NEWS UPDATE

6/recent/ticker-posts

കല്ലാംകുഴി ഇരട്ടക്കൊലപാകം; പ്രതികള്‍ക്ക് വേണ്ടി മുസ്ലീം ലീഗ് ഇടപെട്ടിട്ടുണ്ടെന്ന് പി.എം.എ.സലാം

ജിദ്ദ: പാലക്കാട് കല്ലാംകുഴി ഇരട്ടക്കൊലപാക കേസില്‍ പ്രതികള്‍ക്ക് വേണ്ടി മുസ്ലീം ലീഗ് ഇടപെട്ടിട്ടുണ്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം. പെണ്‍കുട്ടിയെ സ്റ്റേജില്‍ കയറ്റിയ വിഷയത്തില്‍ സമസ്തയുടെ നിലപാടിനെ എതിര്‍ക്കില്ലെന്നും അദ്ദേഹം ജിദ്ദയില്‍ പറഞ്ഞു.[www.malabarflash.com]


ഇരട്ടക്കൊലപാതകക്കേസില്‍ പ്രതികളായ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി പാര്‍ട്ടി കേസ് നടത്തിയിട്ടുണ്ട്. കൊലപാതകം നടന്നത് ആസൂത്രിതമല്ല. സംഘട്ടനത്തില്‍ കൊല്ലപ്പെടുന്നത് സ്വാഭാവികമാണ്. സംഘട്ടനത്തില്‍ കൊല്ലുകയല്ലല്ലോ. അങ്ങോടും ഇങ്ങോടും ഏറ്റുമുട്ടുകയാണല്ലോ, അപ്പുറത്തും മരണമുണ്ടാകും ഇപ്പുറത്തും മരണമുണ്ടാകും. രണ്ടു ഭാഗത്തും പരിക്കുണ്ടാകും. അവര്‍ക്ക് വേണ്ടി മുസ്ലീം ലീഗ് കേസ് നടത്തിയിട്ടുണ്ട് അതൊന്നും മറച്ചു വെക്കാന്‍ ഞങ്ങള്‍ തയാറല്ല. പക്ഷേ ഇത് അവസാനത്തെ വിധിയല്ല. ഒരു ജില്ലാ കോടതി വിധി അവസാനത്തെ വിധി അല്ലല്ലോ, അതിന് മുകളിലൊക്കെ വിധികളുണ്ട്. അതുകൊണ്ട് ജീവപര്യന്തം ശിക്ഷിപ്പെട്ട പ്രതികള്‍ക്ക് മേല്‍ക്കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്. നേരത്തെ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ ലീഗ് നേതാക്കളോടൊപ്പം ഫോട്ടോ എടുത്തതില്‍ തെറ്റില്ലെന്നും പി.എം.എ.സലാം പറഞ്ഞു.

കേസില്‍ മുസ്ലിം ലീഗ് നേതാവ് ഉള്‍പ്പടെ 25 പ്രതികള്‍ക്ക് തിങ്കളാഴ്ച ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. അഡിഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി രതിജ ടി.എച്ച്. ആണ് ശിക്ഷ വിധിച്ചത്. മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ സഹോദരങ്ങള്‍ കൊല്ലപ്പെട്ട കേസില്‍ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് പാലക്കാട് ഫാസ്റ്റ്ട്രാക്ക് കോടതി നേരത്തെ വിധിച്ചിരുന്നു.

മുസ്ലിം ലീഗ് നേതാവായ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ 25 പ്രതികള്‍ക്കാണ് ജീവപര്യന്തം ലഭിച്ചത്. 2013 നവംബര്‍ 21ന് സുന്നി പ്രവര്‍ത്തകരായ പള്ളത്ത് നൂറുദ്ദീന്‍ (40), ഹംസ (കുഞ്ഞുഹംസ 45) എന്നിവരാണ് കൊല്ലപ്പെട്ടത്. മുസ്ലിം ലീഗ് നേതാവും കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ ചേലോട്ടില്‍ സി.എം. സിദ്ദിഖാണ് ഒന്നാം പ്രതി. നാലാം പ്രതി ഹംസപ്പ വിചാരണ തുടങ്ങും മുന്‍പ് മരിച്ചിരുന്നു. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഒരാള്‍ക്ക് കൊലപാതകം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ല.

Post a Comment

0 Comments