NEWS UPDATE

6/recent/ticker-posts

ഹിന്ദുവാണെന്ന് പറഞ്ഞിട്ടും പാൻറഴിച്ച് പരിശോധിക്കാൻ ശ്രമിച്ചുവെന്ന് പത്രപ്രവർത്തകൻ

ന്യൂഡൽഹി: ആൾക്കൂട്ടം ആക്രമിച്ചപ്പോൾ ഹിന്ദുവാണെന്നും ബ്രാഹ്മണനാണെന്നും പറഞ്ഞ് കരഞ്ഞിട്ടും മുസ്ലിമാണോ എന്ന് നോക്കാനായി പാൻറഴിക്കാൻ ശ്രമിച്ചുവെന്ന് പത്രപവർത്തകൻ.[www.malabarflash.com]

ജൻ ചൗക്ക് എന്ന ഹിന്ദി പ്രസിദ്ധീകരണത്തിന്റെ  ലേഖകൻ സുശീൽ മാനവാണ് കലാപ ബാധിത പ്രദേശത്തെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ ആൾക്കൂട്ടത്തിന്റെ  കയ്യേറ്റത്തിനിരയായത്.

മൗജ്പൂരിൽ മറ്റൊരാളുടെ കൂടെ മോട്ടോർ ബൈക്കിൽ സഞ്ചരിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു സുശീൽ മാനവ്. ഹെഡ് കോൺസ്റ്റബ്ൾ കൊല്ലപ്പെട്ട പ്രദേശത്തെത്തിയപ്പോൾ ചിലർ ബൈക്ക് തടയുകയും എന്തിനാണ് ദൃശ്യങ്ങൾ പകർത്തുന്നതെന്ന് ചോദിച്ച് കയ്യേറ്റം ചെയ്യുകയുമായിരുന്നു. പത്രപ്രവർത്തകനാണെന്ന് പറഞ്ഞിട്ടും സംഘം വിട്ടില്ല. അപ്പോഴേക്കും ഇരുപത്തഞ്ചോളം ആളുകൾ ആയുധങ്ങളുമായി തടിച്ചു കുടുകയും ചെയ്തു. ചിലരുടെ കയ്യിൽ നാടൻ തോക്കുകളുമുണ്ടായിരുന്നുവെന്ന് സുശീൽ മാനവ് പറഞ്ഞു.

സുശിൽ മാനവിനെയും കൂടെയുണ്ടായിരുന്ന അവദു ആസാദിനെയും അവിടെ കൂടിയവർ മർദിക്കാൻ തുടങ്ങി. തോക്കു ചൂണ്ടിയപ്പോഴാണ്  താൻ ഹിന്ദുവാണെന്നും ബ്രാഹ്മണനാണെന്നും പറഞ്ഞ് സുശീലിന് കരയേണ്ടിവന്നത്. അങ്ങനെയെങ്കിൽ പാൻറഴിച്ച് കാണിക്കണമെന്നായി അക്രമികൾ. മുറിവേറ്റ് രക്തമൊലിക്കുന്ന അവസ്ഥയിലായിരുന്നു അപ്പോൾ അവദു. 

മുസ്ലിംകളല്ലെന്ന് അവർക്ക് ബോധ്യപ്പെട്ടിട്ടും ദൃശ്യങ്ങൾ പകർത്തിയത് എന്തിനെന്ന് ചോദിച്ച് മർദനം തുടർന്നു. അവിടെയെത്തിയ രണ്ട് പോലീസ് കോൺസ്റ്റബ്ളുകളാണ് അവരെ അവിടെ നിന്ന് രക്ഷിച്ചത്. കയ്യിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും അക്രമികൾ തട്ടിയെടുത്തിരുന്നു.

മൊബൈൽ ഫോൺ പോലീസിനെ അക്രമികൾ തിരിച്ചേൽപിച്ചു. അക്രമികൾക്കെതിരെ മറ്റു നടപടികൾക്കൊന്നും മുതിരാതിരുന്ന പോലീസ് മർദനമേറ്റ രണ്ട് പേരെയും പ്രധാന റോഡിലെത്തിച്ചു. കേസിലൊന്നും പോലീസ് താൽപര്യം കാണിക്കാത്തതിനാൽ സുശീൽ മാനവ് ഇതുവരെയും പരാതിയൊന്നും കൊടുത്തിട്ടില്ല. ‘എനിക്ക് സുരക്ഷിതമായി വീട്ടിലെത്തിയാൽ മതിയായിരുന്നു’ എന്നാണ് അതേകുറിച്ച് അദ്ദേഹം പറഞ്ഞത്.

അവിടെ നിന്ന് രക്ഷപ്പെട്ട സുശീലും അവദുവും ബാബർപൂരിലാണ് എത്തിയത്. അവദുവിന്റെ  മുറിവിൽ നിന്ന് അപ്പോഴും രക്തമൊലിക്കുന്നുണ്ടായിരുന്നു. ‘അതൊരു മുസ്ലിം ഭൂരിപക്ഷ മേഖലയായിട്ടും അവിടെ നിന്നുള്ളവർ ഞങ്ങളെ സഹായിക്കാനെത്തി. നാട്ടുകാർ ഞങ്ങളെ ഒരു ക്ലിനിക്കിലെത്തിക്കുകയും സൗജന്യമായി ചികിത്സ നൽകുകയും ചെയ്തു’- സുശീൽ പറഞ്ഞതായി ദ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

Post a Comment

0 Comments