NEWS UPDATE

6/recent/ticker-posts

ജയിലിൽ മുസ്ലീങ്ങൾക്കൊപ്പം റംസാന്‍ നോമ്പെടുത്ത് ഹിന്ദു തടവുകാർ; നവരാത്രി വ്രതമെടുത്ത് മുസ്ലീങ്ങളും

സാമുദായിക സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ആഗ്രയിലെ സെൻട്രൽ ജയിലിലെ തടവുകാർ. നവരാത്രിയ്ക്ക് ഹിന്ദുക്കൾക്കൊപ്പം ജയിലിലെ മുസ്ലിങ്ങളും റംസാനിൽ ഹിന്ദു തടവുകാരും ഇവിടെ വ്രതമെടുക്കുന്നുണ്ട്. മാർച്ച് 22 നാണ് ചൈത്ര നവരാത്രി ആരംഭിച്ചത്. 23-ന് മുസ്ലീം വിശുദ്ധ മാസമായ റംസാനും ആരംഭിച്ചു.[www.malabarflash.com]


മുസ്ലീം തടവുകാരിൽ ചിലർ നവരാത്രി വ്രതം ആചരിക്കുകയും പരിസരത്തുള്ള ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന ഭജനയിൽ പങ്കെടുക്കുകയും ചെയ്തുവെന്ന് സെൻട്രൽ ജയിലിലെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഇൻ ചാർജ് രാധാകൃഷ്ണ മിശ്ര പിടിഐയോട് പറഞ്ഞു. അതേസമയം, റംസാനിൽ ഹിന്ദു തടവുകാരിൽ ചിലർ മുസ്ലിം തടവുകാർക്കൊപ്പം നോമ്പെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഇരു മതങ്ങളിൽ നിന്നുമുള്ള തടവുകാർ ഹിന്ദു- മുസ്ലിം ഐക്യത്തിന്റെ സന്ദേശം സൃഷ്ടിക്കുന്ന ഒരു നല്ല ആശയമാണിതെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

ജയിൽ അധികൃതർ പുറത്തുവിട്ട വീഡിയോയിൽ നവരാത്രി വ്രതാനുഷ്ഠാനത്തെക്കുറിച്ചുള്ള അനുഭവം നൗഷാദ് എന്ന തടവുകാരൻ പങ്കുവെക്കുന്നുണ്ട്. ‘നവരാത്രിയുടെ ആദ്യ ദിവസം ഞാൻ വ്രതം അനുഷ്ഠിച്ചു. അവസാന ദിവസവും വ്രതം അനുഷ്ഠിക്കും. ജയിലിൽ ഞങ്ങൾ എല്ലാവരും ഐക്യത്തോടെയും എല്ലാവരുടെയും മതവികാരം മാനിച്ചുകൊണ്ടുമാണ് ജീവിക്കുന്നത്’- നൗഷാദ് വ്യക്തമാക്കി.

‘ഞങ്ങൾ ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന ഭജനകളിൽ പങ്കെടുക്കുകയും ഹിന്ദുക്കൾക്കൊപ്പം ഭജന പാടുകയും ചെയ്യാറുണ്ട്’- നൗഷാദ് പറഞ്ഞു. ഈ ജയിലിൽ 905 തടവുകാരാണ് ഉള്ളത്. ഇവരിൽ 17 മുസ്ലീങ്ങൾ നവരാത്രിയിലും 37 ഹിന്ദുക്കൾ റംസാനിലും നോമ്പെടുക്കുന്നതായി ജയിലർ അലോക് സിങ് പറഞ്ഞു.

നവരാത്രി വ്രതമനുഷ്ഠിക്കുന്ന തടവുകാർക്ക് പഴങ്ങളും പാലും നൽകാനുള്ള ക്രമീകരണങ്ങൾ ജയിൽ അധികൃതർ ഒരുക്കിയിട്ടുണ്ട്. റംസാൻ വ്രതം ആചരിക്കുന്ന അന്തേവാസികൾക്ക് നോമ്പ് തുറക്കാൻ ഈന്തപ്പഴവും അധികൃതർ ക്രമീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ ജയിൽ അധികൃതർ തടവുകാർക്കായി ‘ഭഗവത് കഥ’ സംഘടിപ്പിക്കുന്നുണ്ടെന്നും സിംഗ് കൂട്ടിച്ചേർത്തു.

മതപരമായ ഉത്സവങ്ങളും ആചാരങ്ങളും കൈമാറാനുള്ള ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഇവിടമെന്ന് ജയിൽ തടവുകാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സാമൂഹിക സംഘടനയായ ടിങ്ക ടിങ്കയുടെ സ്ഥാപക വർത്തിക നന്ദ പറഞ്ഞു. ‘വിവിധ മതങ്ങളിൽ നിന്നുള്ള തടവുകാർ ഇത്തരം ആചാരങ്ങളിൽ പങ്കെടുക്കുമ്പോൾ, അത് ഐക്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ഉത്തമ ഉദാഹരണമാണ് കാണിക്കുന്നത്’- അവർ പറഞ്ഞു.

അതേസമയം, റമദാനിൽ ഒരു തീർത്ഥാടകന് ഒരു തവണ മാത്രമേ ഉംറ നിർവഹിക്കാൻ അനുവാദം നൽകൂവെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. എല്ലാ തീർത്ഥാടകർക്കും ഉംറ നിർവഹിക്കാൻ അവസരം നൽകുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. ദേവീ ഭക്തർ ഓരോ ഋതുവിലും ഓരോന്ന് എന്ന നിലയിൽ വർഷത്തിൽ നാല് തവണ നവരാത്രി ആഘോഷിക്കാറുണ്ട്. ശരത് കാലത്തെ അശ്വിനി നവരാത്രിയാണ് ഏറ്റവുമധികം ആഘോഷിക്കപ്പെടുന്നതെങ്കിൽ ജനപ്രീതിയുടെ കാര്യത്തിൽ തൊട്ടടുത്ത് നിൽക്കുന്നത് ചൈത്ര നവരാത്രിയാണ്.

Post a Comment

0 Comments