NEWS UPDATE

6/recent/ticker-posts

കാസറകോട് മെഡിക്കൽ കോളേജ്; വൈകി ഉദിച്ച വിവേകത്തിനു നന്ദി പറയുന്നുവെന്ന് എൻ എ നെല്ലിക്കുന്നും ഹക്കീം കുന്നിലും

കാസറകോട് : കോവിഡ് -19 എന്ന മഹാമാരിയുടെ സംഹാര താണ്ഡവത്തിനു ശേഷമാണെങ്കിലും കാസറകോട് മെഡിക്കൽ കോളേജിനെ പരിഗണിക്കാൻ സർക്കാർ മുന്നോട്ട് വന്നത് നല്ല കാര്യം. വൈകി ഉദിച്ച വിവേകത്തിനു നന്ദി പറയുന്നുവെന്ന് എൻ എ നെല്ലിക്കുന്ന് എം എൽ എ യും ഡിസിസി (ഐ ) പ്രസിഡന്റ്‌ ഹക്കീം കുന്നിലും പറഞ്ഞു.[www.malabarflash.com]

എന്നാൽ ഭൂതകാലത്തെ വിസ്മരിക്കാനും വളച്ചൊടിക്കാനും അവഗണിക്കാനും ശ്രമിക്കുന്നത് നീതിപൂർവ്വമല്ല. വസ്തുതകളെ വസ്തുതകളായി കാണാനും സത്യത്തെ തമസ്കരിക്കാനുള്ള സ്വമനസും ആരോഗ്യമന്ത്രിക്ക് ഉണ്ടാകേണ്ടതാണ്. 

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ വസ്തുനിഷ്ഠമല്ലാത്ത കാര്യങ്ങൾ പറയുമ്പോൾ പൊതുസമൂഹം തെറ്റിദ്ധരിക്കാൻ സാധ്യത ഉണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ഉത്തരവാദപ്പെട്ടവർ ഇത്തരം കാര്യങ്ങൾ പറയുമ്പോൾ ആലോചനയും ശ്രദ്ധയും പുലർത്തേണ്ടത് അനിവാര്യമാണ്. അല്ലങ്കിൽ മറിച്ചായിരിക്കും പരിണതഫലം. 

നാടാകെ വിറങ്ങലിച്ചു നിൽക്കുന്ന സമയത്ത് ഏതൊരാളുടെയും പ്രസ്താവനയിലെ നെല്ലും പതിരും വേർതിരിച്ചറിയാൻ ജനങ്ങൾ മുതിരില്ലെന്ന വിശ്വാസത്തിൽ സത്യത്തോട് നിരക്കാത്ത വിവരങ്ങൾ പറയുന്നത് ആർക്കായാലും ഭൂഷണമല്ല. ഈ ഒരു ആപൽഘട്ടം രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി ഉപയോഗപ്പെടുത്തിയാൽ ചെയ്ത നല്ല കാര്യവും ജനങ്ങൾ മുഖവിലയ്‌ക്കെടുക്കാതെ വരും.
24-03-2012 ന് കഴിഞ്ഞ സർക്കാർ ആണ് കാസറകോട് മെഡിക്കൽ കോളേജിന് ഭരണാനുമതി നൽകിയതെന്നു പറയാൻ ആരോഗ്യമന്ത്രി മനസ്സുകാണിച്ചു. പൊതുതിരഞ്ഞെടുപ്പിനും ഭരണം അവസാനിക്കുന്നതിനും തൊട്ടുമുൻപ് 2016 ജനുവരി 28 ന് അക്കാദമിക് ബ്ലോക്കിന്റെ തറക്കല്ലിടൽ നടത്തിയതെന്നും പറയുന്നു. 

തെരഞ്ഞെടുപ്പും ഭരണവസാനവും പറയുന്നതിന്റെ ഉദ്ദേശ്യം മനസിലാക്കുന്നു. പക്ഷെ അങ്ങനെയൊരു തറക്കല്ലിടൽ ചടങ്ങ് ഉണ്ടായിരുന്നില്ല. ശിലാഫലകവും അവിടെ ഇല്ല. 25 കോടിയിലധികം തുക ചിലവിടിച്ചാണ് അക്കാദമിക് ബ്ലോക്ക്‌ പണി പൂർത്തിയാക്കിയതെന്ന് പറയുന്നു. 

കഴിഞ്ഞ സർക്കാരിന്റെ കാലത്തല്ലോ ഈ 25 കോടി കാസറകോട്  പാക്കേജിൽ നിന്ന് അനുവദിച്ചത്. കാസറകോട് പാക്കേജിന്റെ ഉൽഭവകഥ എല്ലാവർക്കുമറിയാം. യൂ ഡി എഫ് സർക്കാരിന്റെ കാസറകോട്  ജില്ലയ്ക്കുള്ള സമ്മാനമാണത്. 

25 കോടിയിൽ നിന്ന് 6.1 കോടി രൂപ മാത്രമാണ് ചിലവഴിച്ചത് എന്ന് പറയുന്നു. ശരിയാണത്. ചെയ്യാത്ത പണിക്ക് കരാറുകാരനു പണം നൽകാൻ പറ്റുമോ. ബാക്കി തുക ഈ സർക്കാർ ചിലവഴിച്ചിട്ടുണ്ടാവാം. അത് നമ്മുടെ രാജ്യത്ത് സാധാരണമാണല്ലോ. 

2018 നവംബർ 25ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി ബ്ലോക്കിന്റെ തറക്കല്ലിട്ടു എന്ന് പറയുന്നു. ആ തറകല്ലിടലിന്റെ സാഹചര്യം ഇതുവരെ മനസ്സിലായില്ല. 2013 നവംബർ 30 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി മെഡിക്കൽ കോളേജിന് ശിലയിട്ടിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2014 ൽ 68.45 കോടി രൂപ നബാർഡിന്റെ ഒരു പ്രവർത്തനത്തിനു എ എസ് ആയിരുന്നു എന്ന് മന്ത്രി തന്നെ നിയമസഭയിൽ സബ്മിഷനു മറുപടിയായി പറഞ്ഞതാണ്. ഈ തുക ഉപയോഗിച്ചാണ് ആശുപത്രി ബ്ലോക്കിന്റെ പണി ചെയ്തുവരുന്നത്. 

റിപൈഡ് എസ്റ്റിമേറ്റ് വഴി ഈ സർക്കാർ 27 ലക്ഷം രൂപ കരാറുകാരന് അധികം നൽകിയെന്നത് കൊണ്ട് ആശുപത്രി ബ്ലോക്കിൽ നിന്ന് കഴിഞ്ഞ സർക്കാരിനെ ഔട്ട്‌ ആക്കാൻ മന്ത്രിക്ക് എങ്ങനെയാണ് കഴിയുക.
തറക്കല്ലിട്ടതിനു ശേഷം പാറ കല്ല് നിറഞ്ഞ പ്രദേശം പ്രവർത്തന സജ്ജമാക്കിയത് യൂ ഡ് എഫ് സർക്കാരാണ്. 

വൈദ്യുതി വിതരണത്തിനു നിലവിലുണ്ടായിരുന്ന ലൈനുകൾ മാറ്റിസ്ഥാപിക്കുകയും പുതുതായി ലൈനുകൾ സ്ഥാപിച്ചു പ്രവർത്തന യോഗ്യമാക്കുകയും പദ്ധതി പ്രദേശത്ത് റോഡ് നിർമ്മിക്കുകയും ചെയ്തു. ശുദ്ധജല വിതരണത്തിന് പദ്ധതികൾ ആവിഷ്കരിച്ചു. 

2012-13, 2013-14, 2014-15 സംസ്ഥാന ബഡ്ജറ്റുകളിലായി 11.25 കോടി രൂപ അനുവദിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നത് എന്ന് പറയുന്ന റവന്യു ഭൂമിയിലാണ് മെഡിക്കൽ കോളേജ് നിർമ്മിക്കുന്നത്. അതിന് വലിയ സാങ്കേതികത്വമില്ലാത്ത കടലാസ് പണി മാത്രമാണ് ആവശ്യമെന്ന് എല്ലാവർക്കുമറിയാം. അത് കഴിഞ്ഞ സർക്കാർ ചെയ്തില്ലെന്ന് പറഞ്ഞാൽ ആരാണ് വിശ്വസിക്കുക. 

ആരാന്റെ ഭൂമിയിൽ സർക്കാർ സ്ഥാപനം നിർമ്മിക്കാൻ ഏതെങ്കിലും സർക്കാർ തുനിയുമോ. ചുറ്റുപാടും വെളിച്ചമാണ്. ആ വെളിച്ചത്തിൽ ജനങ്ങൾ എല്ലാം കാണുന്നുണ്ട്. കണ്ണടച്ചിരുട്ടാക്കാൻ ശ്രമിക്കരുതെന്നാണ് ബന്ധപ്പെട്ടവരോട് പറയാനുള്ളതെന്ന് എൻ എ നെല്ലിക്കുന്നും ഹക്കീം കുന്നിലും പറഞ്ഞു.

Post a Comment

0 Comments