ലഖ്നൗ: സെപ്റ്റംബർ 26ന് ഉത്തർപ്രദേശിലെ കാൺപൂർ ദേഹാത് ജില്ലയിലെ ഗ്രാമത്തിൽ നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം വയലിൽ വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തി.[www.malabarflash.com]
സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളായ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. പെൺകുട്ടി ബലാൽസംഗം ചെയ്യപ്പെട്ടതായി ബന്ധുക്കൾ ആരോപിച്ചു. യുപിയിലെ ഹാത്രാസിൽ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം വിട്ടുമാറുംമുമ്പാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൊലപാതകത്തിന് മുമ്പ് മകളെ ബലാൽസംഗം ചെയ്തതായി കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും കുറ്റകൃത്യത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.
പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. തങ്ങളുമായി ഭൂമി തർക്കമുണ്ടായിരുന്ന ആളുകളിൽപെട്ടവർ മകളെ തട്ടിക്കൊണ്ടുപോയി കൊന്നതായി പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയതായും സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും ദേഹാത് പോലീസ് സൂപ്രണ്ട് കെ.കെ. ചൗധരി പറഞ്ഞു.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ കഴിയാത്തതിന്റെ പേരിൽ സമ്മർദ്ദത്തിലാണ് യു.പിയിലെ ഭരണകക്ഷിയായ ബിജെപി. ഹാത്രാസ് കേസിന് ശേഷം സംസ്ഥാനത്ത് നിന്ന് സ്ത്രീകൾക്കെതിരായ രണ്ട് ആക്രമണങ്ങളും ബലാൽസംഗങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
Post a Comment