NEWS UPDATE

6/recent/ticker-posts

നിർബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്ന് യുവതി; ഭാര്യയെയും മകനെയും തട്ടിക്കൊണ്ടുപോയെന്ന ഹരജി ഹൈകോടതി തള്ളി

കൊച്ചി: ഭാര്യയെയും മകനെയും തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റിയെന്ന സി.പി.എം ബ്രാഞ്ച് കമ്മിറ്റി മുൻ അംഗത്തിന്റെ ഹരജി ഹൈകോടതി തള്ളി.[www.malabarflash.com]

ഭാര്യ ഷൈനിയെയും 13കാരനായ മകനെയും അയൽക്കാർ തട്ടിക്കൊണ്ടുപോയി കോഴിക്കോട്ടെ തർബിയത്തുൽ ഇസ്ലാം സഭയിലെത്തിച്ച് മുസ്ലിമാക്കിയെന്ന കണ്ണൂർ ഇരിട്ടി സ്വദേശിയും മലപ്പുറം തേഞ്ഞിപ്പലത്ത് താമസക്കാരനുമായ പി.ടി. ഗിൽബർട്ടിന്റെ വാദം ശരിയല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി തള്ളിയത്.
നിർബന്ധിച്ച് മതം മാറ്റിച്ചതാണെന്നും വിദേശത്തേക്ക് കടത്തുമെന്നും ഹരജിക്കാരൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇരുവരെയും നേരിട്ട് ഹാജരാക്കാൻ നേരത്തെ കോടതി നിർദേശിച്ചിരുന്നു. കോടതിയിലെത്തിയ ഇരുവരോടും പോലീസിന്റെയും അഭിഭാഷകരുടെയും സാന്നിധ്യമില്ലാതെ നേരിട്ട് സംസാരിച്ച ശേഷമാണ് ഹരജിക്കാരന്റെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കോടതി കണ്ടെത്തിയത്.

ഇസ്ലാം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ആരുടെയെങ്കിലും സമ്മർദമോ ഭീഷണിയോ ഉണ്ടായിട്ടില്ലെന്നും യുവതി വ്യക്തമാക്കി. ഒരു മുസ്ലിമിന്റെ ഉടമസ്ഥതയിലെ ബേക്കറിയിലെ ജീവനക്കാരിയായ താൻ ഇസ്ലാമിൽ ആകൃഷ്ടയായി ആ മതം സ്വീകരിച്ചതാണ്.

ഹരജിക്കാരൻ തന്നെ സംരക്ഷിക്കുന്നുണ്ടായിരുന്നില്ലെന്നും മകനെ മതം മാറ്റിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ഭീഷണിയുണ്ടായെന്നും നിർബന്ധിച്ചെന്നുമുള്ള ആരോപണങ്ങൾ കുട്ടിയും നിഷേധിച്ചു. അമ്മയുടെ കൂടെ പോകാനുള്ള ആഗ്രഹം മകനും മകനൊപ്പം ജീവിക്കാനുള്ള ആഗ്രഹം അമ്മയും അറിയിച്ചു.

ഹരജിക്കാരന്റെ ഭാര്യയുടെ സഹോദരിയാണ് കുട്ടിക്കൊപ്പം വീട് വിട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു. നിയമപരമായി ഇരുവരും വിവാഹിതരല്ല. ലിവിങ് ടുഗദറിലായിരുന്നു. ഇതിനിടെ അസ്വാരസ്യങ്ങളുണ്ടായി ഇരുവരും വേറെ താമസിക്കാൻ തുടങ്ങി.

ഇപ്പോൾ ഇസ്ലാം സ്വീകരിച്ചശേഷം മതപഠനം നടത്തിവരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇക്കാര്യങ്ങൾ വിലയിരുത്തിയ കോടതി ഹരജി തുടരുന്നതിൽ അർഥമില്ലെന്ന് വ്യക്തമാക്കി തള്ളുകയായിരുന്നു.

പുറമെനിന്നുള്ള ചിലരുടെയും മാധ്യമങ്ങളുടെയും ഇടപെടൽ മൂലം മകന്റെ വിദ്യാഭ്യാസം തടസ്സപ്പെട്ടതായി യുവതി അറിയിച്ചതായി കോടതി ഉത്തരവിൽ പറയുന്നു. തീവ്രവാദികളുടെ പിടിയിലാണ് അമ്മയും മകനുമെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.

യഥാർഥ വസ്തുതകൾ പരിശോധിക്കാതെ സമുദായസ്പർധക്ക് കാരണമാകുന്ന വിധത്തിൽ നൽകിയ ഇത്തരം വാർത്ത കോടതിക്ക് ഞെട്ടലുളവാക്കി. സമൂഹം ഇത്തരം രീതികൾ പൊറുക്കില്ല. സ്ത്രീയുടെ പരാതി ലഭിച്ചാൽ അവർക്ക് സ്വസ്ഥമായി ജീവിക്കാനാകും വിധം പോലീസ് നടപടി സ്വീകരിക്കണം.

കുട്ടിയെ താൽക്കാലികമായി വിട്ടുനൽകണമെന്ന് ഹരജിക്കാരൻ ആവശ്യമുന്നയിച്ചെങ്കിലും ഇത്തരം പരാതികളുണ്ടെങ്കിൽ ഹരജിക്കാരന് കുടുംബ കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.

Post a Comment

0 Comments