NEWS UPDATE

6/recent/ticker-posts

‘മങ്ങലാരക്കാർക്ക് മമ്മൂട്ടിയിലൂടെ കാസ്റോട്ടാറെ മറുപടി’: വൈറലായി വിഡിയോ

കാസറകോട്: ആപത്തുകാലത്ത് വഴിയടച്ച് തങ്ങളെ ഒറ്റപ്പെടുത്തിയ മംഗലാപുരത്തുകാരോടുള്ള എല്ലാ രോഷവുമുണ്ട് ഈ ഡബ്ബിങ്വിഡിയോയിൽ. അതിർത്തി അടച്ചതിനാൽ ചികിത്സ മുടങ്ങി ആളുകൾ മരിച്ചുവീഴുന്നതിനോടുള്ള ശക്തമായ പ്രതിഷേധമാണ് സ്ക്രീനിൽ നിറയുന്നത്. സ്വന്തമായി മികച്ച ആശുപത്രികൾ കെട്ടിപ്പടുത്ത് ഇതിന് പ്രതികാരം ചെയ്യുമെന്നും അവർ ഉറപ്പിച്ചുപറയുന്നു.[www.malabarflash.com]

കൊറോണ വൈറസ് ബാധയെ തുടർന്ന് കേരളത്തിനിന്നുള്ള മുഴുവൻ റോഡുകളും മണ്ണിട്ട് അടച്ച കർണാടകക്കെതിരെ മെഗാസ്റ്റാർ മമ്മൂട്ടിയെ കൂട്ടുപിടിച്ച് പ്രതികരിക്കുകയാണ് കാസർകോട്ടെ പ്രവാസി യുവാക്കൾ.

പുത്തൻപണം എന്ന ചിത്രത്തിൽ മമ്മൂട്ടിയും സായ്കുമാറും തമ്മിലുള്ള യഥാർഥ സംഭാഷണം മാറ്റി കാസർകോട്ടുകാരും മംഗലാപുരത്തുകാരും തമ്മിലുള്ള സംഭാഷണമായി അവതരിപ്പിക്കുന്ന ഈ ഡബ്ബിങ് വിഡിയോ വൈറലായിക്കഴിഞ്ഞു.

‘‘ഇതാര് കാദർച്ചായോ? ബോർഡർല് മണ്ണിട്ട് ബന്ധാക്കീറ്റ് നിങ്ങേങ്ങനെ വന്നിറ്റാപ്പം..’എന്ന് ചോദിച്ചാണ് വിഡിയോ തുടങ്ങുന്നത്. പശ്ചാത്തലത്തിൽ കർണാടകയിലേക്കുള്ള പാതകൾ അടച്ച ടെലിവിഷൻ വാർത്തയും കേൾക്കാം. ‘ഞമ്മ ഈ മങ്ങലാരത്തേക്ക് വരാൻ ഇന്നും ഇന്നലെയും തൊടങ്ങിയതല്ലാലോ..നിങ്ങ എയ്ലെ മണ്ണിട്ട് നിർത്തിയാലും ഞങ്ങ വ്ട്ത്തേക്ക് വരാണ്ട്ക്കേല..അയ്ന്ള്ള ഓള വയ്യെല്ലം ഞങ്ങക്കറിയും...’ ഇതാണ് കാസ്രോട്ട്കാരനായി ഡബ്ബിങ് വിഡിയോയിൽ വരുന്ന മമ്മൂട്ടി മംഗലാപുരത്തുകാരനായ സായികുമാറിനോട് പറയുന്നത്.

പിന്നീടങ്ങോട്ട് കാസർകോട്ടുകാർ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് മമ്മൂട്ടിയുടെ മാസ് ഡയലോഗുകളായി വന്നു നിറയുന്നത്. ‘കാസ്രോടും മങ്ങലാരവും എങ്ങനെണ്ടായിനീന്ന് നിന്ക്ക് ഓർമയില്ലാങ്കലില്ലേ ഞാൻ ആദ്യംപൂദ്യലാ ചൊല്ലണോ നിന്നോട്. മരുന്നിനും ഡ്രസ്സിനും മുതല് എല്ലാത്തിനും ഇങ്ങോട്ട് വന്ന കാസ്രോട്ടുകാരെയും പൈസാൽണ്ട്രാ ഇപ്പഴ്ത്തെ മങ്ങലാരായത്. എന്നിറ്റും നീയത് മറന്ന്. ഇത്രയെല്ലം ബയ്യ്ണ്ടായിറ്റ് ഒരാംബുലൻസിന് പോവാനുള്ള ബയ്യെങ്കിലും നിങ്ങ ബെച്ചോ ..എല്ലാറ്റിനും നിങ്ങ മണ്ണ്ട്ട് മൂടീറ്റ്..ബേണ്ട സമയത്ത് ചികിത്സ കിട്ടാണ്ട് നാലഞ്ചാൾക്കാര് മരിച്ചത്..ആ മണ്ണ് ബാരീറ്റ് നിങ്ങ തന്നെ തിന്ന്...’ 

മംഗലാപുരത്തിന്റെ വളർച്ചയിൽ ഏറെ സംഭാവന നൽകിയ കാസർകോടിനെ ഏറ്റവും അവശ്യമായ സന്ദർഭത്തിൽ തള്ളിപ്പറഞ്ഞ കർണാടകയോടുള്ള രോഷമാണ് കാസ്രോട്ടുകാർ തയാറാക്കിയ ഈ ഡബ്ബിങ് വിഡിയോയിൽ തെളിഞ്ഞുനിൽക്കുന്നത്.

ഇതിനൊപ്പം, ഒരുപാടു കാലമായിട്ടും ഒരു സർക്കാർ മെഡിക്കൽ കോളജു പോലുമുയരാത്ത ദൈന്യതക്കെതിരെയും ശബ്ദമുയരുന്നുണ്ട്. ‘അഞ്ചാറ് കൊല്ലായിറ്റും ഞങ്ങളെ മെഡിക്കൽ കോളജ് തുറക്കാതിരിക്കാൻ വേണ്ടീറ്റ് മങ്ങലാരം ലോബി കളിച്ച നാറിയ കളി..അത് ഞങ്ങ ലായ്ക്ക് ലായാനം തൊറന്നിറ്റായി...എനീം കെട്ട്ന്ന്ണ്ട് കാസ്രോട്ടാര്...അഞ്ചാറ് മൾട്ടി ആസ്പത്രി’...അപ്പോൾ ഞങ്ങളുടെ ഇവിടുത്തെ ആശുപത്രിയൊക്കെ എന്തുചെയ്യും എന്ന സായികുമാറിന്റെ ചോദ്യത്തിന് കാദർച്ചാന്റെ മറുപടി ‘അയില് നിങ്ങ പയ്യിനെ പോറ്റിക്കോ..ഞങ്ങൾടെ മെഡിക്കൽ കോളജിലേക്ക് കൊറേ പാല് വേണ്ടിവരും. ചാണകം വേണേ നിങ്ങളെട്ത്തോ’ എന്നാണ്. ‘കാസ്രോട്ട്കാര്ക്ക് ആസ്പത്രി കെട്ടാൻ ആവതില്ലാഞ്ഞിട്ടല്ല ഞങ്ങ മങ്ങലാരം വന്നോണ്ട്ണ്ടായെ..കൊറേക്കാലം കർണാടകത്തിന്റെക്കം ഇണ്ടായല്ലേ. ആ പൊക്ക്ൾക്കൊടി ബന്ധം ഇര്ക്കട്ടേന്ന് നിരീച്ച്. അപ്പം നിങ്ങക്ക് തണ്ട്.. നിങ്ങ എന്ത വിചാരിച്ച്. ഈ കാസ്രോട്ടാരെല്ലം ബോളന്മാരെന്നോ’..

ഇത്രകാലം ഞങ്ങൾ അങ്ങോട്ടുവന്നില്ലേ..ഇനിയുള്ള കാലം നിങ്ങൾ ഇങ്ങോട്ടുവരുമെന്ന താക്കീതാണ് വിഡിയോ ഉയർത്തുന്നത്...

ഷാഫി പൈക്ക, റഹീം പൈക്ക, സഫ്വാൻ ചേറ്റുംകുഴി എന്നിവർ ഉൾപ്പെട്ട ടീം ബഹ്റൈനാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്. സിദ്ദി പൈക്കയും ഫാറൂഖ് പൈക്കയുമാണ് ശബ്ദം നൽകിയത്.

Post a Comment

0 Comments