NEWS UPDATE

6/recent/ticker-posts

കാക്കകള്‍ക്ക് പ്രഭാതത്തില്‍ തീറ്റ നല്‍കുന്നത് ജീവിത ചര്യയാക്കിയ ശ്രീനിവാസന്‍; സഹജീവി സ്‌നേഹമുള്ള ഉദുമയിലെ തയ്യല്‍ക്കാരന്റെ കഥ

ഉദുമ: പ്രഭാത സവാരിക്കിറങ്ങുന്ന ഉദുമക്കാർ പതിവായി ആസ്വദിക്കുന്ന ഒരു കാഴ്ചയുണ്ട് ഉദുമയില്‍. ദിവസവും രാവിലെ ആറരയോടെ നൂറ്റമ്പതോളം കാക്കകള്‍ക്ക് കാരക്കടി (മിക്സച്ചറിനെക്കാൾ തടിച്ച ഒരു തരം ബേക്കറി പലഹാരം) മുടങ്ങാതെ വിളമ്പുന്ന ശ്രീനിവാസന്‍റെ ചിരിക്കുന്ന മുഖം.[www.malabarflash.com]

കഴിഞ്ഞ 15 വർഷമായി ഉദുമ ടൗണിലെ കാക്കകൾക്ക് പ്രഭാതത്തിൽ തീറ്റ നൽകുന്നത് തമിഴ്നാട്ടില്‍ നിന്നെത്തിയ തയ്യൽ തൊഴിലാളിയായ ആർ. ശ്രീനിവാസന്‍റെ ജീവിതത്തിന്‍റെ ഭാഗമാണ്.

ഉദുമ സബ് രജിസ്ട്രാർ ഓഫീസിനു മുന്നിലെ റോഡില്‍ ആഹാരവുമായി എല്ലാ ദിവസവും രാവിലെ ആറരയോടെ എത്തും. ഇദ്ദേഹത്തിൻ്റെ വരവ് കാത്ത് ആറ് മണിക്ക് തന്നെ 150 ഓളം കാക്കകൾ സമീപത്തെ മരച്ചില്ലയിൽ ഉണ്ടാകും.ശ്രീവാസൻ കടലാസ് പൊതി അഴിച്ച് കാക്കകൾക്ക് മുന്നിൽ കാരക്കടി എറിഞ്ഞു കൊടുക്കുമ്പോൾ കാക്കകൂട്ടo ബഹളം വെച്ച് കൊത്തി തിന്നും. ഓരോ മണിയും കൊത്തി തിന്ന് ഇവ സന്തോഷത്തോടെ പറന്നകന്നു കഴിയുമ്പോള്‍ ശ്രീനിവാസനും ഇവിടെ നിന്ന് മടങ്ങുo. 

ഏഴു മണിക്കുള്ളിൽ റോഡിലെത്തിയില്ലെങ്കിൽ കാക്ക കൂട്ടം ശ്രീനിവാസൻ താമസിക്കുന്ന മുറിക്ക് മുന്നിലെത്തുമെന്ന് ഇദ്ദേഹം ജോലിചെയ്യുന്ന സ്റ്റാർ ടൈലേർസ് ഉടമ സുരേഷ് പറഞ്ഞു. 

ഈ മഹാമാരിക്കാലം മറ്റു തൊഴിലാളികളെ പോലെ ശ്രീനിവാസനേയും വരിഞ്ഞു മുറിക്കി.എന്നിട്ടും തന്‍റെ ചങ്ങാതിമാരെ മറക്കാന്‍ ഈ മറുനാട്ടുകാരന് മനസ്സു വന്നില്ല. അങ്ങനെ ദിവസവും ഇരുപത് രൂപയുടെ പലഹാരം തെക്കേക്കരയിലെ കൃഷ്ണൻ്റെ ഉദുമ സൺറൈസ് ബേക്കറിയില്‍ നിന്ന് തലേന്ന് രാത്രിതന്നെ കടമായി വാങ്ങി വെയ്ക്കും.

തമിഴ്നാട് തിരുവാരൂർ മണ്ണാർകുടി സ്വദേശിയാണ് ശ്രീനിവാസൻ. 2004 ലാണ് കേരളത്തിലെത്തിയത്.ആദ്യം ബേക്കലിലെ ഒരു തയ്യൽ കടയിൽ ജോലി ചെയ്തു. 2005 മുതൽ ഉദുമയിലെ സ്റ്റാർ ടൈലേർസിൽ ജീവനക്കാരനാണ്. 2006 ലാണ് കാക്കകള്‍ക്ക് ഭക്ഷണം നല്‍കാന്‍ തുടങ്ങിയത്. നേരത്തെ ഉദുമ ബസ്‌ കാത്തിരുപ്പ് കേന്ദ്രത്തിനടുത്തായിരുന്നു വിതരണം.ഒരിക്കൽ കാക്കളെല്ലാം കൂടി ഇവിടത്തെ വൈദ്യുതി കമ്പിയിൽ ഇരുന്നതോടെ ഷോർട്ട് സർക്യൂട്ടായി പ്രദേശത്തെ വൈദ്യുതി പ്രവാഹം നിലച്ചു. മറ്റുള്ളവർക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ അന്നു മുതലാണ് രജിസ്ട്രാർ ഓഫീസിന് മുന്നിലെ ഒഴിഞ്ഞ റോഡിലാക്കിയത്. 

സ്വദേശമായ തിരുവാരൂർ മണ്ണാർകുടിയിലേക്ക് പോകുമ്പോൾ ബേക്കറി ഉടമ കൃഷ്ണനാണ് കാക്കകൾക്ക് തീറ്റ കൊടുക്കുക. ഇദ്ദേഹത്തിന് തയ്യല്‍ പണി അല്ലാതെ മറ്റൊന്നും അറിയില്ല.അടച്ചുപൂട്ടല്‍ ആയതോടെ കടം വാങ്ങിയാണ് ഭക്ഷണമടക്കമുള്ള കാര്യങ്ങള്‍ നടത്തുന്നത്.ആ കൂട്ടത്തില്‍ ഈ എഴുന്നൂറോളം രൂപ ഒന്നുമല്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു.

ലോക് ഡൗൺ കാരണം തയ്യൽ ജോലി ഇല്ലാതെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുമ്പോഴും താൻ തീറ്റ കൊടുക്കുന്ന കാക്കകൾ പട്ടിണിയിലാകരുതെന്നാണ് ശ്രീനിവാസൻ്റെ പക്ഷം.

ബാബു പാണത്തൂർ

Post a Comment

0 Comments