NEWS UPDATE

6/recent/ticker-posts

കോൺഗ്രസ് വിട്ട സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസിലേക്ക്; പാർട്ടി അംഗത്വം സ്വീകരിച്ചു

ദില്ലി: കോൺഗ്രസിൽ നിന്ന് രാജിവച്ച സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, ഡെറിക് ഒബ്രിയാൻ എം പി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സുഷ്മിതയുടെ പാർട്ടി പ്രവേശം.[www.malabarflash.com]


അഖിലേന്ത്യ മഹിളാകോൺഗ്രസ് അധ്യക്ഷയായിരുന്ന സുഷ്മിത ദേവ് കോൺഗ്രസിൽ നിന്ന് രാജിവച്ചെന്ന വാർത്ത ഇന്ന് രാവിലെയാണ് പുറത്തുവന്നത്. നേതൃത്വവുമായി പിണങ്ങി നിൽക്കുകയായിരുന്നു സുഷ്മിത ദേവ്. പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് സുഷ്മിത രാജിക്കത്ത് നൽകി. ജീവിതത്തിൽ ഒരു പുതിയ അദ്ധ്യായം തുടങ്ങുകയാണെന്ന് സുഷ്മിത ദേവ് പ്രതികരിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ അസമിലെ സീറ്റ് വിഭജനത്തിലെ അസംതൃപ്തിയെത്തുടർന്നാണ് സുഷ്മിത കോൺഗ്രസുമായി ഇടഞ്ഞത്. അസമിൽ എഐയു ഡി എഫുമായുള്ള കോൺഗ്രസിന്റെ സഹകരണത്തെ സുഷ്മിത നേരത്തെ എതിർത്തിരുന്നു. സീറ്റ് വിഭജനം കൂടിയായതോടെ അതൃപ്തി കടുത്തു. ഇതോടെയാണ് സുഷ്മിത രാജിസന്നദ്ധത അറിയിച്ചത്. പിന്നീട്സു പ്രിയങ്ക ഗാന്ധി സുഷ്മിതയെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. സുഷ്മിത ദേവ് പാർട്ടി വിടില്ലെന്നാണ് അന്ന് അസം കോൺഗ്രസ് നേതൃത്വം പറഞ്ഞത്.

സുഷ്മിത ദേവിന്റെ രാജിയിൽ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് മുതിർന്ന നേതാവ് കപിൽ സിബൽ രംഗത്തെത്തിയിട്ടുണ്ട്. യുവനേതാക്കൾ കോൺഗ്രസ് വിടുമ്പോൾ പാർട്ടി ശക്തിപ്പെടുത്തുന്ന പ്രായമായവരെ വിമർശിക്കുന്നു എന്നാണ് കപിൽ സിബൽ പ്രതികരിച്ചത്. കണ്ണടച്ചാണ് പാർട്ടിയുടെ പോക്കെന്നും സിബൽ വിമർശിച്ചു.

സുഷ്മിതയുമായി സംസാരിക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പ്രതികരിച്ചു. സുഷ്മിതക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവകാശം ഉണ്ട്. സുഷ്മിതയുമായി സംസാരിക്കാതെ കൂടുതൽ പ്രതികരിക്കാനില്ലെന്നും സുർജേവാല പറഞ്ഞു.

Post a Comment

0 Comments