NEWS UPDATE

6/recent/ticker-posts

100 പേര്‍ക്കുതന്നെ അവസരം തുടരണം; കാസര്‍കോട് ജില്ലയില്‍ ജുമുഅ ജമാഅത്തിന് നല്‍കിയ അനുമതി അട്ടിമറിക്കരുത് മുസ്‌ലിം ജമാഅത്ത്

കാസര്‍കോട്: സര്‍ക്കാറിന്റെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിച്ച് നൂറുപേര്‍ക്ക് വരെ ജുമുഅ ജമാഅത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ നല്‍കിയ അനുമതി ജില്ലയില്‍ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ ക്യാബിനറ്റ് യോഗം അഭിപ്രായപ്പെട്ടു.[www.malabarflash.com]

ജില്ലയിലെ വിവിധ പള്ളികളില്‍ 50 ല്‍ കൂടുതല്‍ ആളുകള്‍ ജുമുഅയില്‍ പങ്കെടുക്കരുതെന്ന് കാണിച്ച് പോലീസ് ഇടപെടുന്നതായ പരാതിയുണ്ട്. ജില്ലയിലെ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ തീരുമാനമെടുത്തതായാണ് കലക്ടര്‍ പറയുന്നത്. അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്നാണ് ജനപ്രതിനിധികള്‍ വ്യക്തമാക്കുന്നത്. മറ്റൊരു ജില്ലയിലും ഇല്ലാത്ത തീരുമാനമെടുക്കേണ്ട ഒരു സാഹചര്യവുമില്ല.

സര്‍ക്കാറിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാ അര്‍ഥത്തിലും പാലിച്ചുകൊണ്ടാണ് ജുമുഅ കഴിഞ്ഞ രണ്ടാഴ്ചയും നടന്നത്. വലിയ പള്ളികളില്‍ 100 പേര്‍ക്ക് സാമൂഹിക അകലം പാലിച്ച് ജുമുഅ നടത്താനുള്ള സാഹചര്യം നിലവിലുണ്ട്. അവിടെ 50 പേരായി നിജപ്പെടുത്തുന്നത് ആരാധനാനുമതിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്.

ഇതുസംബന്ധമായി ഉയര്‍ന്ന ആശങ്കയകറ്റാന്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്നും 100 പേര്‍ക്കു വരെ ജുമുഅയില്‍ പങ്കെടുക്കാമെന്ന ഉത്തരവ് ജില്ലയിലും നടപ്പിലാക്കുന്നതിന് സംവിധാനം കാണണമെന്നും കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ നല്‍കിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തിയ വിവിധ മഹല്ല് ജമാഅത്ത് കമ്മിറ്റികളെ യോഗം അഭിനന്ദിച്ചു.

ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട അധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജില്ലാ ഭാരവാഹികളായ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സി എല്‍ ഹമീദ് ചെമനാട്, മദനി ഹമീദ് ഹാജി കാഞ്ഞങ്ങാട്, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments