NEWS UPDATE

6/recent/ticker-posts

അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിലും കാലിടറി ബിജെപി; കോട്ടകളിൽ വിള്ളൽ, കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട് ബിജെപി

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട് ബിജെപി. സഖ്യകക്ഷികളുടെ പിന്തുണയോടെ അധികാരത്തില്‍ തുടരാന്‍ നീക്കം നടത്തുന്ന ബിജെപിയുടെ സീറ്റുകള്‍ ഇരുനൂറ്റി നാല്‍പതിലേക്ക് ഇടിഞ്ഞപ്പോള്‍, കോണ്‍ഗ്രസ് 99 സീറ്റുകളാണ് നേടിയത്. യുപിയിലും, മഹാരാഷ്ട്രയിലും, ബംഗാളിലും എന്‍ഡിഎക്ക് തിരിച്ചടിയേറ്റു. മോദിയുടെ ഭൂരിപക്ഷത്തിനും വന്‍ ഇടിവുണ്ടായപ്പോള്‍ ഘടകക്ഷികളുടെ കനിവിലാണ് ഇക്കുറി ബിജെപി അധികാരത്തിലേക്ക് നീങ്ങുന്നത്.[www.malabarflash.com]


അമിത ആത്മവിശ്വാസത്തില്‍ 400 ലധികം സീറ്റുകളെന്ന അവകാശവാദവുമായി പ്രചാരണ രംഗത്തിറങ്ങിയ മോദിക്കേറ്റത് കനത്ത തിരിച്ചടി. 2014ലും, 2019ലും എല്ലാ കണക്കു കൂ‍ട്ടലുകളെയും തെറ്റിച്ച് കേവല ഭൂരിപക്ഷത്തിനപ്പുറവും സീറ്റ് നേടിയ മോദിയും ബിജെപിയും ഇക്കുറി ദുര്‍ബലമാകുന്നു. 272 എന്ന മാന്ത്രിക സംഖ്യക്ക് അടുത്തെത്താന്‍ പോലും ബിജെപിക്കായില്ല. 

നാനൂറ് കടക്കുമെന്ന് പ്രഖ്യാപിച്ച മോദിക്ക് എന്‍ഡിഎയെ മുന്നൂറ് കടത്താന്‍ പോലും കഴിഞ്ഞില്ല. വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ മോദി പിന്നിലായത് യുപിയിലെ ആകെയുള്ള പ്രകടനത്തിന്‍റെ ആദ്യ സൂചനയായിരുന്നു. കഴിഞ്ഞ തവണ നാല് ലക്ഷത്തി എഴുപത്തിയൊന്‍പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷം നേടിയ മോദിയുടെ ഭൂരിപക്ഷം ഇക്കുറി ഒന്നര ലക്ഷമായി കുത്തനെ ഇടിഞ്ഞു. കോണ്‍ഗ്രസ് സമാജ് വാദി പാര്‍ട്ടി സഖ്യത്തിന് അവര്‍ പോലും പ്രതീക്ഷിക്കാത്ത സീറ്റുകള്‍ കിട്ടി.

റായ്ബേറലിയിലെ രാഹുല്‍ ഗാന്ധിയുടെ നാല് ലക്ഷത്തോലം വരുന്ന രാഹുലിന്‍റെ ഭൂരിപക്ഷം മോദിയുടെ അംഗീകാരത്തെ വെല്ലുവിളിക്കുന്നതായി. അഖിലേഷ് യാദവും, ഭാര്യ ഡിംപിള്‍ യാദവും വന്‍ ഭൂരിപക്ഷം നേടി. എതിര്‍സ്ഥാനാര്‍ത്ഥിയായ കിഷേറിലാലിനെ പുച്ഛിച്ച് മത്സരിച്ച സ്മൃതി ഇറാനി ഒന്നര ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വീണു. മേനകഗാന്ധിയടക്കമുള്ള മറ്റ് പ്രമുഖരും തോറ്റു. 

അയോധ്യ ക്ഷേത്രം രാഷ്ട്രീയ നേട്ടത്തിന് ആയുധമാക്കിയെങ്കില്‍ അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിലും ബിജെപി കാലിടറി വീണു. രാജസ്ഥാനിലെയും, ഹരിയാനയിലെയും കോട്ടകളില്‍ വിള്ളല്‍ വീണു. വടക്കേ ഇന്ത്യയില്‍ കുറഞ്ഞ സീറ്റുകള്‍ ബംഗാളിലും നേടാനായില്ല. മണിപ്പൂരില്‍ ചിത്രത്തിലേയില്ലാതായി. തെക്കേ ഇന്ത്യയില്‍ വന്‍ ഭൂരിപക്ഷമുണ്ടാക്കാനുള്ള നീക്കവും പാളി. ഒഡീഷയിലെ വന്‍ വിജയം മാത്രമാണ് ഇന്ന് ആശ്വാസമായത്. 

ഒറ്റക്ക് ഭൂരിപക്ഷം നഷ്ടമായതോടെ നിതീഷ് കുമാറിന്‍റെ ജെഡിയു, ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപി, ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേന, ചിരാഗ് പാസ്വാന്‍റെ എല്‍ജെപി എന്നീ പാര്‍ട്ടികളുടെ സഹായത്തോടെ വേണം മോദിക്ക് ഭരിക്കാന്‍. ഈ നേതാക്കളെ റാഞ്ചാന്‍ ഇന്ത്യ സഖ്യവും ശ്രമിക്കുമ്പോള്‍ മോദിക്ക് പുതിയ സര്‍ക്കാര്‍ എന്നും സമ്മര്‍ദ്ദമായിരിക്കും. എല്ലാം തന്നില്‍ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയവും തിരുത്തേണ്ടി വരും. അന്താരാഷ്ട്ര തലത്തില്‍ മോദിക്കുള്ള സ്വീകാര്യതക്കും സഖ്യകക്ഷികളെ ആശ്രയിച്ചുള്ള ഭരണം ഇടിവുണ്ടാക്കാന്‍ സാധ്യതയുണ്ട്.

Post a Comment

0 Comments