കൊല്ലം: തെക്കുംഭാഗം ബീച്ചിൽ അമ്മയ്ക്കും മകനും നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണക്കേസിൽ ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. തെക്കുംഭാഗം ആശിഷ് മൻസിലിൽ ആശിഷ് ഷംസുദ്ദീനെ(50)യാണു പിടികൂടിയത്.[www.malabarflash.com]
കഴിഞ്ഞ ദിവസം ആശിഷിന്റെ വീട്ടിൽ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ബന്ധുക്കളുടെ വീടുകളിൽ തിരച്ചിൽ നടത്താനിരിക്കെയാണ് തെന്മലയിൽനിന്നു പിടികൂടിയത്. ഇയാൾ പരവൂരിൽനിന്നു ചരക്ക് ലോറിയിൽ തമിഴ്നാട്ടിലേക്കു കടന്നതായി പരവൂർ പോലീസിനു വിവരം ലഭിച്ചിരുന്നു.
തിങ്കൾ വൈകിട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു മടങ്ങും വഴി ഭക്ഷണം കഴിക്കാനായി തെക്കുംഭാഗം ബീച്ചിൽ വാഹനം നിർത്തിയപ്പോഴാണ് എഴുകോൺ ചീരങ്കാവ് കണ്ണങ്കര തെക്കതിൽ (സജ്ന മൻസിൽ) ഷംല (44) മകൻ സാലു (23) എന്നിവർക്കു നേരെ ആക്രമണം ഉണ്ടായത്.
അതേസമയം ആടിനെ കാറിടിച്ചതു ചോദ്യം ചെയ്തപ്പോൾ തന്റെ സഹോദരനെ മർദിച്ചെന്ന് ആരോപിച്ച് ആശിഷിന്റെ അഭിഭാഷകയായ സഹോദരി സംഭവ ദിവസം രാത്രി വൈകി പോലീസിൽ പരാതി നൽകിയിരുന്നു. ഇതു കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നു ഷംലയുടെ ബന്ധുക്കൾ ആരോപിച്ചു.
0 Comments