Top News

കോഴിക്കോട്ടുനിന്ന് കാണാതായ സ്ത്രീയെ കൊലപ്പെടുത്തി; മൃതദേഹം കൊക്കയില്‍ തള്ളിയെന്ന് സുഹൃത്തിന്റെ മൊഴി

കോഴിക്കോട്: ഏതാനും ദിവസങ്ങൾക്കു മുൻപ് കോഴിക്കോട്ടുനിന്നു കാണാതായ കുറ്റിക്കാട്ടൂർ സ്വദേശിനിയായ വീട്ടമ്മ സൈനബ (57) കൊല്ലപ്പെട്ടതായി സൂചന. ഇവരുടെ സുഹൃത്ത് മലപ്പുറം സ്വദേശിയായ സമദ‌ിനെ (52) കോഴിക്കോട് കസബ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യ ചെയ്തപ്പോഴാണ് സൈനബയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചത്. സ്വർണാഭരണം തട്ടിയെടുക്കുന്നതിനായി കൊലപ്പെടുത്തി ഗൂഡല്ലൂരിലെ കൊക്കയിൽ തള്ളിയെന്നാണ് പ്രതിയുടെ മൊഴി.[www.malabarflash.com]


ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെയെത്തി തിരച്ചിൽ നടത്തിയ പോലീസ് സംഘം മൃതദേഹം കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായതിനാൽ സൈനബയുടെ തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. 

സൈനബ ധരിച്ചിരുന്ന 17 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുക്കാനായി സുഹൃത്തിന്റെ സഹായത്തോടെ കാറിൽവച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം നാടുകാണി ചുരത്തിലെ കൊക്കയിൽ തള്ളിയെന്നാണ് പ്രതിയുടെ മൊഴി.

ഈ മാസം ഏഴിന് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നാണ് സൈനബയെ കാണാതായത്. ഭര്‍ത്താവ് ജെയിംസ്‌ പരാതി നൽകിയതിനെ തുടർന്ന് കസബ പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. 

സംഭവത്തേക്കുറിച്ച് പ്രതിയുടെ മൊഴിപ്രകാരം പോലീസ് പറയുന്നത് ഇങ്ങനെ: മലപ്പുറം താനൂർ കുന്നുംപുറം പള്ളിവീട് മുഹമ്മദിന്റെ മകൻ സമദ് (52) ആണ് കൊലപാതകം നടത്തിയത് താനാണെന്ന് മൊഴി നൽകിയത്. ഇയാൾ പറയുന്നത് അനുസരിച്ച് സുലൈമാൻ എന്ന സുഹൃത്തിനൊപ്പം ഈ മാസം ഏഴിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സൈനബയെ കോഴിക്കോടു പുതിയ ബസ് സ്റ്റാൻഡിന് അടുത്തുനിന്നും കാറിൽ കയറ്റിക്കൊണ്ടു പോയത്. സ്വർണാഭരണങ്ങൾ കൈവശപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം.

യാത്രാമധ്യേ വൈകിട്ട് അഞ്ചരയോടെ മുക്കത്തിന് അടുത്തുവച്ച് ഇരുവരും ചേർന്ന് സൈനബയെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. സൈനബയുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങളും പണവും കവർന്നശേഷം നിലമ്പൂർ വഴി നാടുകാണി ചുരത്തിലെത്തി മൃതദേഹം അവിടെ ഉപേക്ഷിച്ചു. പ്രതിയുടെ മൊഴിപ്രകാരം കേസ് റജിസ്റ്റർ ചെയ്ത പോലീസ്, മൃതദേഹം കണ്ടെത്തുന്നതിനായി ഗൂഡല്ലൂരിലേക്കു തിരിച്ചു.

Post a Comment

Previous Post Next Post