NEWS UPDATE

6/recent/ticker-posts

ക്വാറന്റീല്‍ ലംഘിച്ചതിന്റെ കേസ്, ഫെയ്‌സ്ബുക്ക് വീഡിയോ കണ്ട് രക്ഷകരായെത്തി; 70 ലക്ഷം തട്ടി

ചിറയിൻകീഴ്: ആനത്തലവട്ടം സ്വദേശിയായ യുവതിയെയും പ്രവാസിയായ ഭർത്താവിനെയും അഭിഭാഷകൻ ചമഞ്ഞ് കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതികൾ അറസ്റ്റിലായി. നെല്ലനാട് പരമേശ്വരം സ്വദേശി ശങ്കർദാസ്, ഇയാളുടെ കൂട്ടാളി കൈതമുക്ക് പാൽക്കുളങ്ങര സ്വദേശിനി അരുണ പാർവതി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. സുഭാഷ്, വിഷ്ണു, കൈലാസ് എന്നീ പേരുകളിലും ശങ്കർദാസ് അറിയപ്പെടുന്നുണ്ട്.[www.malabarflash.com]


ഭർത്താവിനൊപ്പം വിദേശത്തായിരുന്ന ആനത്തലവട്ടം സ്വദേശിനി, കോവിഡ് വ്യാപനത്തെ തുടർന്ന് നാട്ടിലെത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ഇവർ ആ സമയത്ത് എട്ടു മാസം ഗർഭിണിയായിരുന്നു. യുവതി ക്വാറൻറ്റീൻ ലംഘിച്ചെന്നാരോപിച്ച് അയൽക്കാരും നാട്ടുകാരും ചിറയിൻകീഴ് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് യുവതിയുടെ ഭർത്താവ് ഇതുസംബന്ധിച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ കണ്ട പ്രതികൾ വിദേശത്തുള്ള ഭർത്താവിനെ ബന്ധപ്പെട്ട് കേസ് വാദിക്കാമെന്നു വിശ്വസിപ്പിച്ചു.

പിന്നീട് കേസ് കോടതിയിൽ പരാജയപ്പെട്ടതിനാൽ ഹൈക്കോടതിയിൽ കേസ് നടത്തണമെന്നു പറഞ്ഞ് പണം കൈപ്പറ്റി. കൂടാതെ വിസ തട്ടിപ്പ് കേസിൽ ഭർത്താവും ഉൾപ്പെട്ടിട്ടുണ്ടെന്ന വ്യാജ കോടതിരേഖ കാണിച്ച ശേഷം ഈ കേസ് വാദിക്കുന്നതിനും പണം കൈപ്പറ്റി. പലപ്പോഴായി 70 ലക്ഷത്തോളം രൂപ കൈക്കലാക്കി. 2020 ഓഗസ്റ്റ് മാസം മുതൽ 2022 സെപ്റ്റംബർ മാസം വരെയുള്ള കാലയളവിലാണ് പണം കബളിപ്പിച്ചു കൈപ്പറ്റിയത്. വസ്തുവകകൾ വിറ്റും സ്വർണം പണയംവച്ചുമണ് ദമ്പതിമാർ പണം നൽകിയത്.

തട്ടിപ്പു മനസ്സിലാക്കിയ ഇവർ മുഖ്യമന്ത്രിക്കു പരാതി നൽകിയതിനെ തുടർന്നാണ് ചിറയിൻകീഴ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അരുണ പാർവതിയോടൊപ്പം അഭിഭാഷകൻ ചമഞ്ഞ് ശങ്കർദാസ് വിവിധയിടങ്ങളിൽ മാറിമാറി താമസിച്ചാണ് തട്ടിപ്പുനടത്തിയത്.

വ്യാജരേഖയുണ്ടാക്കി മറ്റുള്ളവരുടെ പേരിൽ വായ്പയെടുത്ത് വാഹനങ്ങളും ഇവർ വാങ്ങിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികൾ മറ്റു ജില്ലകളിലും സമാനരീതിയിൽ തട്ടിപ്പുനടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. റൂറൽ ജില്ലാ പോലീസ് മേധാവി ശിൽപ്പ ദേവയ്യയുടെ നിർദേശപ്രകാരം റൂറൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. കെ.ജെ.ജോൺസന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.

Post a Comment

0 Comments