തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി വൈ. അനിൽ കാന്ത് ചുമതലയേറ്റു. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിരമിക്കുന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റ ബൊക്കെ നൽകി അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് ഡി.ജി.പിയുടെ അധികാരത്തിന്‍റെ പ്രതീകമായ ബാറ്റൺ ഏറ്റുവാങ്ങി.[www.malabarflash.com]
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. മന്ത്രിസഭാ യോഗമാണ് ഡൽഹി സ്വദേശിയായ അനിൽ കാന്തിനെ ഡി.ജി.പിയായി തെരഞ്ഞെടുത്തത്. പട്ടിക വിഭാഗത്തിൽ നിന്നും ഡി.ജി.പിയാകുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം. 1988 ബാച്ചിലെ ഐ.പി.എസ് ഓഫിസറായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമീഷണറാണ്. 2022 ജനുവരിയിൽ വിരമിക്കുന്നതിനാൽ ഏഴുമാസം മാത്രമാണ് ഡി.ജി.പി പദവിയിൽ ഉണ്ടാവുക.
കേരളാകേഡറില്‍ എ.എസ്.പി ആയി വയനാട്ടിൽ സര്‍വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കേന്ദ്ര ഡെപ്യൂേട്ടഷനിൽ ന്യൂഡൽഹി, ഷില്ലോങ് എന്നിവിടങ്ങളില്‍ ഇന്‍റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്‍റ് ഡയറക്ടറുമായി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയും പ്രവര്‍ത്തിച്ചു.
0 Comments