NEWS UPDATE

6/recent/ticker-posts

ജഹാംഗീര്‍പുരിയില്‍ ഒരുമയുടെ ആരവം; ദേശീയ പതാകയേന്തി, എല്ലാ മതസ്ഥരും അണിനിരന്ന് തിരംഗ യാത്ര

ഡൽഹി: ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ ജഹാം​ഗീർപുരിയിൽ തിരം​ഗ യാത്ര നടത്തി ഹിന്ദു, മുസ്‌ലിം സമുദായത്തിലുള്ളവര്‍. ദേശീയ പതാകയേന്തിയും ഭരണഘടനശില്‍പി ഡോ. ബിആർ അംബേദ്കറുടെ ഫോട്ടോ ഉയർത്തിയുമാണ് തിരം​ഗ യാത്ര സംഘടിപ്പിച്ചത്. കനത്ത സുരക്ഷയിലാണ് ഘോഷയാത്ര നടന്നത്.[www.malabarflash.com]

യാത്രയിലൂടെ പ്രദേശത്ത് സമാധാനം നിലനിർത്താനും ഐക്യത്തിനും വേണ്ടിയും അഭ്യർത്ഥിച്ചു. വൈകുന്നേരം ആറ് മണിക്കാണ് യാത്ര ആരംഭിച്ചത്. ഹിന്ദു സമുദായത്തില്‍ നിന്നും മുസ്‌ലിം സമുദായത്തില്‍ നിന്നും നൂറോളം ആളുകളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. കുശല്‍ ചൗക്കില്‍ നിന്നാരംഭിച്ച മാർച്ച് ബി ബ്ലോക്ക്, മാര്‍ക്കറ്റ്, മസ്ജിദ്, ക്ഷേത്രം, ജി ബ്ലോക്ക്, ഭൂമി ഘട്ട് എന്നീ പ്രദേശങ്ങളിലൂടെ പോയി ആസാദ് ചൗക്കില്‍ അവസാനിച്ചു. യാത്ര കടന്നുപോകവെ ബാല്‍ക്കണിയില്‍ നിന്നും ആളുകള്‍ പൂക്കളെറിഞ്ഞു സ്വീകരിച്ചു. കുട്ടികളുള്‍പ്പെടെയുളളവര്‍ പതാകയേന്തി യാത്രയില്‍ പങ്കെടുത്തു.

പ്രദേശത്തെ സമാധാനം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള അമന്‍ സമിതി അംഗങ്ങള്‍ ശനിയാഴ്ച ഒത്തുചേരുകയും ആലിംഗനം ചെയ്യുകയും ചെയ്ത് ഇരു സമുദായങ്ങളും തമ്മിലുള്ള സാഹോദര്യത്തിന്റെ സന്ദേശം പങ്കുവെച്ചിരുന്നു. 

1980ലാണ് അമന്‍ സമിതി രൂപം കൊണ്ടത്. ദേശീയ തലസ്ഥാനത്തെ എല്ലാ മത ആഘോഷങ്ങളും നടക്കുമ്പോള്‍ മറ്റ് സമുദായങ്ങളുടെ വികാരങ്ങളെ വേദനിപ്പിക്കുന്നില്ല എന്നുറപ്പ് വരുത്താനാണ് അമന്‍ സമിതിയുടെ ലക്ഷ്യം. പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍, വിവിധ സമുദായങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ എന്നിവരടങ്ങിയതാണ് സമിതി.

'ഞങ്ങൾ രണ്ട് സമുദായങ്ങളിലേയും അംഗങ്ങളെ ഉൾപ്പെടുത്തി ഒരു സംയുക്ത സമാധാന സമിതി സംഘടിപ്പിച്ചു. ജഹാംഗീർപുരിയിൽ 'തിരംഗ യാത്ര' സംഘടിപ്പിക്കാനും സാമുദായിക സൗഹാർദം നിലനിർത്താൻ ജനങ്ങളോട് അഭ്യർത്ഥിക്കാനും നിർദ്ദേശിച്ചു. ഇരു സമുദായങ്ങളിൽ നിന്നുമായി അമ്പത് പേർ വീതം യാത്രയിൽ പങ്കെടുത്തു,' നോർത്ത് വെസ്റ്റ് ഡിസിപി ഉഷാ രംഗനി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

Post a Comment

0 Comments