NEWS UPDATE

6/recent/ticker-posts

മകളെന്ന് അവകാശപ്പെട്ട് പ്രശ്‌നമുണ്ടാക്കിയ യുവതി അടിയേറ്റ് മരിച്ചു, വയോധികന്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: മകളെന്ന് അവകാശപ്പെട്ട് വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയ യുവതി വയോധികന്റെ അടിയേറ്റ് മരിച്ചു. കരകുളം നെല്ലിവിളയിലാണ് സംഭവം. കരകുളം മുല്ലശ്ശേരി സരിത (42) ആണ് വെള്ളിയാഴ്ച രാവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.[www.malabarflash.com]

ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് ഇവര്‍. കരകുളം നെല്ലിവിള പത്മവിലാസത്തില്‍ വിജയമോഹനന്‍ നായര്‍ (മണിയന്‍-64) ആണ് യുവതിയെ തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ചത്. വ്യാഴാഴ്ചയാണ് സരിതയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

സരിതയെ ആക്രമിച്ച ശേഷം വിജയമോഹനന്‍ നായര്‍ ഡീസല്‍ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. മുമ്പും സരിത നെല്ലിവിളയിലെ വിജയമോഹനന്റെ വീട്ടിലെത്തി മകളാണെന്ന് അവകാശപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടാക്കുക പതിവായിരുന്നു. പലവട്ടം ഇതുമായി ബന്ധപ്പെട്ട് വിജയമോഹനന്‍ നായര്‍ നെടുമങ്ങാട് പോലീസില്‍ പരാതി നല്‍കിയിരുന്നു.

വ്യാഴാഴ്ച വൈകിട്ടും വീടിന് മുന്‍പിലെത്തി സരിത ബഹളമുണ്ടാക്കി. നാട്ടുകാര്‍ ഇടപെട്ടിട്ടും പിന്‍മാറിയില്ല. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന മണ്‍വെട്ടിയുടെ കൈ ഉപയോഗിച്ച് വിജയമോഹനന്‍ നായര്‍ സരിതയുടെ തലയ്ക്ക് അടിച്ചു.

സരിതയെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ വിജയമോഹനന്‍ നായര്‍ ഓട്ടോറിക്ഷയില്‍ കയറി വട്ടപ്പാറ വേങ്കോട് പ്ലാത്തറയിലുള്ള അനുജന്‍ സതീഷിന്റെ വീട്ടിലെത്തി കൈയ്യില്‍ കരുതിയിരുന്ന ഡീസല്‍ ദേഹത്ത് ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. വീടിന്റെ രണ്ടാം നിലയിലുള്ള സിറ്റൗട്ടില്‍ കയറിയ ശേഷമാണ് ആത്മഹത്യ ചെയ്തത്. 

സംഭവത്തില്‍ നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിജയമോഹനനും അനുജനും തമ്മിലുള്ള വിരോധത്തിന്റെ പേരില്‍ സ്ത്രീയെ ഉപയോഗിക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

Post a Comment

0 Comments