NEWS UPDATE

6/recent/ticker-posts

മൃതദേഹവുമായി പ്രതിഷേധം: മാത്യു കുഴൽനാടൻ എംഎൽഎയും ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസും അടക്കം 13 പേർ അറസ്റ്റിൽ

കോതമംഗലം: കാട്ടാന ആക്രമണത്തിൽ നേര്യമംഗലത്ത് കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ച സംഭവത്തില്‍ മാത്യു കുഴൽനാടൻ എം എൽ എ യും എറണാംകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസും അടക്കം 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com] 

ബലം പ്രയോഗിച്ചാണ് പോലീസ് എംഎൽഎ അടക്കമുള്ളവരെ സമരപന്തലിൽ നിന്നും അറസ്റ്റ് ചെയ്തത്. തുടർന്നുണ്ടായ സംഘർഷത്തിൽ പോലീസ് ബസും ജീപ്പും കോൺഗ്രസ് പ്രവർത്തകർ തകർത്തു. ഇരു വാഹനങ്ങളുടേയും ചില്ലുകൾ പ്രവർത്തകർ എറിഞ്ഞു തകർത്തു.

വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കണ്ടാലറിയുന്ന 14 പേര്‍ക്കെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. ആശുപത്രിയിൽ ആക്രമണം നടത്തൽ, മൃതദേഹത്തോട് അനാദരവ് എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകളാണ് 14 പേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്. 

എംപിയും എം.എൽ.എയും ഉൾപ്പടെയുള്ളവരെ പ്രതിയാക്കിയാണ് രണ്ട് കേസ്. ആശുപത്രിയിൽനിന്ന് മൃതദേഹം എടുത്തു കൊണ്ടുപോയതിന് മാത്യു കുഴൽനാടനും കണ്ടാലറിയാവുന്നവർക്കുമെതിരെ കേസെടുത്തിരുന്നു. റോഡ് ഉപരോധിച്ചതിന് ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ, ഷിബു തെക്കുംപുറം എന്നിവര്‍ക്കെതിരെ മറ്റൊരു കേസും എടുത്തിരുന്നു.

നേര്യമം​ഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര( 70) കഴിഞ്ഞ ദിവസം രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിന് ഇടയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇന്ദിരയെ കോതമം​ഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. 

മൃതദേഹം കോതമം​ഗലം താലൂക്ക് ആശുപത്രിയിലായിരുന്നു. ഇൻക്വസ്റ്റ് നടപടിക്കായി പോലീസ് എത്തിയപ്പോൾ തടഞ്ഞ കോൺഗ്രസ് നേതാക്കൾ മൃതദേഹവുമായി റോഡിലേക്ക് പോവുകയായിരുന്നു. തുടർന്ന് വലിയ പ്രതിഷേധമാണ് നടന്നത്. ഇതിന് പിന്നാലെയാണ് പോലീസ് കേസും എംഎൽഎ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തതും.

Post a Comment

0 Comments