NEWS UPDATE

6/recent/ticker-posts

വിളിച്ചാല്‍ എംഡിഎംഎ വിളിപ്പുറത്തെത്തിക്കും; അവസാനകോൾ ഇന്‍സ്പെക്ടറിൽ നിന്ന്, ദമ്പതികൾ കുടുങ്ങി

തൃശൂർ: ബൈക്കിൽ എംഡിഎംഎ വിതരണം നടത്തുന്ന ദമ്പതികൾ അറസ്റ്റിൽ. കൂര്‍ക്കഞ്ചേരി സ്വദേശികളായ അജ്മൽ, ഭാര്യ പവിത്ര എന്നിവരാണ് കൊരട്ടി പോലീസിന്റെ പിടിയിലായത്. ഏതു സമയത്തു ഫോണിൽ വിളിച്ചാലും എംഡിഎംഎയുമായി വിളിപ്പുറത്തെത്തുന്ന ദമ്പതികളെക്കുറിച്ച് കൊരട്ടി ഇന്‍സ്പെക്ടര്‍ ബി.കെ.അരുണിനാണ് രഹസ്യവിവരം ലഭിച്ചത്.[www.malabarflash.com]  


കിട്ടിയ ഫോണ്‍ നമ്പറില്‍, ഇന്‍സ്പെക്ടര്‍ ഇവരെ വിളിച്ച് എംഡിഎംഎ ആവശ്യപ്പെട്ടു. രണ്ടു ഗ്രാമിന് പതിനായിരം രൂപയാണ് വില പറഞ്ഞത്. കച്ചവടം ഉറപ്പിച്ചതോടെ അര്‍ധരാത്രിയിൽ കൊരട്ടിയില്‍ എത്താമെന്ന് ഉറപ്പുനല്‍കി. മഫ്തിയില്‍ പൊലീസ് നേരത്തെ സ്ഥാനം ഉറപ്പിച്ചു. ബൈക്കിൽ എത്തിയ അജ്മലും പവിത്രയും എംഡിഎംഎ കാണിച്ചതിനു പിന്നാലെ കയ്യോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.ദമ്പതികൾക്ക് എംഡിഎംഎ വിറ്റയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ്.

ബൈക്കില്‍ നൈറ്റ് റൈഡിനു പോകുന്നവരാണെന്ന് പറഞ്ഞാണ് ഇരുവരും പോലീസ് പരിശോധനയില്‍ രക്ഷപ്പെടാറുള്ളത്. ബൈക്കില്‍ വരുന്ന ദമ്പതികളെ ചിലപ്പോള്‍ പോലീസ് പരിശോധനയില്‍ ഒഴിവാക്കാറുമുണ്ട്. ഇതു മുതലാക്കിയാണ് എംഡിഎംഎ കച്ചവടം തകൃതിയായി നടത്തിയത്. 

സെയിൽസ്മാനായ അജ്മൽ, കഞ്ചാവ് കേസിലെ പ്രതി കൂടിയാണ്. ബ്യൂട്ടീഷ്യനായ പവിത്ര, കൊല്ലം ഈസ്റ്റ് സ്റ്റേഷനില്‍ പോക്സോ കേസിലെ പ്രതിയും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പ്രതികള്‍ക്കു സൗകര്യം ഒരുക്കിയെന്നാണ് കുറ്റം.

Post a Comment

0 Comments