കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐയുടെ തുടരന്വേഷണം നാല് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈകോടതി. 11ാം പ്രതി കാസർകോട് പെരിയ സ്വദേശി കുട്ടനെന്ന പ്രദീപിന്റെ ജാമ്യ ഹരജി തള്ളിയാണ് ജസ്റ്റിസ് ആർ. നാരായണ പിഷാരടിയുടെ ഉത്തരവ്. കേസിലെ പ്രതികൾ രണ്ടുവർഷമായി ജയിലിലാണെന്നും അനന്തമായി തടവിലിടാനാവില്ലെന്നും വിലയിരുത്തിയാണ് കോടതി നിർദേശം.[www.malabarflash.com]
2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് നേതാക്കളായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. സി.പി.എം പ്രാദേശിക നേതാവ് പീതാംബരന്റെ നേതൃത്വത്തിൽ ഒരു സംഘം ആക്രമിച്ച് കൊലപ്പെടുത്തിയതായി ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തി 2019 മേയ് 20ന് അന്തിമ റിപ്പോർട്ട് മജിസ്ട്രേറ്റ് കോടതിയിൽ നൽകി.
കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൃപേഷിന്റെറയും ശരത്‌ലാലിന്റെയും മാതാപിതാക്കൾ നൽകിയ ഹരജിയിൽ സി.ബി.ഐ തുടരന്വേഷണം നടത്താൻ ഹൈകോടതി ഉത്തരവിട്ടു. ഇത് സുപ്രീം കോടതിയും ശരിവെച്ചതോടെയാണ് സി.ബി.ഐ അന്വേഷണം തുടങ്ങിയത്.
പ്രദീപിന്റെ ജാമ്യഹരജി ജൂലൈ ആദ്യം പരിഗണിച്ചപ്പോൾ അന്വേഷണം പൂർത്തിയാക്കാൻ ആറുമാസം വേണമെന്ന് സി.ബി.ഐ അറിയിച്ചിരുന്നു. പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന വാദംകൂടി കണക്കിലെടുത്ത കോടതി ജാമ്യഹരജി തള്ളുകയായിരുന്നു.
0 Comments