NEWS UPDATE

6/recent/ticker-posts

കുവൈത്തിനെ നടുക്കി ഇരട്ടക്കൊലപാതകം: ഏറ്റുമുട്ടലിൽ വെടിയേറ്റ പ്രതിയും മരിച്ചു

കുവൈത്ത് സിറ്റി: തിങ്കളാഴ്ച കുവൈത്തിനെ നടുക്കിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ആശുപത്രിയിൽ മരിച്ചു. മാതാവിനെ കുത്തിക്കൊലപ്പെടുത്തി കടന്നുകളയവെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസിനെയും കൊലപ്പെടുത്തിയ പ്രതിയാണ് വൈകീട്ട് അദാൻ ആശുപത്രിയിൽ മരിച്ചത്.[www.malabarflash.com]

തിങ്കളാഴ്ച രാവിലെ ഖുസൂർ പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം. വാജിബ് അബ്ദുൽ അസീസ് അൽ റഷീദി എന്ന ട്രാഫിക് പോലീസുകാരനാണ് മഹബൂല റൗണ്ട് എബൗട്ട് ഭാഗത്ത് ജോലിക്കിടെ കുത്തേറ്റ് മരിച്ചത്. രണ്ട് സംഭവത്തിലും പ്രതി സിറിയക്കാരനായ മുഹമ്മദ് (19) ആണെന്ന് സി.സി.ടി.വി ദൃശ്യത്തിൽ വ്യക്തമായി.

പോലീസുകാരനെ കൊന്ന ശേഷം തോക്ക് തട്ടിയെടുത്താണ് പ്രതി കടന്നുകളഞ്ഞത്. രാജ്യവ്യാപകമായി പരിശോധന കർശനമാക്കിയതിനൊടുവിൽ ഉച്ചയോടെ പ്രതി വഫ്രയിലെ ഫാമിൽ ഉണ്ടെന്ന് മനസ്സിലായ പോലീസ് സർവസന്നാഹവുമായി ഇവിടെയെത്തി. കൊല്ലപ്പെട്ട പോലീസുകാരനിൽനിന്ന് തട്ടിയെടുത്ത തോക്ക് ഉപയോഗിച്ച് പോലീസിനുനേരെ ചെറുത്തുനിന്ന ഇയാളെ ഒടുവിൽ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

തുടർന്ന് പരിക്കുമായി അദാൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രതി ചികിത്സക്കിടെ മരിക്കുകയായിരുന്നു. മരണപ്പെട്ട വാജിബ് അബ്ദുൽ അസീസ് അൽ റഷീദിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സുലൈബീകാത്ത് ഖബർസ്ഥാനിൽ ഖബറടക്കി. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും നിരവധി പേരാണ് ഇവിടെ ഒത്തുകൂടിയത്.

പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, ആഭ്യന്തര മന്ത്രി ശൈഖ് താമിർ അൽ അലി അസ്സബാഹ് തുടങ്ങിയവർ അനുശോചിച്ചു.

Post a Comment

0 Comments