NEWS UPDATE

6/recent/ticker-posts

നിലമ്പൂര്‍ മണ്ഡലം തിരിച്ചുപിടിച്ച് യുഡിഎഫ്; 11,077 വോട്ടിന്റെ ഭൂരിപക്ഷം

 


മലപ്പുറം: നിലമ്പൂര്‍ നിയമസഭാ മണ്ഡലം തിരിച്ചുപിടിച്ച് യുഡിഎഫ്. 2016നുശേഷമാണ് മണ്ഡലത്തില്‍ യുഡിഎഫ് തിരിച്ചെത്തുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് 11,077 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. 

യുഡിഎഫ് സ്ഥാനാര്‍ഥി ഷൗക്കത്തിന് 69,932 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് 59,140 വോട്ടും അന്‍വറിന് 17,873 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജിന് 7593 വോട്ടും ലഭിച്ചു. എല്‍ഡിഎഫിനാകട്ടെ മണ്ഡലത്തില്‍ വീണ്ടും അടിതെറ്റി. സ്വതന്ത്രനും സിറ്റിങ് എംഎല്‍എയുമായിരുന്ന പി.വി.അന്‍വറിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. മൂത്തേടം, വഴിക്കടവ്, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകളില്‍ യുഡിഎഫിന് ലീഡ് ലഭിച്ചു. നിലമ്പൂര്‍ നഗരസഭയിലും യുഡിഎഫിന് ലീഡ് കിട്ടി.

ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയുടെ പഞ്ചായത്തായ പോത്തുകല്ലില്‍ ഇടയ്ക്ക് സ്വരാജ് ലീഡ് ചെയ്‌തെങ്കിലും അവസാനം യുഡിഎഫ് തിരിച്ച് പിടിച്ചു. എം.സ്വരാജിന്റെ സ്വന്തം പഞ്ചായത്തായ പോത്തുകല്ലില്‍ യുഡിഎഫിനു 800 വോട്ട് ലീഡ് നേടാന്‍ കഴിഞ്ഞു. കഴിഞ്ഞ തവണ 506 വോട്ടിന് എല്‍ഡിഎഫ് ലീഡ് ചെയ്തിരുന്നു. പഞ്ചായത്ത് ഭരിക്കുന്നതും എല്‍ഡിഎഫാണ്. വഴിക്കടവില്‍ മാത്രമാണ് പ്രതീക്ഷിച്ച വോട്ടുകള്‍ യുഡിഎഫിന് ലഭിക്കാതെ പോയത്. ഭരണ വിരുദ്ധ വികാരമാണ് കാണുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുന്‍പ് ഇല്ലാത്ത ഐക്യത്തോടെ യുഡിഎഫ് പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആര്യാടന്‍ ഷൗക്കത്ത് ലീഡ് നേടിയെങ്കിലും യുഡിഎഫ് കേന്ദ്രങ്ങള്‍ പ്രതീക്ഷിച്ച വോട്ടു ലഭിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫ് വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നത് വിലയിരുത്തുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഇടതു സ്വതന്ത്രനായിരുന്ന പി.വി.അന്‍വര്‍ സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് രാജിവച്ചതാണ് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.

Post a Comment

0 Comments