NEWS UPDATE

6/recent/ticker-posts

കൊച്ചിയിലെ കവര്‍ച്ച, യുപിയിലെത്തിയ പോലീസ് ഞെട്ടി; 'പ്രതി ഡോക്ടറാണ്'

കൊച്ചി: ഉത്തര്‍പ്രദേശില്‍ ഡോക്ടറായും ആലുവയില്‍ തുകല്‍ വ്യാപാരിയായും കഴിഞ്ഞിരുന്ന യുവാവ് കവര്‍ച്ചക്കേസില്‍ ഏലൂര്‍ പോലീസിന്റെ പിടിയിലായി. സ്‌കൂട്ടര്‍ കുത്തിപ്പൊളിച്ച് പണം കവര്‍ന്ന കേസിലാണ് ഉത്തര്‍പ്രദേശ് ഷിയോണാലി സ്വദേശി ഷാഹി ആലം (26) ഏലൂര്‍ പോലീസിന്റെ പിടിയിലായത്. കേസില്‍ ഒരാളെ കൂടി കിട്ടാനുണ്ടെന്ന് ഏലൂര്‍ പോലീസ് പറഞ്ഞു.[www.malabarflash.com]


സബ് ഇന്‍സ്‌പെക്ടര്‍മാരായ ജോസ് ബെന്റോ, ഷെജില്‍ കുമാര്‍, സുരേഷ് കുമാര്‍, സി.പി.ഒ. മാരായ ജിജോ, ദയാല്‍, വിനീഷ് എന്നിവരാണ് ഇയാളെ ഉത്തര്‍പ്രദേശില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശില്‍ ഇയാളെ പോലീസ് പിടികൂടുമ്പോള്‍ ക്ലിനിക്കില്‍ ഒരു സ്ത്രീയെ പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ആലുവ മാളികംപീടികയില്‍ മലയാളി യുവാവിനൊപ്പം താമസിക്കുകയായിരുന്നു. താനൊരു തുകല്‍ വ്യാപാരിയാണെന്നു പറഞ്ഞ് പറ്റിച്ചായിരുന്നു ഇയാള്‍ക്കൊപ്പം കഴിഞ്ഞിരുന്നത്.

ഫെബ്രുവരി 13-നാണ് സ്‌കൂട്ടര്‍ കുത്തിപ്പൊളിച്ച് പണം കവര്‍ന്നത്. ഏലൂര്‍ ഫെറിയില്‍ താമസിക്കുന്ന വിഷ്ണു എസ്.ബി.ഐ. കളമശ്ശേരി ബ്രാഞ്ചില്‍നിന്ന് വിവാഹാവശ്യത്തിനായി മൂന്നുലക്ഷം രൂപ ലോണെടുത്തു. ഇവിടെ തിരക്കായിരുന്നതിനാല്‍ പാസ് ബുക്കില്‍ പതിക്കാനായില്ല. ഇതേത്തുടര്‍ന്ന് ഈ തുക സ്‌കൂട്ടറിലെ ബോക്‌സില്‍ വെച്ച് മകന്റെ ഒപ്പം ഏലൂര്‍ എസ്.ബി.ഐ. ബ്രാഞ്ചില്‍ എത്തി. മകന്‍ പാസ്ബുക്കില്‍ പതിക്കാനായി ബാങ്കിലേക്ക് കയറി. കുറച്ചുസമയം കഴിഞ്ഞിട്ടും മകനെ കാണാതായപ്പോള്‍ വിഷ്ണുവും ബാങ്കിലേക്കു പോയി. ഈ സമയം ബോക്‌സ് കുത്തിപ്പൊളിച്ച് പണം കവര്‍ച്ച ചെയ്യുകയായിരുന്നു.

ഷാഹി ആലവും കൂട്ടുകാരനും വാടകയ്ക്ക് എടുത്ത ബൈക്കില്‍ ഇവരെ കളമശ്ശേരി മുതല്‍ പിന്തുടരുകയായിരുന്നു. എസ്.ബി.ഐ. ഏലൂര്‍ പരിസരത്തെ സി.സി.ടി.വി.യില്‍നിന്ന് ഷാഹി ആലവും കൂട്ടുകാരനുമാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസിനു മനസ്സിലായി. പോലീസ് ആലുവ വരെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ബൈക്കിന്റെ നമ്പര്‍ കണ്ടെടുത്തത്. 

അന്വേഷണത്തില്‍ ബെംഗളൂരു ആസ്ഥാനമായി വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനത്തിന്റെ രവിപുരം ബ്രാഞ്ചില്‍നിന്നാണ് ഈ വാഹനം വാടകയ്ക്ക് എടുത്തതെന്ന് മനസ്സിലായി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഉത്തര്‍പ്രദേശില്‍നിന്ന് ഇയാളെ പോലീസ് പിടിച്ചത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments