NEWS UPDATE

6/recent/ticker-posts

റേഷൻകാർഡിൽ ദരിദ്രൻ, സമ്പത്ത് കൊണ്ട് ധനികൻ; പത്ത് ലക്ഷം പിഴയിട്ട് സിവിൽ സപ്ലെെസ് വകുപ്പ്

തൃശൂർ: അനർഹർ മഞ്ഞയും പിങ്കും മുൻഗണനാ റേഷൻകാർഡ്‌ ഉപയോ​ഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് നടപടിയുമായി സിവിൽ സപ്ലെെസ് വകുപ്പ്. ഇരുനില വീടും കാറുമുള്ളവർ റേഷൻകാർഡിലെ ദരിദ്രർ ചമയുന്നത് കണ്ടെത്തിയാൽ പത്ത് ലക്ഷം രൂപ പിഴ ഈടാക്കാനും ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപടി ആരംഭിച്ചു.[www.malabarflash.com]

ജില്ലയിലെ വിവിധ താലൂക്കുകളിൽ ഭക്ഷ്യപൊതുവിതരണ വകുപ്പിലെ സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് അനർഹർ കെെവശം വെച്ചിരിക്കുന്ന കാർഡുകൾ കണ്ടെത്തിയത്. 177 വീടുകളിലാണ് പരിശോധന നടത്തിയതെന്നും ഇത്തരം കാർഡുകൾ പിടിച്ചെടുത്ത് പൊതുവിഭാ​ഗത്തിലേക്ക് മാറ്റിയതായും ജില്ലാ സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ വ്യക്തമാക്കി.

അനർഹമായി കൈപ്പറ്റിയ റേഷൻ വിഹിതത്തിന്റെ മാർക്കറ്റ് വില പ്രകാരമാണ് പിഴ ഈടാക്കിയത്. കെെപറ്റിയ അരി കിലോ​ഗ്രാമിന് 40 രൂപ വീതവും, ​ഗോതമ്പിന് 28 രൂപ വീതവും, പഞ്ചസാര കിലോയ്ക്ക് 35 രൂപ വീതവുമാണ് ഈടാക്കുന്നത്. ആട്ട കിലോയ്ക്ക് 36 രൂപ വീതവും, മണ്ണെണ്ണ ലിറ്ററിന് 65 രൂപ വീതവും പിഴയീടാക്കും. 

താലൂക്ക് സപ്ലൈ ഓഫീസർമാരായ എ വി സുധീർകുമാർ, സെമൺ ജോസ്, കെ പി ഷഫീർ എന്നിവരടങ്ങിയ സംഘമാണ്‌ പരിശോധന നടത്തിയത്‌. 500 മുതൽ 2500 സ്‌ക്വയർ ഫീറ്റ് വീട്, ആഡംബര കാറുകൾ, വിദേശത്ത് ജോലി, പൊതുമേഖലാ സ്ഥാപനത്തിലെ ജോലിക്കാർ എന്നിവർ അനർഹമായി കാർഡ്‌ കൈവശം വെച്ചവരിലുണ്ട്. ഇവരിൽനിന്ന്‌ പത്ത് ലക്ഷത്തോളം രൂപ പിഴയിനത്തിൽ സർക്കാരിലേക്ക് അടയ്‌ക്കാനുള്ള നോട്ടീസും നൽകിയിട്ടുണ്ട്.

അനർഹമായി കൈവശം വച്ചിരിക്കുന്ന കാർഡുകൾ സ്വമേധയാ സമർപ്പിക്കാൻ 2021 ജൂൺവരെ മുമ്പ് സമയപരിധി അനുവദിച്ചിരുന്നു. ഇത്തരത്തിൽ 10,395 പേരാണ് ജില്ലയിൽ കാർഡുകൾ സറണ്ടർ ചെയ്‌തത്. അനർഹമായി ഉപയോഗിച്ചുവരുന്ന മുഴുവൻ കാർഡുകളും പിടിച്ചെടുത്ത് അർഹതയുള്ളവർക്ക് നൽകുന്നതിനുവേണ്ടിയുള്ള നടപടി സ്വീകരിക്കുമെന്ന് ഡിഎസ്‌ഒ അറിയിച്ചു.

Post a Comment

0 Comments