NEWS UPDATE

6/recent/ticker-posts

നാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടിയ ദിവസം കൈക്കൂലി, കെ.എസ്.ഇ.ബി എന്‍ജിനിയറെ ഓടിച്ചിട്ട് പിടിച്ചു; പണം വിഴുങ്ങി

കണ്ണൂര്‍: വൈദ്യുതത്തൂണ്‍ മാറ്റിസ്ഥാപിക്കാന്‍ 1000 രൂപ കൈക്കൂലി വാങ്ങിയ കെ.എസ്.ഇ.ബി. സബ് എന്‍ജിനിയറെ വിജിലന്‍സ് സംഘം ഓടിച്ചുപിടിച്ചു. കെ.എസ്.ഇ.ബി. അഴീക്കോട് സെക്ഷനിലെ സബ് എന്‍ജിനിയര്‍ ജിയോ എം. ജോസഫ് (37) ആണ് പിടിയിലായത്. എറണാകുളം സ്വദേശിയായ ഇദ്ദേഹത്തിന് സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം കിട്ടിയ ദിവസമാണ് അറസ്റ്റ്. പൂതപ്പാറ സ്വദേശി അബ്ദുള്‍ ഷുക്കൂറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം എത്തിയത്.[www.malabarflash.com]


പരാതിക്കാരന്റെ വീടിന് മുന്നിലെ വൈദ്യുതത്തൂണ്‍ മാറ്റിസ്ഥാപിക്കാന്‍ ജിയോ 1000 രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതി. വീടിനോട് ചേര്‍ന്ന് കാര്‍ ഷെഡ് നിര്‍മിക്കാന്‍ വൈദ്യുതത്തൂണ്‍ തടസ്സമായിരുന്നു.

ഇത് മാറ്റിയിടുന്നതിനുള്ള 5550 രൂപ വൈദ്യുതി ഓഫീസില്‍ അടച്ചിട്ടും കാര്യം നടന്നില്ല. 1000 രൂപ തന്നാല്‍ ഉടന്‍ മാറ്റിയിടാമെന്ന് സബ് എന്‍ജിനിയര്‍ അബ്ദുള്‍ ഷുക്കൂറിനെ അറിയിച്ചു. ഇക്കാര്യം അബ്ദുള്‍ ഷുക്കൂര്‍ വിജിലന്‍സിനെ അറിയിച്ചു.

വീട്ടിലെത്തി പണം വാങ്ങി മടങ്ങുന്നതിനിടയില്‍ ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ഇദ്ദേഹത്തെ വളഞ്ഞു. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പിന്നാലെ ഓടിയാണ് വിജിലന്‍സ് പിടികൂടിയത്. ഓട്ടത്തിനിടയില്‍ പണം ഇദ്ദേഹം വിഴുങ്ങിയതായി സംശയിക്കുന്നു.

എന്നാല്‍, നോട്ടില്‍ ഫിനാഫ്തലിന്‍ പുരട്ടിയിരുന്നതിനാല്‍ കൈയില്‍ ചുവപ്പ് പടര്‍ന്നു. ആസ്പത്രിയിലെത്തി വൈദ്യപരിശോധനയ്ക്ക് വിധേയനാകാന്‍ ഇദ്ദേഹം വിസമ്മതിച്ചു.കോഴിക്കോട് വിജിലന്‍സ് കോടതി ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

എസ്.ഐ. പങ്കജാക്ഷന്‍, എ.എസ്.ഐ.മാരായ നാരായണന്‍, പി.പി. നിജേഷ്, ഇ.വി. ജയശ്രീ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Post a Comment

0 Comments