ജിദ്ദ: കോവിഡിനെതിരായ ഫൈസർ വാക്സിൻ (BNT162b2) സ്വീകരിക്കാൻ സൗദിയിൽ അഞ്ച് മുതൽ 11 വരെ പ്രായമുള്ളവർക്ക് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അനുവാദം നൽകി. അതോറിറ്റിയുടെ അനുമതിക്കും അംഗീകാരത്തിനും ഫൈസർ കമ്പനി അപേക്ഷ സമർപ്പിച്ചതിനെ തുടർന്നാണിതെന്ന് അതോറിറ്റി വ്യക്തമാക്കി.[www.malabarflash.com]
ഇതോടെ രാജ്യത്തെ ആരോഗ്യ വകുപ്പിന് ഈ പ്രായ ഗണത്തിൽ പെട്ടവർക്ക് കൂടി ഫൈസർ വാക്സിൻ കുത്തിവെക്കാൻ കഴിയും. വാക്സിന് നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കുന്നതായി കമ്പനി ഉറപ്പു നൽകിയ സാഹചര്യത്തിലാണ് ഈ പ്രായക്കാർക്ക് വാക്‌സിൻ നൽകാനുള്ള തീരുമാനം. ഈ പ്രായക്കാർക്കുള്ള വാക്സിൻ ഫലപ്രാപ്തിയും സുരക്ഷിതത്വവും വിലയിരുത്തുന്ന ക്ലിനിക്കൽ റിപ്പോർട്ടുകളും പഠനങ്ങളും കമ്പനി സമർപ്പിച്ചതിലുൾപ്പെടുമെന്നും ഫുഡ് ആൻസ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി.
2020 ഡിസംബർ 10നാണ് സൗദിയിൽ ഫൈസർ വാക്സിൻ രജിസ്റ്റർ ചെയ്യാൻ അതോറിറ്റി സമ്മതിച്ചത്. തുടർന്ന് ആരോഗ്യ വകുപ്പിന് ഫൈസൽ വാക്സിൻ ഇറക്കുമതി ചെയ്യാനും ഉപയോഗിക്കാനും അതോറിറ്റി അനുമതി നൽകുകയും ചെയ്തിരുന്നു. നിരവധി പേർക്ക് ഇതിനകം ഫൈസൽ വാക്സിൻ നൽകുകയും ചെയ്തിട്ടുണ്ട്.
Post a Comment