NEWS UPDATE

6/recent/ticker-posts

യൂറോപ്പിലേക്ക് കോവിഡ് വോളണ്ടിയേഴ്‌സ് വ്യാജ റിക്രൂട്ട്‌മെന്റ്: ലക്ഷങ്ങള്‍ തട്ടിയെടുത്ത സ്ഥാപന ഉടമ അറസ്റ്റില്‍

കൊച്ചി: യൂറോപ്പിലെ ആശുപത്രിയില്‍ കൊവിഡ് ഡ്യൂട്ടിക്ക് ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ സ്ഥാപന ഉടമ അറസ്റ്റില്‍.എറണാകുളം ദിവാന്‍സ് റോഡില്‍ വ്യാജ റിക്രൂട്ട്‌മെന്റ് സ്ഥാപനം നടത്തിവന്ന നെടുമങ്ങാട്,പനകോഡ്, കരിയാട്ടി, താജി മന്‍സില്‍ താജുദ്ദീന്‍ (ദിലീപ്- 49) എന്നയാളെയാണ് എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജി,സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കര്‍ എന്നിവരുടെ നേത്രത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.[www.malabarflash.com] 

കൊച്ചിയില്‍ കൊവിഡിന്റെ പേരില്‍ വിദേശത്തേക്ക് വ്യാജ റിക്രൂട്‌മെന്റ് നടക്കുന്നുണ്ട് എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഐജിപി നാഗരാജു ന് രഹസ്യ വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഐശ്വര്യ ഡോഗ്രെയുടെ നിര്‍ദേശപ്രകാരം സെന്‍ട്രല്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 

പ്രതി എറണാകുളം വാരിയം റോഡില്‍ ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കാനായി ആഡംബര ഓഫിസ് ആണ് തയ്യാറാക്കിയിരുന്നത്. ഓഫീസില്‍ ജോലിക്കായി നിര്‍ത്തിയിരിക്കുന്ന സ്റ്റാഫുകള്‍ക്കെല്ലാം ആകര്‍ഷിക്കുന്ന തരത്തിലുള്ള പേരുകളാണ് നല്‍കിയിരുന്നത്. ഓഫിസ് കാര്യങ്ങള്‍ നോക്കിയിരുന്ന സ്റ്റാഫിന്റെ നമ്പര്‍ ആണ് ഒഎല്‍എക്‌സിലും മറ്റും പരസ്യമായി കൊടുത്തിരിക്കുന്നത്. അതില്‍ മന്ത്ര എന്നാണ് സ്റ്റാഫിന്റെ വ്യാജ പേര് നല്‍കിയിരുന്നത്. മറ്റു സ്റ്റാഫുകള്‍ക്കും ഇയാള്‍ വ്യാജ പേരുകളാണ് ഓഫിസില്‍ നല്‍കിയിരിക്കുന്നതെന്ന് പോലിസ് പറഞ്ഞു. 

പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ക്ക് മൂന്നിലേറെ വ്യാജ അഡ്രസ്സ് ഉള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. താജുദ്ദീന്‍ എന്ന ഇയാളുടെ പേര് ദിലീപ് എന്ന് മാറ്റിയതായി പറയുന്നു. ഇതില്‍ അയാളുടെ പിതാവിന്റെ പേര് സഞ്ജയ് നായര്‍ എന്നും മാറ്റിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.പ്രതി രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. ആദ്യ ഭാര്യ തിരുവനന്തപുരത്തും രണ്ടാം ഭാര്യ ചെന്നൈയിലും ആണ് താമസിക്കുന്നത്.

ഇംഗ്ലണ്ടിലും നെതര്‍ലന്‍ഡിലും ആശുപത്രികളിലേക്ക് കോവിഡ് ഡ്യൂട്ടിക്കായി ആളുകളെ ആവശ്യമുണ്ടെന്നും മൂന്നുലക്ഷം രൂപ സാലറി ഉണ്ടെന്നും ഒ എല്‍ എക്‌സ് പോലുള്ള ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ വഴി പരസ്യം ചെയ്താണ് ഉദ്യോഗാര്‍ഥികളെ ചതിക്കുഴിയില്‍ വീഴ്ത്തുന്നത്. 

+2 മാത്രമാണ് വിദ്യാഭ്യാസയോഗ്യത പറയുന്നത് ഇംഗ്ലണ്ടിലേക്ക് 70,000 രൂപയും നെതര്‍ലന്‍ഡ് ലേക്ക് മൂന്ന് ലക്ഷം രൂപയുമാണ് സര്‍വീസ് ചാര്‍ജ്. ഇംഗ്ലണ്ടിലേക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ പതിനായിരം രൂപയും പാസ്‌പോര്‍ട്ടും നെതര്‍ലന്‍ഡ് ലേക്ക് മുപ്പതിനായിരം രൂപയും പാസ്‌പോര്‍ട്ടും കൊടുക്കണം പ്രതിയായ സൈനുദ്ദീന് തിരുവനന്തപുരം, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ അഡ്രസ്സ് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ഇയാള്‍ എച്ച് ആര്‍ കമ്പനി രജിസ്റ്റര്‍ ചെയ്തത് മറ്റൊരാളുടെ പേരിലും, ഓഫീസ് റെന്റ് എഗ്രിമെന്റ് വേറൊരാളുടെ പേരിലുമാണ് ചെയ്തിരിക്കുന്നത്. വിദേശ റിക്രൂട്ട്‌മെന്റ് നടത്തുന്നതിനുള്ള യാതൊരുവിധ ലൈസന്‍സും ഇയാളുടെ കമ്പനിക്ക് ഇല്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. 

പോലിസ് അറസ്റ്റ് ചെയ്തു സ്ഥാപനത്തില്‍ കൊണ്ടു വരുമ്പോഴാണ് ഇയാളുടെ യഥാര്‍ഥ വിവരങ്ങള്‍ ഓഫീസ് സ്റ്റാഫുകള്‍ അറിയുന്നത്.ഒരാഴ്ചയായി ഇയാളുടെ ഓഫീസ് പോലീസ് നിരീക്ഷണത്തിലായിരുന്നു. പോലിസിന്റെ ഒപ്പം നില്‍ക്കുന്നവരെ ഉദ്യോഗാര്‍ഥികളായി തരപ്പെടുത്തി പ്രതിയുടെ മുഴുവന്‍ വിവരങ്ങളും മനസ്സിലാക്കി. തുടര്‍ന്ന് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ഓഫീസ് തുറന്നു എന്ന കാരണത്തില്‍ പോലിസ് ഓഫിസില്‍ കയറി പ്രതിയുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. തുടര്‍ന്ന് ഓഫീസ് സ്റ്റാഫ് മുഖേന കോവിഡ് ലംഘനത്തിന് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട് എന്ന് അറിയിക്കുകയും ചെയ്തു. സ്‌റ്റേഷനില്‍ വന്ന് ഫൈന്‍ അടക്കണമെന്നും അല്ലെങ്കില്‍ അഡ്രസ്സില്‍ പോലീസ് പോകുമെന്നും അറിയിച്ചു. 

വ്യാജ അഡ്രസ്സ് ആയതിനാല്‍ പ്രതി ഫൈന്‍ അടക്കുമെന്ന് പോലീസിന് ഉറപ്പായിരുന്നു. നേരിട്ട് വന്നാല്‍ ഐഡി കാര്‍ഡിന്റെ ആവശ്യമില്ലെന്നും പണം അടയ്ക്കണമെന്നും പോലീസ് അറിയിച്ചു. തുടര്‍ന്നാണ് പ്രതി എറണാകുളത്ത് എത്തുന്നതും പോലീസ് പിടിയിലായതും.. കൊടുത്തിരിക്കുന്ന എല്ലാ അഡ്രസ്സും വ്യാജമായതിനാല്‍ പ്രതി എറണാകുളത്ത് വരാതെ മുങ്ങി നില്‍ക്കുകയായിരുന്നു. 

സബ് ഇന്‍സ്‌പെക്ടര്‍ പ്രേംകുമാര്‍, ജോസഫ്, ഗോപി അസ്സി സബ്ഇന്‍സ്‌പെക്ടര്‍ ഷാജി, ധീരജ് സീനിയര്‍ സിപിഒ മാരായ അനീഷ്, ഇസ്സഹാക്, രഞ്ജിത്ത്, ഇഗ്‌നേഷ്യസ്, രാജേഷ്, എബി സുരേന്ദ്രന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments