NEWS UPDATE

6/recent/ticker-posts

കുറ്റക്കാരനെന്ന് വിധിച്ചപ്പോള്‍ കോടതി ഫയലുമായി മുങ്ങിയ യുപി മന്ത്രിക്ക് ഒരു വര്‍ഷം തടവ്; ജാമ്യം കിട്ടിയപ്പോള്‍ പൊങ്ങി

കാണ്‍പൂര്‍: കാണ്‍പൂരിലെ നൗബസ്ത മേഖലയില്‍ ആയുധ ലൈസന്‍സില്ലാതെ റൈഫിള്‍ കൈവശം വെച്ചതിന് 31 വര്‍ഷം പഴക്കമുള്ള കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉത്തര്‍പ്രദേശ് മന്ത്രി രാകേഷ് സച്ചന് ജാമ്യം. കഴിഞ്ഞ ദിവസം കുറ്റക്കാരനെന്ന കോടതി വിധിക്ക് ശേഷം മുങ്ങിയ മന്ത്രി തിങ്കളാഴ്ച ജാമ്യം ലഭിച്ചപ്പോഴാണ് കോടതിയില്‍ ഹാജരായത്.[www.malabarflash.com] 

ഒരു വര്‍ഷം തടവിന് വിധിച്ച കേസില്‍ മന്ത്രിയെ 50,000 രൂപ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.'കോടതി വിധിയെ മാനിക്കുന്നു, എന്നാല്‍ ഈ തീരുമാനത്തിനെതിരെ ഞങ്ങള്‍ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ പോകും'. കോടതി വിധിയോട് പ്രതികരിച്ചുകൊണ്ട് സച്ചന്‍ പറഞ്ഞു. ഓഗസ്റ്റ് ആറിനാണ് സച്ചന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ കോടതി ഫയലിന്റെ പകര്‍പ്പുമായി മന്ത്രി അപ്രത്യക്ഷനാകുകയിരുന്നു. തുടര്‍ന്ന് വിധി പുനഃപരിശോധിക്കുന്നതിനായി അഭിഭാഷകര്‍ തന്നില്‍ നിന്ന് കൈപ്പറ്റിയ കോടതി ഫയല്‍ രാകേഷ് സച്ചന്‍ കൈക്കലാക്കിയെന്നാരോപിച്ച് കോടതി ജീവനക്കാരി കാമിനി കോട്വാലി പൊലീസില്‍ പരാതി നല്‍കി.

എന്നാല്‍ തനിക്കെതിരായ കേസ് വ്യാജമാണെന്ന് മാധ്യമപ്രവര്‍ത്തകരോട് സച്ചന്‍ പറഞ്ഞു. 'ഞാന്‍ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് കോടതിയില്‍ പോകുന്നത്. കോടതി എനിക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടില്ല. ഉത്തരവിന്റെ പകര്‍പ്പുമായി ഞാന്‍ ഓടിപ്പോയതായി മാധ്യമങ്ങള്‍ പറഞ്ഞു. 

ഞാന്‍ നിയമത്തെ ആഴത്തില്‍ ബഹുമാനിക്കുന്നുവെന്ന് സച്ചന്‍ പറഞ്ഞു.അന്നത്തെ സ്റ്റേഷന്‍ ഓഫീസര്‍ ഉപേന്ദ്ര സിംഗ് ഉദയ്‌ലിയ ലൈസന്‍സ് ഹാജരാക്കാന്‍ കഴിയാത്ത റൈഫിള്‍ സഹിതം അറസ്റ്റ് ചെയ്തപ്പോഴാണ് സച്ചനെതിരെ കേസെടുക്കുന്നത്. തോക്ക് തന്റെ മുത്തച്ഛന്റേതാണെന്ന് സച്ചന്‍ അവകാശപ്പെട്ടിരുന്നു. കോടതി ഉദ്യോഗസ്ഥ പരാതി നല്‍കിയിട്ടും കാണ്‍പൂര്‍ പൊലീസ് മന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് അദ്ദേഹത്തിന്റെ സ്വാധീനം വ്യക്തമാക്കുന്നതായി സമാജ്‌വാദി പാര്‍ട്ടി സിറ്റി പ്രസിഡന്റ് ഇമ്രാന്‍ ഇദ്രിസ് പറഞ്ഞു.

Post a Comment

0 Comments