കണ്ണൂര്‍: കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ടു ബിജെപിയെ പ്രതിക്കൂട്ടിലാക്കി എന്‍ഡിഎ ഘടകകക്ഷിയായ പാര്‍ട്ടി നേതാവിന്റെ വെളിപ്പെടുത്തല്‍. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടാണു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവായിരുന്ന സി.കെ. ജാനുവിനു പത്ത് ലക്ഷം നല്‍കിയെന്നാണ് പ്രസീത കണ്ണൂരിൽ മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തു വന്നിട്ടുണ്ട്.[www.malabarflash.com]
എന്‍ഡിഎയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ പത്തു കോടി രൂപ വേണമെന്നാണു സി.കെ. ജാനു ആവശ്യപ്പെട്ടത്. ഇതംഗീകരിക്കാന്‍ ആദ്യം ബിജെപി നേതാക്കള്‍ തയാറായില്ല. പിന്നീട് പത്തു ലക്ഷം രൂപയ്ക്ക് ധാരണയായെന്നുമാണ് ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാകുന്നത്. താന്‍ നേരത്തേ സിപിഎമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ പലരില്‍നിന്നും കടമായി പണം വാങ്ങിയിരുന്നു. ഇത് തിരിച്ചു കൊടുക്കാതെ എന്‍ഡിഎയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചാല്‍ അവര്‍ പ്രശ്നമുണ്ടാക്കും. തിരിച്ചു നല്കാനുള്ളവര്ക്കു നല്‍കാനാണ് പണം വാങ്ങുന്നതെന്നായിരുന്നു സി.കെ.ജാനു പറയുന്നതെന്നുമുള്ള കാര്യങ്ങളും പ്രസീതയും കെ. സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.
എന്‍ഡിഎയുടെ ഘടകകക്ഷിയായി ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയെ അംഗീകരിക്കണമെങ്കില്‍ സി.കെ. ജാനുവിനെക്കൂടി പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തണമെന്നു കെ. സുരേന്ദ്രന് ആവശ്യപ്പെട്ടതായും പ്രസീത പറഞ്ഞു. നേരത്തേ പല സാമ്പത്തിക ആരോപണങ്ങളും ഉയര്‍ന്നതിനെത്തുടര്‍ന്ന് സി.കെ. ജാനുവിനെ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎയുടെ ഘടകകക്ഷിയാകണമെങ്കില് സി.കെ. ജാനു വേണമെന്ന കെ. സുരേന്ദ്രന്റെ നിര്‍ബന്ധപ്രകാരമാണ് ഇവരെ പാര്‍ട്ടിയിലേക്കു തിരിച്ചെത്തിച്ചത്. പിന്നീട് സി.കെ. ജാനു പാര്‍ട്ടിയുമായി ആലോചിക്കാതെ കാര്യങ്ങള്‍ സ്വയം ചെയ്യുകയായിരുന്നു. സുരേന്ദ്രന് ജാനുവിനു പണം കൊടുത്തത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനല്ലെന്നും വ്യക്തിപരമായാണെന്നും പ്രസീത പറഞ്ഞു.
ഇതിനു ശേഷവും സി.കെ. ജാനുവിനു സുരേന്ദ്രന് പണം നല്‍കിയെന്നും ആരോപണമുണ്ട്. പാര്‍ട്ടിയെ മറയാക്കി പണം വാങ്ങുകയായിരുന്നു ജാനു ചെയ്തത്. കെ. സുരേന്ദ്രന്റെ വിജയ് യാത്രയുടെ സമാപനത്തിനു മുന്നോടിയായി മാര്‍ച്ച് ആറിനാണു ജാനുവിനു പണം കൈമാറിയത്. പണം കിട്ടിയതോടെയാണ് അമിത് ഷാ പങ്കെടുത്ത തിരുവനന്തപുരത്തെ പരിപാടിക്കു ജാനുവും പങ്കെടുത്തത്. ബത്തേരി സീറ്റില്‍ പിന്നീട് സി.കെ. ജാനു ബിജെപി സ്ഥാനാര്‍ഥിയെന്ന നിലയിലാണു മത്സരിച്ചത്. സി.കെ. ജാനുവിനെ ഒരു ഐക്കണായി ഉയര്‍ത്തിക്കാട്ടി ബിജെപി രാഷ്ട്രീയ നേട്ടത്തിനാണു ശ്രമിച്ചത്.
പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫണ്ടൊന്നും ലഭിച്ചില്ല. പാര്‍ട്ടിയെ മറയാക്കി വ്യക്തിപരമായ സാമ്പത്തിക ഇടപാടുകള്‍ ജാനു നടത്തുകയായിരുന്നു. പാര്‍ട്ടി രൂപീകരിച്ചെങ്കിലും ഇതുവരെ ആദിവാസികള്‍ക്കുവേണ്ടി എന്തെങ്കിലും മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല.
ആദിവാസികളെ വഞ്ചിക്കുകയാണ് ജാനു ചെയ്തത്. പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ എല്ലാം പൂര്‍ത്തീകരിച്ചെങ്കിലും ജാനു വൈകിപ്പിക്കുകയാണ് ചെയ്തത്. പാര്‍ട്ടി രജിസ്റ്റര്‍ ചെയ്താല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ രേഖാമൂലമാകും. ഇത്തരത്തില്‍ സാമ്പത്തിക ഇടപാടുകള്‍ ബാങ്ക് മുഖേനയായാല്‍ തനിക്ക് സാമ്പത്തിക നേട്ടം ഉണ്ടാകില്ലെന്നറിയാവുന്നതിനാലാണ് സി.കെ.ജാനു പാര്‍ട്ടി രജിസ്ട്രേഷന് നടത്താന്‍ താത്പര്യം കാട്ടാതിരുന്നത്- പ്രസീത പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്കു വലിയ തോതില്‍ പണമെത്തിയിട്ടുണ്ടെന്നും ഇതില്‍നിന്നാണ് സി.കെ. ജാനുവിന് പണം നല്‍കിയതെന്നും പ്രസീത ആരോപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.കെ. ജാനുവിന് ബത്തേരിയില്‍ ലഭിച്ച വോട്ട് പോലും ഇത്തവണ ലഭിച്ചിട്ടില്ല.
സി.കെ. ജാനുവിനോടൊപ്പം ബിജെപിയും ഈ വോട്ട് കച്ചവടത്തിനു പിന്നിലുണ്ട്. 2016നെക്കാള്‍ എട്ടായിരത്തോളം വോട്ടാണ് സി.കെ. ജാനുവിന് ഇത്തവണ കുറഞ്ഞത്. ആദിവാസികളുടെ വോട്ട് പോലും ലഭിച്ചിട്ടില്ല. മുത്തങ്ങ സമരം മുതല്‍ സി.കെ. ജാനുവിന്റെ പേരില്‍ വലിയ തോതിലുള്ള സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുത്തങ്ങ സംഭവം മുതലുള്ള സി. കെ. ജാനുവിന്റെ സാമ്പത്തിക ഇടപെടലുകള്‍ ഏജന്‍സികള്‍ അന്വേഷിക്കണമെന്നും പ്രസീത ആവശ്യപ്പെട്ടു.
അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടാല്‍ സി.കെ. ജാനുവിനെതിരേയുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ തെളിവ് സഹിതം നല്‍കുമെന്നും പ്രസീത പറഞ്ഞു.
ഫോണ്‍സംഭാഷണത്തിന്റെ പൂര്‍ണരൂപം:
കെ.സുരേന്ദ്രന്: ഹലോ...
പ്രസീത: ഹലോ.. സാര്‍, ഞാന്‍ ഇന്നലെ ഒരുകാര്യം പറഞ്ഞിരുന്നില്ലേ സാറിനോട്.
കെ.സുരേന്ദ്രന്: ആ...
പ്രസീത: ആ.. ഞാന്‍ മുമ്പേ ആ കാര്യമാണ് പറഞ്ഞത്. ചേച്ചി ഇന്നലെ പത്ത് കോടി എന്നൊക്കെ പറഞ്ഞത് അത് നമുക്കും ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണ് സാറിനും ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണ് എന്ന് നമുക്ക് അറിയാം.
കെ.സുരേന്ദ്രന്: ഇപ്പോ അവരെന്താ പറയുന്നത്?
പ്രസീത: നിലവില്‍, ഇപ്പോ... ഞാന്‍ കാര്യം തുറന്നുപറയാം സാറിനോട്. നമ്മള് അവിടെന്ന് ഇങ്ങോട്ട് വരുന്ന വഴിയില്‍ നമ്മള് ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. കാരണം സാറ് പറഞ്ഞത് നമ്മള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടുണ്ട്. അവര്‍ക്ക് അത് അധികം ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടുണ്ടാകില്ല. അവര്‍ പിടിവാശിയൊക്കെ പിടിച്ചു. പിന്നെ അവര്‍ ലാസ്റ്റ് ടൈമില്‍ ഒരുകാര്യം പറഞ്ഞു. അവര്‍ മുമ്പ് സിപിഎമ്മില്‍ ഉണ്ടായ സമയത്ത്, അതായത് നമ്മള് ആ ഒരു സഹകരണ സമയത്ത് അവര്‍ ആരോടൊക്കെയോ കുറച്ച് കാശ് ഒക്കെ വാങ്ങിയിട്ടുണ്ടെന്നാണ് പറയുന്നേ. അപ്പോ ആ കാശ് കൊടുക്കാതെ എനിക്ക് എന്‍ഡിഎയുടെ ഭാഗമായിട്ട് വന്നാല്‍ അവര്‍ പ്രശ്നങ്ങളും മറ്റും ഉണ്ടാക്കും. എനിക്കിപ്പോ ഒരു പത്ത് ലക്ഷം രൂപ ഇപ്പോ വേണമെന്നാണ് അവര്‍ പറയുന്നത്. ഇതില്‍ നമുക്ക് ഒരു റോളുമില്ല. അപ്പോ അത് അവര്‍ക്ക് കൊടുക്കുകയാണെങ്കില്‍ ഈ ഏഴാം തീയതിയിലെ അമിത് ഷായുടെ പരിപാടി തുടങ്ങിയാല്‍ മുതല്‍ അവര്‍ സജീവമായി രംഗത്തുണ്ടാകും. പിന്നെ, ബത്തേരി സീറ്റ്. പിന്നെ ബാക്കി പറഞ്ഞ കാര്യങ്ങളും. ബത്തേരി അവര്‍ക്ക് മത്സരിക്കേണ്ട ഒരു സീറ്റ്, വേറെ നമുക്ക് വേറെ സീറ്റൊന്നും വേണ്ട. പിന്നെ ആ പോസ്റ്റ് പറഞ്ഞത് ഇലക്ഷന് കഴിഞ്ഞിട്ട്. അതൊക്കെ നമ്മള് പറഞ്ഞ് റെഡിയാക്കി അവേരോട്. അതൊക്കെ അങ്ങനെയേ പറ്റൂള്ളൂ. നമ്മള് ഒരു മൂന്ന് മണിക്ക് ശേഷമാണ് അവിടെന്ന് വിട്ടത്. കാര്യങ്ങളൊക്കെ പറഞ്ഞ് മനസിലാക്കിയിട്ട്. ക്യാഷിന്റെ കാര്യം സാറിന് എങ്ങനെയാണ് ഡീല്‍ ചെയ്യാന്‍ പറ്റുന്നതെന്ന് വെച്ചാല്‍ ചെയ്തോ. അവര്‍ക്ക് ഡയറക്ട് കൊടുക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ ചെയ്തോ. അല്ലെങ്കില്‍ പിന്നെ എന്താണ് ചെയ്യാന്‍ പറ്റുന്നതെങ്കില്‍ ചെയ്യുക. പിന്നെ നമ്മുടെ ഒരുകാര്യം കൂടി തുറന്നുപറയാം. ഞാനിപ്പോ കുറേ ദിവസമായി ഇതിന്റെ വഴിയേ ഓടിനടക്കാണ്. അഞ്ചുപൈസ കൈയിലില്ല. അപ്പോ ആ ഒരു സ്റ്റാര്‍ട്ടിങ്ങിന്റെ, നമ്മുടെ കുറച്ച് പ്രശ്നങ്ങളുമുണ്ട് ഇതില്‍. അപ്പോ നമുക്ക് എന്തെങ്കിലും ഒരിത്...
കെ.സുരേന്ദ്രന്: ആ പറഞ്ഞോ, അത് പറഞ്ഞോ...സമയം കളയേണ്ട, അത് പറഞ്ഞോ...
പ്രസീത: നമുക്ക് എന്തെങ്കിലും കുറച്ച് പൈസ നമുക്ക് കൂടി തരണം. കാരണം നമ്മുടെ പാര്‍ട്ടിയുടെ വര്‍ക്കിനാണേ, നമ്മുടെ ഞാന്‍ പേഴ്സണലി അല്ല പറയുന്നേ...
കെ.സുരേന്ദ്രന്: ആ മനസിലായി. എല്ലാം മനസിലായി.
പ്രസീത: അത് സാറിന് തോന്നുന്ന ഇതില്‍...
കെ.സുരേന്ദ്രന്: ആ. എങ്ങനെ.. എവിടെവെച്ച്...
പ്രസീത: അത് എന്താണെന്ന് സാറ് പറഞ്ഞോ.. നമ്മള് എവിടെയാണ് വരേണ്ടത്.
കെ.സുരേന്ദ്രന്: അല്ല, ഏഴാംതീയതി വരുമ്പോള്‍ നേരിട്ട് കൈയില്‍ കൊടുക്കണമെങ്കില്‍ അങ്ങനെ കൊടുക്കാം. അല്ലെങ്കില്‍
പ്രസീത: ഹം... അതിന് മുന്നേ കൊടുക്കുകയാണെങ്കില്‍ അതാണ് നല്ലതെന്നാണ് അവര്‍ പറയുന്നത്.
കെ.സുരേന്ദ്രന്: അവര്‍ ആറാംതീയതി വന്നോട്ടെന്ന്... ആറാം തീയതി ഞാന്‍ നേരിട്ട് കൈയില്‍ കൊടുക്കാം. നിങ്ങളും വന്നോ.. അപ്പോ പിന്നെ ഏഴാംതീയതി വന്നാല്‍ മതിയല്ലോ.. അല്ലെങ്കില്‍ പിന്നെ അതിനുശേഷം. അതേ ഈ പൈസ ഡീലിങ് ഇലക്ഷന് ടൈമില്‍ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുനടക്കലൊന്നും നടക്കില്ല.
പ്രസീത: അല്ല, സാര്‍, ഒരുകാര്യം കൂടി ഞാന്‍ അതിന്റെയിടയ്ക്ക് പറഞ്ഞോട്ടെ. ആറാം തീയതി അങ്ങനെയാണെങ്കില്‍ നമ്മള് പത്രസമ്മേളനം വിളിക്കാമെന്നാണ് വിചാരിക്കുന്നത്.
കെ.സുരേന്ദ്രന്: ആറാം തീയതി രാവിലെ വന്നോ, ഞാന്‍ പൈസ തരാം.
പ്രസീത: ആ.. അതാണ് വിചാരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഏഴാംതീയതി തന്നെ നമുക്ക് അങ്ങോട്ടേക്ക് കയറാല്ലോ, എറണാകുളത്തുവെച്ച് തന്നെ പത്രസമ്മേളനം വിളിക്കാം.
കെ.സുരേന്ദ്രന്: അല്ല, ആറാം തീയതി തിരുവനന്തപുരത്ത് വന്നിട്ട് ഒരുദിവസം സ്റ്റേ ചെയ്താല്‍ മതിയല്ലോ. ഞങ്ങളൊക്കെ ആറാം തീയതി തിരുവനന്തപുരത്ത് ഉണ്ടാകും.
പ്രസീത: അതെയോ, എന്നാ അവിടെനിന്ന് തന്നെ നമുക്ക് പ്രസ് ക്ലബ് മീറ്റിങ് വിളിക്കാലോ.
കെ. സുരേന്ദ്രന്: ഓ റൈറ്റ് റൈറ്റ്... രാവിലെ എത്തിക്കോളൂ ആറാം തീയതി. ഞാന്‍ പറയാം.
പ്രസീത: ആയിക്കോട്ടെ, അപ്പോ ഓക്കെ ശരി
കെ.സുരേന്ദ്രന്: ശരി..
0 Comments