NEWS UPDATE

6/recent/ticker-posts

രാത്രി യാത്രചെയ്യുന്നവരെ കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച; 22-കാരനും കാമുകിയും പിടിയില്‍

കൊച്ചി: രാത്രി യാത്രചെയ്യുന്നവരെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളുമടക്കം തട്ടിയെടുക്കുന്ന അന്തർജില്ലാ കവർച്ചാ സംഘത്തിന്റെ തലവനായ യുവാവും കാമുകിയും പിടിയിൽ. ആലപ്പുഴ എടത്വ സ്വദേശി വി. വിനീത്(22) ആലപ്പുഴ അവുലുകുന്ന് സ്വദേശി ഷിൻസി(19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

എറണാകുളം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വിവിധ കവർച്ചാക്കേസുകളിൽ ഇരുവരും പ്രതികളാണെന്ന് പോലീസ് പറഞ്ഞു. സംഘത്തിൽ ഉൾപ്പെട്ട മൂന്ന് പേരെ കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു.

രാത്രി യാത്രചെയ്യുന്നവരെ തടഞ്ഞുനിർത്തി കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും മൊബൈൽ ഫോണും ലാപ്ടോപ്പുകളും തട്ടിയെടുക്കുന്നതാണ് പ്രതികളുടെ രീതി. ഇതിന് പുറമേ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽനിന്നായി ആറ് പൾസർ ബൈക്കുകളും രണ്ട് ഓമ്നി വാനുകളും ഇവർ മോഷ്ടിച്ചിട്ടുണ്ട്.

കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിൽ രാത്രികാല കവർച്ച വ്യാപകമായതോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. തുടർന്നാണ് തൃക്കാക്കര എ.സി.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കവർച്ചാസംഘത്തിലെ മൂന്ന് പേരെ കഴിഞ്ഞദിവസം പിടികൂടിയത്. ശ്യാംനാഥ്, വിഷ്ണുദേവ്, മിഷേൽ എന്നിവരാണ് വ്യാഴാഴ്ച പോലീസിന്റെ പിടിയിലായത്. ഇവരിൽനിന്നാണ് സംഘത്തിന്റെ തലവനായ വിനീതിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. 

ശനിയാഴ്ച പിടികൂടിയ വിനീതിനെ ഒക്ടോബറിൽ തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും കോവിഡ് കേന്ദ്രത്തിൽനിന്ന് ഇയാൾ ചാടിപ്പോയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മോഷണമുതലുകൾ കണ്ടെടുക്കുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ഷിൻസിയെ കൊല്ലം പാരിപ്പള്ളി പോലീസിനും കൈമാറി.

പനങ്ങാട് പോലീസ് ഇൻസ്പെക്ടർ എ. അനന്തലാൽ, എസ്.ഐ.മാരായ റിജിൻ എ. തോമസ്, വി.ജെ. ജേക്കബ്, വി.എൻ. സുരേഷ്, സി.എം. ജോസി, മധു, എ.എസ്.ഐ.മാരായ ബിനു, പി. അനിൽകുമാർ, സി.പി.ഒ.മാരായ ഗുജ്റാൾ, സുധീഷ്, പ്രദീപ്, ഷീബ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

0 Comments