ബംഗളൂരു: സ്വര്‍ണ വ്യാപാരിയില്‍നിന്ന് 5.6 കിലോ സ്വര്‍ണം തട്ടിയെടുത്ത സംഭവത്തില്‍ ജ്വല്ലറി സുരക്ഷ ജീവനക്കാരനുള്‍പ്പെടെ ഏഴംഗ സംഘം പിടിയില്‍. സര്‍വജ്ഞനഗര്‍ സ്വദേശികളായ മുഹമ്മദ് ഫര്‍ഹാന്‍ (23), മുഹമ്മദ് ഹുസൈന്‍ (35), മുഹമ്മദ് ആരിഫ് (33), അന്‍ജും (32), സുഹൈല്‍ ബേഗ് (26), ഷാഹിദ് അഹമ്മദ് (31), സുരക്ഷ ജീവനക്കാരനായ ഉമേഷ് (32) എന്നിവരെയാണ് കബൻപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
നഗരത്ത്‌പേട്ടില്‍ സ്വര്‍ണവ്യാപാരം നടത്തുന്ന സിദ്ദേശ്വര്‍ ഷിന്‍ഡെയാണ് മോഷണത്തിനിരയായത്. നവംബര്‍ 19നാണ് കേസിനാസ്പദ സംഭവം. ക്യൂന്‍സ് റോഡിലെ അത്തിക ജ്വല്ലറിയില്‍ നിന്നും സ്വര്‍ണവുമായി വ്യാപാരി നഗരത്ത്‌പേട്ടിലേക്ക് പോകുന്നതിനിടെയാണ് സംഘം കവര്‍ച്ച നടത്തിയത്.
കാറിലും ഇരുചക്രവാഹനങ്ങളിലുമായി വ്യാപാരിയെ പിന്തുടര്‍ന്ന സംഘം ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് വ്യാപാരിയെയും ഒപ്പുമുണ്ടായിരുന്നയാളെയും ആക്രമിച്ച് സ്വര്‍ണമടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് വ്യാപാരി കബൻ പാര്‍ക്ക് പോലീസില്‍ പരാതി നല്‍കി.
അത്തിക ജ്വല്ലറിക്ക് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് കവർച്ച സംഘത്തിെൻറ വിവരം ലഭിച്ചത്. അത്തിക ജ്വല്ലറിയിലെ സുരക്ഷ ജീവനക്കാരനായ ഉമേഷാണ് വ്യാപാരിയെക്കുറിച്ചുള്ള വിവരങ്ങള്‍ കവര്‍ച്ച സംഘത്തിന് കൈമാറിയത്. ഇതനുസരിച്ച് സംഘം മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. 2.5 കോടി വിലമതിക്കുന്ന സ്വര്‍ണമാണ് സംഘം കവര്‍ന്നത്. അഞ്ചുകിലോ സ്വര്‍ണം സംഘത്തില്‍ നിന്ന് പോലീസ് കണ്ടെടുത്തു.
0 Comments