NEWS UPDATE

6/recent/ticker-posts

'നിയമസഭാ തെരഞ്ഞെടുപ്പിൽ മിന്നും ജയം, സ്വീകാര്യനായ സ്പീക്കർ'... എം ബി രാജേഷ് ഇനി മന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ സ്പീക്കർ പദവിയിൽ നിന്നാണ് എം.ബി.രാജേഷ് മന്ത്രിസഭയിലേക്കെത്തുന്നത്. അതും എം.വി.ഗോവിന്ദന്റെ പകരക്കാരനായി. എന്നാൽ ഗോവിന്ദൻ കൈകാര്യം ചെയ്ത വകുപ്പുകൾ തന്നെയാണ് രാജേഷും കൈകാര്യം ചെയ്യുക.[www.malabarflash.com]

കഴിഞ്ഞ ലോക‍്‍സഭ തെരഞ്ഞെടുപ്പിൽ പാലക്കാട് ലോക‍്‍സഭാ മണ്ഡലത്തിൽ അപ്രതീക്ഷിതമായി പരാജയപ്പെട്ട രാജേഷിനെ പാർട്ടി ഏൽപ്പിച്ച വെല്ലുവിളിയായിരുന്നു തൃത്താലയിലെ സ്ഥാനാർത്ഥിത്വം. കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കുക എന്ന ശ്രമകരമായ ദൗത്യം. ആ ദൗത്യം ഭംഗിയായി തന്നെ അദ്ദേഹം നിർവഹിച്ചു. വി.ടി.ബൽറാമിനെ മുട്ടുകുത്തിച്ച ആ പ്രകടന മികവിനുള്ള അംഗീകരമായിരുന്നു സ്പീക്കർ പദവി.

മന്ത്രിയാകുമെന്ന കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചാണ് സിപിഎം രാജേഷിനെ സ്പീക്കർ പദവിയിലേക്ക് നിയോഗിച്ചത്. ആ പദവിയിൽ നിറഞ്ഞുനിന്ന രാജേഷ്, പല ഘട്ടങ്ങളിലും പ്രതിപക്ഷത്തിന് വരെ സ്വീകാര്യനായി. 

കെ.കെ.രമയ്ക്കെതിരായ എം.എം.മണിയുടെ പരാമർശത്തിലെ ഇടപെടൽ, വീണ ജോ‍ർജിനെ താക്കീത് ചെയ്ത നടപടി... ഇവ ചിലത് മാത്രം. നേരത്തെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞിരുന്ന എം.ബി.രാജേഷ്, സ്പീക്കർ പദവയിൽ എത്തിയപ്പോൾ, പലപ്പോഴും രാഷ്ട്രീയ വിവാദങ്ങളിൽ കരുതലോടെയായിരുന്നു പ്രതികരിച്ചിരുന്നത്. ഗവർണർ വിവാദത്തിൽ ഉൾപ്പെടെ. ആ മികവ് തന്നെയാണ് ഇപ്പോൾ മന്ത്രിപദവിയിലേക്ക് എത്തിച്ചത്.

പാലക്കാട് ലോക‍്‍സഭാ മണ്ഡലത്തിൽ രണ്ട് തവണ ജയിച്ച് എംപിയായ എം.ബി.രാജേഷ്, പാർലമെന്റിൽ കേരളത്തിന്റെ ശബ്ദമായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യ പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു. നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് രാജേഷ്. 

പാലക്കാട് ചളവറ കയിലിയാട് മാമ്പറ്റ ബാലകൃഷ്ണൻ നായരുടെയും എം.കെ.രമണിയുടെയും മകൻ. ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദാനന്ദര ബിരുദം നേടിയ രാജേഷ്, ലോ അക്കാദമിയിൽ നിന്ന് നിമ ബിരുദവും നേടിയിട്ടുണ്ട്. നിനിത കണിച്ചേരിയാണ് ഭാര്യ.

Post a Comment

0 Comments