Top News

പാര്‍പ്പിക്കുക ഏകാന്ത സെല്ലില്‍; ഗോവിന്ദച്ചാമിക്കായി വിയ്യൂരിലെ അതിസുരക്ഷാ ജയില്‍ തയ്യാര്‍


കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടി പിടിയിലായ ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി. കനത്ത പോലീസ്‌ സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ കൊണ്ടുപോയത്. ഏകാന്ത സെല്ലിലേക്കാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കുക.

കേരളത്തിലെ കേസുകളിലെ കൊടുംകുറ്റവാളികളെ പാര്‍പ്പിക്കുന്ന വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെ ഏകാന്ത സെല്‍ തയ്യാറായി. 536 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ജയിലില്‍ ഇപ്പോള്‍ 125 കൊടും കുറ്റവാളികളാണുള്ളത്. 4.2 മീറ്ററാണ് സെല്ലുകളുടെ ഉയരം. സെല്ലില്‍ ഫാനും കട്ടിലും സി.സി.ടി.വി. ക്യാമറകളുമുണ്ട്. സെല്ലുകളിലുള്ളവര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല.


ഭക്ഷണം എത്തിച്ച് നല്‍കും. അതിന് പോലും പുറത്തിറക്കില്ല. പുറത്ത് ആറു മീറ്റര്‍ ഉയരത്തില്‍ 700 മീറ്റര്‍ ചുറ്റളവുള്ള മതില്‍. ഇതിനു മുകളില്‍ പത്തടി ഉയരത്തില്‍ വൈദ്യുത വേലി. മതിലിന് പുറത്ത് 15 മീറ്റര്‍ വീതം ഉയരമുള്ള നാല് വാച്ച് ടവറും. ഇതില്‍ 24 മണിക്കൂറം നിരീക്ഷണത്തിന് ആയുധധാരികളുമുണ്ട്. ഇന്ന് രാവിലെ 7 മണിക്ക് ശേഷമാണ് ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോയത്. 

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വലിയ സുരക്ഷ വീഴ്ച ഉണ്ടായി എന്ന കണ്ടെത്തലില്‍ ഇന്നലെ തന്നെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റണമെന്ന ഉത്തരവ് ഇറങ്ങിയിരുന്നു. ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തത് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലായിരുന്നു. അവിടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കനുള്ളതുകൊണ്ടാണ് വിയ്യൂരിലേക്ക് ഇന്ന് മാറ്റിയത്.


Post a Comment

Previous Post Next Post