NEWS UPDATE

6/recent/ticker-posts

സാന്ത്വനത്തിന്റെ മഴത്തുള്ളികളായി പ്രവാസികള്‍

പ്രവസിക്കുന്നവരാണ് പ്രവാസികള്‍ എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ കുടുംബത്തെ പോറ്റാന്‍ നാടും വീടുമുപേക്ഷിച്ച് എല്ലാ സുഖസൗകര്യങ്ങളും സ്വാതന്ത്ര്യവും ത്യജിച്ച് അന്യരാജ്യങ്ങളില്‍ അന്നം തേടിയെത്തിയവർ. 

അവരിപ്പോള്‍ ജീവിതഭാരം പേറി നടക്കുന്നവര്‍ക്ക് അതൊന്നിറക്കിവെക്കാനുള്ള അത്താണിയായി മാറിയിരിക്കുകയാണ്. ഈ മാറ്റത്തിന് പിന്നിലൊരു പ്രേരകശക്തിയുണ്ട്. പ്രവാസി മലയാളികളുടെ ഏറ്റവും വലിയ ജനാധിപത്യ സംഘടനയായ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍.

ഈ കൊറോണക്കാലത്തും അവര്‍ സമൂഹത്തിലേക്കിറങ്ങിച്ചെന്ന് കഷ്ടപ്പാടുകളും ദുരിതങ്ങളും പേറുന്നവരെ കണ്ടെത്തി അതിന്നറുതി വരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയാണ്. 

ചുട്ട്പൊള്ളുന്ന വെയിലത്തും മരം കോച്ചുന്ന തണുപ്പത്തും എല്ല് മുറിയെ പണിയെടുത്ത് കിട്ടുന്ന വേതനത്തില്‍ നിന്നൊരു വിഹിതം ഇവർക്കായി നീക്കി വെച്ചിരിക്കുന്നു. ദുഃഖത്തിന്റെ കാര്‍മേഘങ്ങളുരുണ്ടുകൂടിയ ഈ സമയത്ത് സാന്ത്വനത്തിന്റെ മഴത്തുള്ളികളായി ഹതഭാഗ്യരുടെ ജീവിതത്തിലേക്ക് പെയ്തിറങ്ങുന്ന കെ എം സി സി പ്രവര്‍ത്തകര്‍ മറ്റൊന്നും ആഗ്രഹിക്കുന്നില്ല. സൃഷ്ടിച്ച നാഥന്റെ പ്രീതിക്ക് സമര്‍പ്പണജീവിതം നയിക്കാനല്ലാതെ.

സ്വന്തം ജീവിതത്തിന്റെ ആവലാതികളും വേവലാതികളും തീര്‍ക്കുന്നതിനിടയില്‍ സഹജീവികളുടെ കണ്ണില്‍ നിന്നുതിര്‍ന്നുവീഴുന്ന അശ്രുകണങ്ങള്‍ ഒപ്പിയെടുക്കുന്നു അവർ.
കൂരയില്ലാത്തവര്‍ക്ക് കൂരയുണ്ടാക്കി കൊടുക്കാൻ...
വിശപ്പടക്കാന്‍ വഴിയില്ലാത്തവരുടെ പട്ടിണി മാറ്റാന്‍...
കടംകൊണ്ട്‌ വലയുന്നവരെ സഹായിക്കാന്‍...
വൈവാഹിക ജീവിതം സ്വപ്നം കാണുന്നവര്‍ക്ക് മംഗല്യ സൗഭാഗ്യമുണ്ടാക്കാൻ...
നരകജീവിതം ഭയപ്പെട്ടവര്‍ക്ക് അതുണ്ടായിവില്ലെന്ന് ബോധ്യപ്പെടുത്താന്‍...
വിദ്യാഭ്യാസം മോഹിച്ചവര്‍ക്ക് അവസരമൊരുക്കിക്കൊടുക്കാൻ...
അലസജീവിതത്തില്‍ നിന്ന് കുടുംബജീവിതത്തിലേക്ക് വഴി നടത്താന്‍...
ജീവിതാന്ത്യം വരെ തങ്ങളെ അപമാനിതരാക്കരുതേയെന്ന പ്രാർത്ഥനയുമായി വീട്ടിനുള്ളില്‍ അടങ്ങിയൊതുങ്ങിക്കഴിയുന്ന, കഷ്ടപ്പാടുകളൊന്നും പുറത്തറിയിക്കാതെ മനസ്സിനുള്ളിലൊതുക്കി, സ്വന്തം മക്കളെക്കുറിച്ചോര്‍ത്ത് ഭയപ്പെട്ട് കഴിഞ്ഞുകൂടാന്‍ വിധിക്കപ്പെട്ട രക്ഷിതാക്കള്‍ക്കാശ്വാസമാകാൻ...
കെ എം സി സിക്കാരുടെ ജീവകാരുണ്യ സേവന പട്ടികയിങ്ങനെ നീളുകയാണ്.

'അണ്ണാറക്കണ്ണനും തന്നാലായത്' എന്ന് പറഞ്ഞത്പോലെ ഇങ്ങനെ കാരുണ്യവര്‍ഷം പൊഴിച്ച് ജീവിതമരുഭൂമിയെ പച്ച പിടിപ്പിച്ച ഈ സംഘടനയെ പ്രശംസാവചനങ്ങള്‍ കൊണ്ട്‌ ഭരണകൂടം തന്നെയാണ് വാഴ്ത്തുന്നത്. എന്ത് കൊണ്ടെന്നാൽ കോവിഡ് 19 ന്റെ വ്യാപനം തടയാന്‍ യു എ ഇ സര്‍ക്കാരിന്, വിശിഷ്യാ ദുബൈ ഗവണ്‍മെന്റിന് എല്ലാ പിന്തുണയും നല്‍കി പോറ്റുനാടിന് വേണ്ടി സേവനപാതയിലാണ് കെ എം സി സി യുടെ വളണ്ടിയര്‍മാര്‍.

കോവിഡ് 19 ന്റെ ഈ ദുരന്ത സമയത്ത് പ്രവാസികളും ക്വാറന്റയിന്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായ നിരവധി പേർക്ക് പ്രതിസന്ധി കണക്കിലെടുത്ത് അടിയന്തര സഹായമെന്ന നിലക്ക് ഭക്ഷ്യവസ്തുക്കളും മറ്റ് നിത്യോപയോഗ സാധനങ്ങളും എത്തിച്ച്കൊടുക്കാനും കൊറോണ ബാധിച്ചവരുടെ താമസ സ്ഥലം, നിരീക്ഷണത്തിലുള്ളവരുടെ ഫ്ലാറ്റുകള്‍ കൂടുതല്‍ ശുചിത്വത്തോടെ പരിപാലിക്കാന്‍ ഹൈജീന്‍ കാമ്പയിന്റെ ഭാഗമായി ശുചിത്വപ്രതിരോധ വസ്തുക്കള്‍ നല്‍കാനും കഴിഞ്ഞു. 

ജോലിക്ക് പോകാന്‍ കഴിയാതെയും പുറത്തിറങ്ങാനാവാതെയും പ്രയാസപ്പെടുന്നവര്‍ക്ക് കെ എം സി സിയുടെ സഹായം അനുഗ്രഹമായി. കാരുണ്യത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം സാമൂഹ്യസേവനത്തിലൂടെ നാട്ടില്‍നിന്ന് തന്നെ സ്വായത്തമാക്കി മരുഭൂമിയിലെത്തിയ ചെറുപ്പക്കാര്‍ ഊണും ഉറക്കവുമില്ലാതെ വേദനിക്കുന്നവന്റെ അകതാരിലേക്ക് ആശ്വാസത്തിന്റെ ലേപനവുമായി കടന്ന്ചെല്ലുകയാണ്.
ഐസ്വലേറ്റ് ചെയ്തിട്ടും മാറിത്താമസിക്കാനാകാതെ കൂടെ താമസിക്കുന്നവര്‍ ഒരേ മുറിയില്‍ കഴിയേണ്ടി വരുന്ന ഭയാനകമായ അവസ്ഥയില്‍ നിന്നവരെ മോചിപ്പിക്കാന്‍ ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ ഉത്തരവാദിത്വത്തിലും മേല്‍നോട്ടത്തിലും ബര്‍സാനില്‍ വളരെ വിപുലമായ ഐസ്വലേഷന്‍ സൗകര്യമൊരുക്കിയത് അനുഗ്രഹമായി. 

അവസരത്തിനൊത്തുയർന്ന് പ്രവര്‍ത്തിക്കുകയെന്നതാണ് പ്രതിബദ്ധത. അക്കാര്യത്തില്‍ ദുബൈ ഹെല്‍ത്ത് അതോറിറ്റി പ്രശംസയര്‍ഹിക്കുന്നു. എല്ലാ സൗകര്യങ്ങളുമുപയോഗപ്പെടുത്തി രോഗികളുടെ മാനസികപിരിമുറുക്കം ലഘൂകരിക്കുംവിധം പരിശോധനകളും പരിചരണങ്ങളും ഉറപ്പ് വരുത്തിയിരിക്കുന്നു. മുഴുവന്‍ നിയമവ്യവസ്ഥകളും അക്ഷരംപ്രതിയനുസരിച്ച് കെ എം സി സിയുടെ സന്നദ്ധഭടന്മാര്‍ 24 മണിക്കൂറും രോഗികള്‍ക്ക് താങ്ങായി അവിടെയുണ്ട്.

ലോകത്തെ പിടിച്ച്കുലുക്കിയ മഹാമാരിയായ കൊറോണ നാട്ടിലെത്തിയത് പ്രവാസികളിലൂടെയാണെന്ന് മുഖത്ത്നോക്കി പുലമ്പുമ്പോഴും പ്രവാസികള്‍ക്കാരോടും ആക്ഷേപമില്ല. ശാപവാക്കുകള്‍ കേള്‍ക്കുമ്പോഴും ഒരാളോട്പോലും പരിഭവവുമില്ല. പകര്‍ച്ചവ്യാധികളുടെ കാലത്ത് പ്രവാസികളുടെ തെറ്റ് കെണ്ടല്ല അവർ രോഗിയാവുന്നത്. അതിനവരെ പഴിച്ചിട്ടെന്ത് കാര്യം. അവർ പ്രാർത്ഥനയിലും പ്രയത്നത്തിലുമാണ്. അതുകൊണ്ട്‌ തന്നെ പ്രവാസികള്‍ കൊറോണയെ അതിജീവിക്കും. 

പ്രതിസന്ധികളൊക്കെ തരണം ചെയ്ത്കഴിഞ്ഞാല്‍ പതിയെ പ്രവാസികളെത്തേടി പരിഹസിച്ചവരെത്തും. പകയില്ലാത്ത പ്രവാസികള്‍ അപ്പോഴും അവരെ പരിഗണിക്കും. കാരണം കെ എം സി സിക്കാരെന്നും സഹജീവികളെ ആദരിക്കുന്നവരാണ്. ആപല്‍ഘട്ടത്തിലും സന്തോഷത്തിലും. ജീവിതത്തില്‍ അന്ധാളിച്ചിരിക്കുന്നവന്റെ കൈ പിടിക്കാന്‍ ഇതുപോലെ പ്രയത്നിക്കുന്നവരെ ലോകത്തെവിടെയും കാണാന്‍ കഴിയില്ല. 

കാരണം ഭീതിജനകമായ ഈ സമയത്തും കൂട്ടായ്മയിലൂടെ അല്‍ഭുതം സൃഷ്ടിക്കുകയാണവര്‍. അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിക്കുന്ന പ്രവർത്തകരും നേതാക്കളും വ്യവസായ പ്രമുഖരും കൂടെയുള്ളപ്പോൾ ആക്ഷേപവാക്കുകള്‍ കൊണ്ട്‌ പ്രവാസികളെ തകര്‍ക്കാനാവില്ല.

കാരുണ്യത്തിന്റെ പ്രവാഹധാര ഒഴുകിക്കൊണ്ടിരിക്കുകയാണിവിടെ. ഇന്ത്യൻ യൂണിയന്‍ മുസ് ലിംലീഗിന്റെ പോഷക സംഘടനയായ കെ എം സി സി യിലൂടെ...

-സലാം കന്യാപ്പാടി

Post a Comment

0 Comments