NEWS UPDATE

6/recent/ticker-posts

കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന്‍ കോവിഡ് ബാധിച്ച് മരിച്ചു

കാസര്‍കോട്: കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന്‍ കോവിഡ് ബാധിച്ച് മരിച്ചു. പുത്തിഗെ സൂരംബയല്‍ മൂഖാരികണ്ടം സ്വദേശി എം പത്മനാഭന്‍ (47) ആണ് മരിച്ചത്.[www.malabarflash.com]

സൂരംബയല്‍ ജിഎച്ച്എസിലെ അധ്യാപകനായിരുന്നു. പുത്തിഗെ പഞ്ചായത്തില്‍ പത്മനാഭനെ കോവിഡ് പ്രതിരോധ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു. ഡ്യൂട്ടിക്കിടെ കോവിഡ് ബാധിക്കുകയായിരുന്നു. ദിവസങ്ങള്‍ക്കു മുൻപ് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിലെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ അധ്യാപകനെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ തനിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് സഹപ്രവര്‍ത്തകരെ വാട്‌സാപ്പില്‍ മെസേജ് ആയും ഫോൺ വിളിച്ചും അറിയിച്ചിരുന്നു. മറ്റ് ആശുപത്രിയിലേക്ക് അധ്യാപകനെ മാറ്റാന്‍ അധികൃതര്‍ തയാറായിരുന്നില്ല. വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്ന് അധികൃതരെ പത്മനാഭന്‍ അറിയിച്ചെങ്കിലും അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. തുടർന്ന് ഞായറാഴ്ച രാവിലെ പത്മനാഭന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ വെച്ച് മരണത്തിന് കീഴടങ്ങി.

കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന് വിദഗ്ധ ചികിത്സ ലഭ്യമാക്കുവാന്‍ കഴിയാതിരുന്നത് പരക്കെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഗുരുതരമായ വീഴ്ചയാണ് അധികൃതര്‍ക്ക് സംഭവിച്ചതെന്നും അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം വൈകിട്ട് മൃതദേഹം സംസ്‌കരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 

രണ്ടുവര്‍ഷം മുൻപാണ് പത്മനാഭൻ കന്നഡ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. നേരത്തെ ഇദ്ദേഹം ബാങ്കിലായിരുന്നു. മൊഗര്‍ എജ്യുക്കേഷന്‍ ട്രസ്റ്റംഗമായിരുന്നു. അവിവാഹിതനാണ്. പരേതരായ കുട്ടി മേസ്ത്രിയുടെയും ലക്ഷ്മിയുടെയും മകനാണ്. സഹോദരൻ: കൃഷ്ണന്‍.

Post a Comment

0 Comments