NEWS UPDATE

6/recent/ticker-posts

മകനും മാനസിക വിഷമം അനുഭവിക്കുന്നുണ്ടാകാം, മക്കളെ തിരിച്ചുവേണം: പോക്‌സോ കേസില്‍ പ്രതിയായ അമ്മ

കൊല്ലം: തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും ഭര്‍ത്താവും രണ്ടാം ഭാര്യയുമാണ് ഇതിനു പിന്നിലെന്നും കടയ്ക്കാവൂര്‍ പോക്‌സോ കേസിലെ പ്രതിയായ അമ്മ. ജാമ്യം ലഭിച്ചതിന് ശേഷം വീട്ടില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. പരാതി നല്‍കിയ മകന്‍ ഉള്‍പ്പെടെ എല്ലാമക്കളെയും തിരികെ വേണമെന്നും യുവതി മാധ്യമങ്ങളോട് വ്യക്തമാക്കി.[www.malabarflash.com] 


ഭര്‍ത്താവും രണ്ടാം ഭാര്യയും കൂടി കെട്ടിച്ചമച്ച കേസാണിത്. കുടുംബ കോടതിയില്‍ ജീവനാംശത്തിനായി കേസ് കൊടുത്തപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനായിട്ട് കൊടുത്ത കേസാണിത്. ജോലി ചെയ്തിരുന്ന സ്ഥലത്ത് വന്ന് മൊഴിയെടുക്കാനാണെന്ന് പറഞ്ഞ് കൊണ്ടുപോയാണ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനില്‍ എത്തിയ ശേഷമാണ് റിമാന്‍ഡ്‌ ചെയ്യുകയാണെന്ന വിവരം അറിഞ്ഞത്. എനിക്കെതിരെ മകന്‍ പരാതി തന്നിട്ടുണ്ടെന്നും റിമാന്‍ഡ്‌ ചെയ്യാന്‍ കോടതിയുടെ ഉത്തരവ് ഉണ്ടെന്നുമാണ് പോലീസ് പറഞ്ഞത്.

പോലീസില്‍ പരാതി കൊടുത്തിട്ട് പരിഹരിക്കാത്തത് കൊണ്ടാണ് കുടുംബ കോടതിയെ സമീപിച്ചത്. അതിന് ശേഷമാണ് ഇളയ മകനെ കൂടി വേണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടത്. അതിന് ഞാന്‍ തയ്യാറല്ലായിരുന്നു. എന്ത് വിലകൊടുത്തും ഉമ്മച്ചിയെ ജയിലില്‍ ആക്കിയിട്ട് അവനെ തിരിച്ചു കൊണ്ടുപോകുമെന്ന് മകനോട് പറഞ്ഞിരുന്നു. മകനെ ഭര്‍ത്താവ് ഫോണിലൂടെ ഭീഷണിപ്പെടുത്തുക പതിവായിരുന്നു. ഭര്‍ത്താവ് മക്കളെ മര്‍ദ്ദിക്കുമായിരുന്നു.

ജയിലില്‍ വെച്ച് നല്ല രീതിയിലാണ് എല്ലാവരും പെരുമാറിയത്. സത്യം തെളിയിക്കണമെന്ന് എല്ലാവരും പറഞ്ഞു. പോലീസിന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ല.

മകനെ ഭീഷണിപ്പെടുത്തിയായിരിക്കും പരാതി കൊടുപ്പിച്ചത്. അല്ലെങ്കില്‍ എന്റെ മകന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. പോലീസ് കണ്ടെത്തിയെന്ന് പറയുന്ന ഗുളിക എന്താണെന്ന് അറിയില്ല. മകനെ അലര്‍ജിക്ക് ഡോക്ടറെ കാണിച്ചിട്ടുണ്ട്. അലര്‍ജിയുടെ ഗുളികയായിരിക്കും അത്.

പരാതി നല്‍കിയ മകനോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല. എന്നെപ്പോലെ അവനും മാനസിക വിഷമം അനുഭവിക്കുന്നുണ്ടാകും കൂടുതല്‍ സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോഴുള്ളത്.

കുട്ടികളെ തിരികെ ലഭിക്കാനാണ് ഭര്‍ത്താവിനെതിരെ കേസ് കൊടുത്തത്. എന്റെ കുട്ടികളെ എനിക്ക് തിരിച്ചുവേണം. എനിക്ക് വേണ്ടി മാത്രമല്ല എല്ലാ അമ്മമാര്‍ക്കും വേണ്ടി സത്യം പുറത്തുവരണം. പോലീസ് മൊബൈലില്‍ നിന്ന് കണ്ടെത്തിയെന്ന് പറയുന്നതിനെക്കുറിച്ച് ഒന്നും അറിയില്ല. ആരോടും ഒന്നും പറയാനില്ല. എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം സത്യം വെളിച്ചത്ത് വരണമെന്നും കരഞ്ഞുകൊണ്ട് യുവതി മാധ്യമങ്ങളോട് വ്യക്തമാക്കി.

Post a Comment

0 Comments