NEWS UPDATE

6/recent/ticker-posts

ഭാര്യയെ കൊന്നതിന് 2 വർഷം ജയിലിൽ, ഒടുവിൽ കുറ്റവിമുക്തൻ; 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ്


മൈസൂരു: ഭാര്യയെ കൊലപ്പെടുത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ച് രണ്ടുവർഷം ജയിലിൽ അടയ്ക്കപ്പെട്ട യുവാവ് അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ. ഭാര്യയായ മല്ലിഗെയെ കൊലപ്പെടുത്തിയെന്ന കേസില്‍ കുടക് ജില്ലയിലെ കുശാല്‍നഗര്‍ താലൂക്കിലെ ബസവനഹള്ളി ആദിവാസി കോളനിയിലെ കെ. സുരേഷ് (35) ആണ് രണ്ടുവര്‍ഷത്തോളം വിചാരണത്തടവ് അനുഭവിച്ചത്. എന്നാൽ, മല്ലിഗെയെ ജീവനോടെ കണ്ടെത്തിയതോടെ സുരേഷിനെ കുറ്റവിമുക്തനാക്കുകയായിരുന്നു.[www.malabarflash.com]


സുരേഷിന്റെ കേസ് പരിഗണിച്ച സെഷന്‍സ് കോടതി കര്‍ണാടക ആഭ്യന്തര വകുപ്പില്‍നിന്ന് ഒരു ലക്ഷം രൂപ നല്‍കാന്‍ വിധിച്ചിരുന്നു. നാമമാത്രമായ ഈ നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന് കാട്ടിയാണ് സുരേഷ് ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുത്തിരിക്കുന്നത്. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബി.ജി പ്രകാശ് അടക്കം അഞ്ച് പേര്‍ക്കെതിരെ ആണ് കേസ് കൊടുത്തിരിക്കുന്നത്. വ്യാജ തെളിവ് നിര്‍മ്മിക്കല്‍, ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്യല്‍, നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള അറസ്റ്റ് എന്നിവ ചൂണ്ടിക്കാട്ടിയാണ് കേസ്.

ഭാര്യ മല്ലികയെ കാണാതായതിനെ തുടര്‍ന്ന് 2020-ലാണ് സുരേഷ് കുശാല്‍നഗര്‍ റൂറല്‍ പോലീസില്‍ പരാതിനല്‍കിയത്. അന്വേഷണത്തില്‍ മൈസൂരു ജില്ലയിലെ ബെട്ടഡാപുര പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാവേരി തീരത്തുനിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂട അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെടുത്തു. ഇത് മല്ലികയുടേതാണെന്നും സുരേഷ് ഇവരെ കൊലപ്പെടുത്തുകയാണെന്നും കാണിച്ച് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

എന്നാല്‍, 2025 ഏപ്രില്‍ ഒന്നിന് ദക്ഷിണകുടകിലെ ഷെട്ടിഗേരിക്ക് സമീപം മല്ലിഗെയെ മറ്റൊരാളുടെ കൂടെ സുരേഷിന്റെ സുഹൃത്തുക്കള്‍ കണ്ടത് കേസില്‍ വഴിത്തിരിവായി. സുഹൃത്തുക്കള്‍ വിവരം ജാമ്യത്തിലിറങ്ങിയ സുരേഷിനെ അറിയിച്ചു. തുടര്‍ന്ന് കേസ് വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. മല്ലിക സുഹൃത്ത് ഗണേഷിനൊപ്പം മടിക്കേരിയിലെ റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയും കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം മല്ലികയെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Post a Comment

0 Comments