിടെ രവി തനിക്ക് ഒരു ട്രോഫി നല്‍കിയിട്ടുണ്ടെന്ന് അറിയിച്ചപ്പോള്‍ അത് പോലീസിനെ ഏല്‍പ്പിക്കാന്‍ അച്ഛന്‍ നിര്‍ദേശിച്ചു. നടി ട്രോഫിയുമായി പോലീസിന്റെ അടുത്തെത്തി. തുടര്‍ന്ന് ഷാര്‍ജ പോലീസ് നടത്തിയ പരിശോധനയില്‍ ട്രോഫിക്കുള്ളില്‍ നിന്ന് കഞ്ചാവും കറുപ്പും അടക്കമുള്ള ലഹരി വസ്തുക്കള്‍ കണ്ടെടുക്കുകയും ക്രിസന്‍ പെരേരയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മുംബൈയിലെ ബോറിവ്‌ലി, മലാഡ്‌ എന്നീ പ്രദേശങ്ങളില്‍ ആന്റണി പോള്‍ ബേക്കറി നടത്തിയിരുന്നു. ക്രിസിന്റെ അമ്മ പ്രമീള താമസിക്കുന്ന അതേ കെട്ടിടത്തിലാണ് പോളിന്റെ ഒരു സഹോദരിയും താമസിച്ചിരുന്നത്. 2020-ല്‍ കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ആന്റണി പോള്‍ സഹോദരിയെ കാണാനായി അവരുടെ വീട്ടിലെത്തി. ഈ സമയം പ്രമീളയുടെ വളര്‍ത്തുനായ ആന്റണി പോളിന് നേരെ കുരച്ചു ചാടി. സ്വയം രക്ഷയ്‌ക്കെന്നോണം ആന്റണി പോള്‍ കസേരയുടെത്ത് നായയെ അടിക്കാനൊരുങ്ങി. ഇത് കണ്ട പ്രമീള ക്ഷുഭിതയാകുകയും കെട്ടിടത്തിലുണ്ടായിരുന്ന മറ്റു ആളുകള്‍ക്ക് മുന്നില്‍വെച്ച് അപമാനിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നുണ്ടായ പ്രതികാരമാണ് ക്രിസന്‍ പെരേരയെ ഷാര്‍ജയില്‍ ജയിലിലാക്കിയതിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

Post a Comment

0 Comments