നാഗ്പൂർ: മാതാപിതാക്കളിൽ മതിപ്പുണ്ടാക്കാൻ ബാങ്ക് കവർച്ച നടത്തി ജുവല്ലറിയും കാറും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകി യുവാവ്. മഹാരാഷ്ട്ര സ്വദേശിയായ 18 കാരൻ അജയ് ബൻജാരേയും സുഹൃത്ത് പ്രദീപ് താക്കൂറും കൂടിയാണ് കവർച്ച നടത്തിയത്.[www.malabarflash.com]
കവർച്ച പണം ഉപയോഗിച്ച് അജയ് മാതാവിന് 50,000 രൂപയുടെ ജുവല്ലറിയും പിതാവിന് 40,000 രൂപയുടെ സെക്കൻഡ് ഹാൻഡ് കാറും വാങ്ങിനൽകുകയായിരുന്നു. തന്റെ സ്വത്തുകൊണ്ട് മാതാപിതാക്കളെ സന്തോഷിപ്പിക്കാനായിരുന്നു യുവാവിന്റെ ശ്രമം. മാതാപിതാക്കളിൽ മതിപ്പുണ്ടാക്കാനാണ് അജയ് കവർച്ച നടത്തിയതെങ്കിൽ കുട്ടിക്കാലം തകർത്ത മാതാപിതാക്കളോട് പകരം വീട്ടാനായിരുന്നു പ്രദീപിന്റെ ശ്രമം.
ഇന്ദിര ഗാന്ധി നഗറിലെ ബാരാനാൽ സ്ക്വയറിലെ കോർപറേറ്റീവ് ബാങ്കിൽനിന്നാണ് ഇരുവരും ചേർന്ന് 4.78 ലക്ഷം രൂപ കവർന്നത്.
അജയ്യും സുഹൃത്ത് പ്രദീപ് താക്കൂറും വർഷങ്ങളായി ഒരുമിച്ച് ജോലിചെയ്തുവരികയായിരുന്നു. കവർച്ചക്ക് ശേഷം രാജസ്ഥാനിലേക്ക് കടക്കാനായിരുന്നു ഇരുവരുടെയും പദ്ധതി. പിതാവിന് വാങ്ങി നൽകിയ കാർ കൂടാതെ മറ്റൊരു സെക്കൻഡ് ഹാൻഡ് കാർ കൂടി സ്വന്തമാക്കി രാജസ്ഥാനിലേക്ക് പോകാനായിരുന്നു ശ്രമം.
കൂടാതെ, ഇരുവരും വലിയ വിലയുള്ള മൊബൈൽ ഫോൺ സ്വന്തമാക്കിയിരുന്നു. എന്നാൽ, കവർച്ചക്ക് ശേഷം ഇരുവരെയും പോലീസ് തിരിച്ചറിഞ്ഞിരുന്നു. കൂടാതെ ഇരുവരുടെയും കൈവശം വലിയ തുകയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് നിരീക്ഷിക്കാനും ആരംഭിച്ചിരുന്നു. തുടർന്ന് രാജസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പ്രതികളെ പോലീസ് സംഘം പിടികൂടുകയായിരുന്നു. ഇരുവരിൽ നിന്നും രണ്ടുലക്ഷം രൂപയും കണ്ടെടുത്തു. കവർച്ച നടത്തിയ ബാക്കി പണം രണ്ടുപേരും ചേർന്ന് ചെലവാക്കിയിരുന്നതായും പോലീസ് പറഞ്ഞു.
0 Comments