NEWS UPDATE

6/recent/ticker-posts

സിൽവർ ലൈൻ: 2 വര്‍ഷത്തിനകം ഭൂമി ഏറ്റെടുക്കും; 2025ൽ പദ്ധതി പൂർത്തിയാകും -മുഖ്യമന്ത്രി

തിരുവനന്തപുരം: അടുത്ത രണ്ട് വർഷത്തിനുള്ളിൽ കെ- റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് വേണ്ടി കുടിയൊഴിക്കപ്പെടുന്നവർക്ക് മെച്ചപ്പെട്ട പാക്കേജ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.[www.malabarflash.com]

പുനരധിവാസത്തിന് 1730 കോടി രൂപയും, 4460 കോടി രൂപ വീടുകളുടെ നഷ്ടപരിഹാരത്തിനും നീക്കിവെക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

63,941 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 56,881 കോടി രൂപ അഞ്ച് വർഷം കൊണ്ടാണ് ചെലവാക്കുന്നത്. തുക അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് കുറഞ്ഞ പലിശ നിരക്കിൽ വായ്പ സ്വീകരിക്കും. കേന്ദ്ര - സംസ്ഥാന വിഹിതങ്ങൾ ഇതിനകത്തുണ്ടാകും. 2018ലാണ് കെ-റെയിൽ പദ്ധതിയുടെ ആസൂത്രണം നടക്കുന്നത്. 5 പാക്കേജുകളിലായി ഒരേ സമയം നിർമ്മാണം നടത്തി 2025-ഓട് കൂടി പദ്ധതി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി വർഷത്തിൽ 365 ദിവസം 24 മണിക്കൂറും പ്രവർത്തി നടക്കും. 

രണ്ട് വർഷം കൊണ്ട് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി അടുത്ത 3 മൂന്ന് വർഷം കൊണ്ട് പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധനശേഷി ഇല്ലായ്മയിലും കിഫ്ബി പുനരുജ്ജീവിപ്പിച്ച് പദ്ധതികൾ നടപ്പിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലം മുന്നോട്ട് പോവുകയാണ് നമ്മൾ ഇവിടത്തന്നെ നിന്നാൽ കാലത്തിനനുസരിച്ച് മുന്നോട്ട് പോയില്ലെങ്കിൽ നമ്മൾ പിറകോട്ട് പോകും. നമ്മുടെ നാട്ടിൽ സംഭവിക്കേണ്ടതല്ല ഇതെന്നും. നമ്മുടെ നാടിന്റെ പശ്ചാത്തലം നല്ലത് പോലെ വികസിക്കണം. സഞ്ചാരം വേഗം കുറയുന്നത് നാടിന്റെ വികസന പുരോഗതിക്ക് തടസമാണ്. അനാവശ്യ എതിർപ്പ് ഉയർത്തുന്നവർക്ക് മുന്നിൽ വഴങ്ങിക്കൊടുക്കില്ല.

അധികാരത്തിലെത്തുമ്പോൾ ഇവിടെ ഒന്നും നടക്കില്ല എന്ന ശാപവാക്കുകളായിരുന്നു കേട്ടത്. എന്നാൽ പദ്ധതികളുടെ പേരിൽ ജനങ്ങളെ ഉപദ്രവിക്കലല്ല സർക്കാരിന്റെ നയം. കാലം മുന്നോട്ട് പോകുന്നതിനനുസരിച്ച് പശ്ചാത്തല സൗകര്യം വികസിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാതാ വികസനം, പവർഗ്രിഡ് ലൈൻ, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി തുടങ്ങിയവയെ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

ഏറ്റവും കുറഞ്ഞ തോതിൽ ആഘാതം ഉണ്ടാക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കെ-റെയിൽ പരിസ്ഥിതി ലോല പ്രദേശത്ത് കൂടി കടന്നു പോകുന്നില്ല. സംസ്ഥാനത്ത് ഒട്ടേറെ വന്യമൃഗ സങ്കേതമുണ്ട്. എന്നാൽ ഇതിൽ ഏതെങ്കിലും സങ്കേതത്തിൽ കൂടി സിൽവർ ലൈൻ കടന്നു പോകുന്നില്ല. നദികളുടേയും മറ്റു ജല സ്രോതസുകളുടേയും സ്വാഭാവിക ഒഴുക്ക് തടസപ്പെടുന്നില്ല. നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങൾക്കും ഒന്നും സംഭവിക്കില്ല. ഇവിടങ്ങളിൽ 88 കിലോ മീറ്റ തൂണുകളിൽ കൂടിയാണ് പാത കടന്നു പോവുക.

കെ-റെയില്‍ പരിസ്ഥിതിക്ക് നേട്ടമാണ് ഉണ്ടാകുക. കാർബൺ ബഹിർഗമനത്തിൽ 2,80,000 ടൺ നിർമ്മാർജ്ജനം ചെയ്യാൻ ഇതിൽ കൂടി കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂർണ്ണമായും പരിസ്ഥിതി സൗഹാർദ മാതൃകയിലാണ് സിൽവർ ലൈൻ പദ്ധതി. ചരക്ക് വാഹനങ്ങൾ കടത്തിക്കൊണ്ട് പോകാൻ ഇതിനകത്ത് റോറോ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിൽ കുറവുണ്ടാകും. 500 കോടിയോളം രൂപയുടെ ഫോസിൽ ഇന്ധനങ്ങളുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. ഇത് വലിയ നേട്ടമാണ്.

സിൽവർ ലൈൻ പ്രളയം സൃഷ്ടിക്കാൻ സാധ്യതയുണ്ട് എന്ന പ്രചാരണം നടക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന എംബാങ്ക്മെന്റ് പ്രളയം സൃഷ്ടിക്കും എന്നാണ് പ്രചാരണം. എന്നാൽ നിലവിലുള്ള എല്ലാ റെയിൽവെ ലൈനുകളും എംബാങ്ക്മെന്റിലാണ് പണിതിട്ടുള്ളത്. കഴിഞ്ഞ നൂറ്റാണ്ടിനിടെ കേരളത്തിലുണ്ടായ പ്രളയങ്ങളുടേയും വേലിയേറ്റത്തിന്റേയും വേലിയിറക്കത്തിന്റേയും കണക്കുകളെടുത്തിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments