ന്യൂഡല്‍ഹി: ഡല്‍ഹി പാക് ഹൈക്കമ്മിഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി. ഉദ്യോഗസ്ഥന്റെ പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്‍റെ പേരിലാണ് നടപടിയെന്നാണ് സൂചന. ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.[www.malabarflash.com]
24 മണിക്കൂറിനകം രാജ്യംവിടണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ പെരുമാറ്റം സംബന്ധിച്ച് ഇന്ത്യയുടെ ശക്തമായ അതൃപ്തി പാകിസ്താനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞമാസം 22-ന് പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു പിന്നാലെ പാക് ഹൈക്കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം 30 ആയി കുറച്ചത് ഉൾപ്പെടെ ഇന്ത്യ പാകിസ്താനെതിരേ ശക്തമായ നയതന്ത്ര നടപടികൾ സ്വീകരിച്ചിരുന്നു. സിന്ധുനദീജലക്കരാര്‍ മരവിപ്പിക്കല്‍, പാക് പൗരന്മാരുടെ വിസ റദ്ദാക്കല്‍, ഇന്ത്യയിലെ പാക് പൗരന്മാര്‍ രാജ്യം വിടണമെന്ന അന്ത്യശാസനം തുടങ്ങിയവ ഇതിന്‍റെ ഭാഗമായിരുന്നു. പാക് കേന്ദ്രീകൃത സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ ഇന്ത്യയില്‍ നിരോധിക്കുകയും ചെയ്തു. പിന്നാലെ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകരതാവളങ്ങള്‍ തകര്‍ത്ത് ഇന്ത്യ പഹല്‍ഗാമിന് സൈനിക നടപടിയിലൂടെയും മറുപടി നല്‍കി.
0 Comments