NEWS UPDATE

6/recent/ticker-posts

പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയത് സുനില്‍ നായിക്കെന്ന് സുന്ദരയുടെ മൊഴി; വീട്ടില്‍ വന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

കാസര്‍കോട്: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന വെളിപ്പെടുത്തലില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് അപരസ്ഥാനാര്‍ഥി കെ സുന്ദരയുടെ മൊഴി.[www.malabarflash.com]

സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ളയാളും കള്ളപ്പണകവര്‍ച്ചാക്കേസില്‍ പോലിസ് ചോദ്യം ചെയ്യുകയും ചെയ്ത സുനില്‍ നായിക് എത്തിയാണ് പണം നല്‍കിയതെന്ന് സുന്ദര അന്വേഷണസംഘത്തിന് മൊഴി നല്‍കി. 

പണം നല്‍കിയെന്ന വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന മൊഴി ലഭിച്ചെന്ന് പോലിസ് വ്യക്തമാക്കി. അതിനിടെ, കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള സുനില്‍ നായിക് സുന്ദരയുടെ വീട്ടിലെത്തിയതിന്റെ തെളിവുകള്‍ ലഭിച്ചു. 

സുന്ദരയ്ക്ക് ഒപ്പമുള്ള സുനില്‍നായിക്കിന്റെ ഫോട്ടോകളാണ് പുറത്തുവന്നത്. മാര്‍ച്ച് 21ന് സുനില്‍ നായിക്കാണ് ഫേസ്ബുക്കില്‍ ചിത്രം പങ്കുവച്ചത്. സ്ഥാനാര്‍ഥിത്വത്തി നിന്ന് പിന്‍മാറുന്നതിനായി മാര്‍ച്ച് 21ന് പണം നല്‍കിയിരുന്നവെന്ന് സുന്ദര കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷററാണ് സുനില്‍ നായിക്. ഇയാളുമായി കെ സുരേന്ദ്രന് അടുത്ത ബന്ധമാണുള്ളത്. സുന്ദര ബിഎസ്പി വിട്ടുവെന്നും കെ സുരേന്ദ്രന് വേണ്ടി മഞ്ചേശ്വരത്ത് പ്രവര്‍ത്തിക്കുമെന്നുമായിരുന്നു പോസ്റ്റ്. ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചുകൊണ്ടാണ് സുന്ദര മൊഴി നല്‍കിയത്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തുനിന്ന് മല്‍സരിക്കുന്നതില്‍നിന്ന് പിന്‍മാറാന്‍ ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും സുന്ദര പോലിസിന് മൊഴി നല്‍കി. ബിജെപി നേതാക്കള്‍ കൈക്കൂലി നല്‍കി സ്ഥാനാര്‍ഥിയുടെ പത്രിക പിന്‍വലിപ്പിച്ചെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാതിയോട് ചേര്‍ന്നുനില്‍ക്കുന്നതാണ് സുന്ദരയുടെ മൊഴി. ഇതെത്തുടര്‍ന്ന് കെ സുന്ദരയ്ക്ക് സുരക്ഷ നല്‍കാന്‍ പോലിസ് തീരുമാനിച്ചു. 

സ്ഥാനാര്‍ഥിക്ക് കൈക്കൂലി നല്‍കി പത്രിക പിന്‍വലിപ്പിച്ചെന്ന ആരോപണത്തില്‍ കെ സുരേന്ദ്രനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശനാണ് കാസര്‍കോട് എസ്പിക്ക് പരാതി നല്‍കിയത്. പരാതി ബദിയഡുക്ക പോലിസിന് കൈമാറി. പ്രാഥമിക അന്വേഷണം ആരംഭിച്ച പോലിസ് വി വി രമേശന്റെയും കെ സുന്ദരയുടെയും മൊഴിയെടുത്തു. 

ഉച്ചയ്ക്ക് ഒരുമണിയോടെ സുന്ദരയെ ബദിയടുക്ക പോലിസ് സ്‌റ്റേഷനിലെത്തിച്ചാണ് സുന്ദരയുടെ മൊഴിയെടുപ്പ് ആരംഭിച്ചത്.
വൈകുന്നേരത്തോടെയാണ് മൊഴിയെടുപ്പ് പൂര്‍ത്തിയായത്. പണവുമായെത്തിയ സംഘത്തില്‍ സുനില്‍ നായ്ക്, സുരേഷ് നായ്ക്, അശോക് ഷെട്ടി എന്നിവരുണ്ടായിരുന്നെന്ന് സുന്ദരയുടെ മൊഴിയില്‍ പറയുന്നു. 

മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിന് 15 ലക്ഷം രൂപ ചോദിച്ചിരുന്നതായും ബിജെപി നേതൃത്വം രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും തന്നെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 171ഇ, 171ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ ജയിച്ചാല്‍ കര്‍ണാടകയില്‍ സ്വന്തമായി ഒരു വൈന്‍ ഷോപ്പും വീടും നിര്‍മിച്ചുതരാമെന്ന വാഗ്ദാനവും ബിജെപി നേതാക്കള്‍ മുന്നോട്ടുവച്ചിരുന്നതായി സുന്ദര വെളിപ്പെടുത്തിയിരുന്നു.

Post a Comment

0 Comments