NEWS UPDATE

6/recent/ticker-posts

തലപ്പാടി അതിർത്തി തുറന്നു; ഉപാധികളോടെ മംഗളൂരുവില്‍ ചികിത്സയ്ക്ക് അനുമതി

കാസര്‍കോട്: കാസര്‍കോട് നിന്ന് മംഗളൂരുവിലേക്ക് ചികിത്സയ്ക്ക് പോകുന്ന ആംബുലന്‍സുകളെ ഉപാധികളോടെ കടത്തി വിടാൻ തീരുമാനിച്ചതായി കര്‍ണ്ണാടക സർക്കാർ കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിനെ അറിയിച്ചു.[www.malabarflash.com]

ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് രോഗികളെ കടത്തി വിടുക.
കോവിഡ് രോഗികളല്ലാത്ത അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി വരുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആംബുലന്‍സുകള്‍ക്കാണ് പ്രവേശനം അനുവദിക്കുക. 

കാസര്‍കോട് ജില്ലയില്‍ ചികിത്സ ലഭ്യമല്ലാത്ത കാര്‍ഡിയാക്, ന്യൂറോ,ആര്‍.ടി.എ, പ്രസവാനന്തര സങ്കീര്‍ണ്ണതകള്‍ എന്നിവയ്ക്കുള്ള ചികിത്സയ്ക്കാണ് രോഗികളുമായുള്ള ആംബുലന്‍സ് കടത്തി വിടുക.

രോഗി, മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രം കരുതണം ഇതില്‍ രോഗി കോവിഡ് 19 ബാധിതനല്ലെന്നും /യാതൊരുവിധ കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തയാളാണെന്നും ( അല്ലെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്) വിദേശരാജ്യങ്ങളിലോ മറ്റ് സംസ്ഥാനങ്ങളിലോ യാത്ര ചെയ്തവരോ അല്ലെന്നും കാസര്‍കോട് ചികിത്സ ലഭ്യമല്ലാത്തതും കണ്ണൂരിലേക്ക് കൊണ്ടുപോകാന്‍ സാധിക്കാത്തതുമായ രോഗികയാണെന്നും മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി പ്രത്യേക ഉത്തരവിലൂടെ മെഡിക്കല്‍ ഓഫീസറുമാരെ കാസര്‍കോട് ജില്ലാ കളക്ടര്‍ നിയോഗിച്ചു. ചികിത്സ സംബന്ധമായ അടിയന്തിര ആവശ്യങ്ങളില്‍ മാത്രമേ യാത്ര അനുവദിക്കു. രോഗിയെ കൊണ്ടുപോകുന്ന ആംബുലന്‍സ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശാനുസരണം അണുവിമുക്തമാക്കണം. രോഗിയോടൊപ്പം ഒരു സഹായിയും ഡ്രൈവറും ഒരു പാരാ മെഡിക്കല്‍ ജീവനക്കാരനെയും മാത്രമേ അനുവദിക്കു.

തലപ്പാടി ചെക്ക്‌പോസ്റ്റില്‍ കര്‍ണ്ണാടകാ മെഡിക്കല്‍ സംഘത്തെ നിയോഗിക്കും. ഈ സംഘം മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പു വരുത്തും.

സമ്മദിദായക തിരിച്ചറിയല്‍ രേഖ/പാസ്‌പോര്‍ട്ട്/ ആധാര്‍കാര്‍ഡ് എന്നീ രേഖകള്‍ രോഗി കരുതണം.ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോവിഡ് ക്രൈറ്റീരിയ ചെക്ക് ലിസ്റ്റും കരുതണം. പി പി ഇ കിറ്റ്, ഐസോലേഷന്‍ ഐസി യു എന്നിവയുടെ ചിലവുകള്‍ രോഗി വഹിക്കണം.

മംഗളൂരു ഗവണ്‍മെന്റ് വെന്‍ലോക്ക് ആശുപത്രി കോവിഡ് 19 ആശുപത്രി ആക്കി മാറ്റിയതിനാല്‍ മറ്റ് ചികിത്സ അവിടെ ലഭ്യമല്ല എന്ന വിവരവും അറിയിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു.

മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജ്ജന്‍മാരായ ഡോ ഹരികൃഷ്ണന്‍(9496820103) ഡോ സനൂജ് (9496333577) എന്നിവര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി എട്ടു മുതല്‍ രാവിലെ എട്ടുവരെയും ഡോ നിഷ (8592812615) രാവിലെ എട്ടു മുതല്‍ ഉച്ച്ക്ക് രണ്ടുവരെയും ഡോ മൈഥിലി (8304812407) ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി എട്ടുവരെയെയും സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള മെഡിക്കല്‍ ഓഫീസറായി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പ്രത്യേക ഉത്തരവിലൂടെ നിയോഗിച്ചു. തലപാടിയിൽ108 ആംബുലൻസിന്റെ സേവനവും ലഭ്യമാക്കുന്നതിന് ഉത്തരവിട്ടു.

Post a Comment

0 Comments