NEWS UPDATE

6/recent/ticker-posts

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്: ബിജെപി നേതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ബി ജെ പി മുൻ ജില്ലാ പ്രസിഡന്റ് അഡ്വ കെ ബാലകൃഷ്ണൻ ഷെട്ടി. കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കേസിൽ അഞ്ചാം പ്രതിയാണ് അഡ്വ. ബാലകൃഷ്ണ ഷെട്ടി.[www.malabarflash.com] 

മ‍ഞ്ചേശ്വരം കോഴക്കേസില്‍ പട്ടികജാതി / പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പ് കൂടി ചേർത്ത് ക്രൈംബ്രാഞ്ച് പത്ത് ദിവസം മുമ്പ് ഇടക്കാല റിപ്പോര്‍ട്ട് നൽകിയിരുന്നു.

മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, അഡ്വ കെ ബാലകൃഷ്‌ണ ഷെട്ടി ഉൾപ്പടെ ആറ് പ്രതികളാണ് കേസിലുള്ളത്. ഈ മാസം ഇരുപത്തിയൊന്നിന് ബാലകൃഷ്‌ണ ഷെട്ടിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പട്ടികജാതി/ പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പു കൂടി സുരേന്ദ്രനെതിരെ ചുമത്തിയാണ് റിപ്പോര്‍ട്ട്. ജാമ്യമില്ലാ വകുപ്പാണിത്. ജനപ്രാതിനിധ്യ നിമയത്തിലെ 171 B, 171 E വകുപ്പുകളും അന്യായമായി തടങ്കലില്‍ വയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളും കേസിൽ നേരത്തെ ചുമത്തിയിരുന്നു. പുതിയ വകുപ്പു കൂടി ചുമത്തിയതോടെ കേസിന്‍റെ പ്രാധാന്യം കൂടും.

കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രധാന തെളിവായ കെ സുരേന്ദ്രന്‍ ഉപയോഗിച്ച സ്മാര്‍ട്ട്ഫോണ്‍ കണ്ടെടുത്ത് പരിശോധിക്കാന്‍ ഇതുവരെയും ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഫോണ്‍ ഹാജരാക്കണമെന്ന് രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും അത് നഷ്ടപ്പെട്ടുവെന്നാണ് സുരേന്ദ്രന്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനെതിരെ സുന്ദര തന്നെ ക്രൈംബ്രാഞ്ചിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു.

Post a Comment

0 Comments