ലോറിക്കടിയിൽപെട്ട് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. അസം സ്വദേശികളായ ദുലാല്‍ ഹുസൈന്റെയും ഖദീജ ബീഗത്തിൻറയും മകന്‍ മസൂദ് റബ്ബാരി ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.45 ഓടെ ചേറ്റുകുഴി വെട്ടിക്കുഴക്കവല എലൈറ്റ് പടിയിലെ സ്വകാര്യ വ്യക്തിയുടെ കട്ടക്കളത്തിലാണ് അപകടം.[www.malabarflash.com]
കട്ടക്കളത്തിലെ തൊഴിലാളികളായ ദമ്പതികൾ ഇവിടെ താമസിച്ച് ജോലി
ചെയ്യുകയാണ്. രാവിലെ കട്ടക്കളത്തില്‍നിന്ന് ലോഡ് കയറ്റിയശേഷം ടിപ്പര്‍ ലോറി മുന്നോട്ടെടുക്കവെ കുട്ടിവാഹനത്തിന്റെ അടിയില്‍പെടുകയായിരുന്നു.
അപകടം അറിഞ്ഞിട്ടും ലോറി നിര്‍ത്താതെ പോയി. തുടര്‍ന്ന് കുട്ടിയുമായി അമ്മയും ബന്ധുവും റോഡിലെത്തി അതുവഴി വന്ന മറ്റൊരു ലോറിയിൽ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഇവിടെ മതിയായ ചികിത്സ ലഭിച്ചില്ല. തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.
അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവർ ചേറ്റുകുഴി കാവില്‍ മനോജിനെ (40) പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. ലോറിയും കസ്റ്റഡിയിലെടുത്തതായി വണ്ടേന്മട് ഇൻസ്പെക്ടർ അറിയിച്ചു.
0 Comments