തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് എട്ടു മുതൽ മേയ് 16 വരെയുള്ള സമ്പൂർണ ലോക്ഡൗണിൽ റോഡുകളും ജലമാർഗങ്ങളും അടക്കമുള്ള പൊതുഗതാഗത സേവനങ്ങൾ നിർത്തിവെക്കും. എന്നാൽ, മെട്രോ ഒഴികെയുള്ള വ്യോമ, റെയിൽ സർവിസുകൾ പ്രവർത്തിക്കും. ചരക്ക് ഗതാഗതം, ഫയർ, ക്രമസമാധാന, അടിയന്തര സേവനങ്ങൾ എന്നിവ അനുവദിക്കും.[www.malabarflash.com]
അവശ്യവസ്തുക്കൾ, മരുന്നുകൾ എന്നിവ വാങ്ങുന്നതിനും ആശുപത്രിയിലേക്കും ടാക്സി, ഉബർ, ഓല, ഓട്ടോറിക്ഷകൾ എന്നിവയിൽ സഞ്ചരിക്കാം. വിമാനത്താവളങ്ങളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും ടാക്സിയിൽ സഞ്ചരിക്കാൻ അനുവദിക്കും. ഇവർ ടിക്കറ്റ് കൈയിൽ കരുതണം.
സ്വകാര്യ വാഹനങ്ങൾ അവശ്യസന്ദർഭങ്ങളിൽ മാത്രമേ അനുവദിക്കൂ. ആശുപത്രികളിലും കോവിഡ്-19 വാക്സിനേഷനും സ്വകാര്യ വാഹനങ്ങളിൽ പോകാം. യാത്രക്കാർ സത്യവാങ്മൂലം കരുതണം.
ഹോസ്പിറ്റാലിറ്റി സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കും. എങ്കിലും ഹോട്ടലുകൾ, ഹോം സ്റ്റേകൾ ലോഡ്ജുകൾ എന്നിവയിൽ വിനോദസഞ്ചാരികൾ കുടുങ്ങിപ്പോവുകയോ മെഡിക്കൽ, മറ്റ് അടിയന്തിര മേഖലയിലുള്ളവർ താമസിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ പ്രവർത്തിക്കാം.
അവശ്യസർവിസുകൾ ഒഴികെയുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ ലോക്ഡൗൺ കാലത്ത് തുറക്കില്ല. ബാങ്കുകൾ, പെട്രോൾ പമ്പ്, കൊറിയർ, തപാൽ, ആരോഗ്യമേഖല, പലചരക്ക് - മത്സ്യ -മാംസ- പാൽ കടകൾ, മാധ്യമങ്ങൾ, ഹോട്ടലുകൾ തുടങ്ങിയവ പ്രവൃത്തിക്കാം. കേബിൾ, ഡി.ടി.എച്ച് സേവനം അനുവദിക്കും.
0 Comments